'ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയം,പുറത്തുവന്ന റിപ്പോർട്ട് പൂർണമായി വായിച്ചിട്ടില്ല'; രഞ്ജിനി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് തന്നെയാണ് ആദ്യം മുതൽ പറഞ്ഞിരുന്നതെന്ന് നടി രഞ്ജിനി. പുറത്തുവന്ന റിപ്പോർട്ട് താൻ പൂർണമായി വായിച്ചിട്ടില്ലെന്നും എന്നാൽ എന്റർടെയ്ൻമെന്റ് ട്രൈബ്യൂണൽ എന്ന തന്റെ നിർദ്ദേശം റിപ്പോർട്ടിലുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ തന്റെ ലീഗൽ ടീമിനോട് ഉപദേശം തേടി പറയാമെന്നാണ് കരുതുന്നതെന്നും രഞ്ജിനി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഡബ്ല്യൂ സി സിയുടെ പോരാട്ടം തന്നെയാണ് ഈ റിപ്പോർട്ടിന് പിന്നിലെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും താൻ വ്യക്തിപരമായ തന്റെ ആശങ്കയിലാണ് കോടതിയിലേക്ക് പോകുന്നതെന്നും ഐ സി സി പോലുള്ള സമിതിയൊന്നും ഒരിക്കലും സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും ഈ രംഗത്തെ പ്രയാസങ്ങളെ തന്നെയാണ് താൻ കമ്മിറ്റിക്ക് മുന്നിലും പറഞ്ഞത് എന്നും രഞ്ജിനി പറഞ്ഞു. ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണെന്നും രഞ്ജിനി പറഞ്ഞു.

ഇന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് പറഞ്ഞ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് തള്ളുകയായിരുന്നു. ഉച്ചയ്ക്ക് റിപ്പോർട്ട് പുറത്ത് വിടുകയായിരുന്നു. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിക്കുന്നത്.
കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിന് കൈമാറിയത്. ശനിയാഴ്ചയാണ് റിപ്പോർട്ട് പുറത്ത് വിടുമെന്ന് പറഞ്ഞതെങ്കിലും റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി കോടതി തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ചൊവ്വാഴ്ച അവധി ആയതിനാലാണ് ഇന്ന് തന്നെ റിപ്പോർട്ട് പുറത്തുവിട്ടത്.
സിനിമയുടെ ആകാശം നിഗൂഢമാണ് എന്നും കാണുന്നത് പോലെ ശോഭ ഉള്ളല്ല സിനിമ രംഗം എന്നും ഇതിൽ പറയുന്നുണ്ട്. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സിനിമയിൽ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. താഴെ തട്ട് മുതൽ ചൂഷണം നടക്കുന്നുണ്ട് എന്നും പറയുന്നു.
സഹകരിക്കുന്ന നടിമാർ പ്രത്യേക കോഡ് പേരുകളിലാണ് സിനിമ മേഖലയിൽ അറിയപ്പെടുന്നത്. സഹരിക്കാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ടെന്നും നടിമാർക്ക് പുറമെ അവരുടെ ബന്ധുക്കൾ പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന വെളിപ്പെടുത്തലും ഉണ്ട്.












Click it and Unblock the Notifications