'പ്രതിഷേധക്കാരെ തല്ലിയൊതുക്കി ആഢംബര ബസില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ല';കെ സുധാകരൻ
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ക്രിമിനൽ കുറ്റമാണോയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.യമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ അതിനെ തങ്ങളും ആ നിലയ്ക്ക് നേരിടുമെന്നും പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്‍ക്കാതെ ആഢംബര ബസില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് -കെ എസ് യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തി സ്വൈര്യമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് -കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്യാശ്ശേരിയില്‍ സി പി എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണോ?

അധികാരത്തിന്റെ ബലത്തില്‍ ചോരതിളക്കുന്ന സി പി എം ക്രിമിനലുകള്‍ക്ക് അത് തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പോലീസിന്റെ നിയമപാലനം. അങ്ങനെയെങ്കില്‍ അത് അനുസരിക്കാന്‍ ഞങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സി പി എം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോണ്‍ഗ്രസ് -കെ എസ് യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ അതിനെ ഞങ്ങളും തെരുവില്‍ നേരിടും. സിപിഎം ബോധപൂര്‍വ്വം ആസുത്രണം ചെയ്ത അക്രമമാണിത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്‍ക്കാതെ ആഢംബര ബസില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ല', സുധാകരൻ പറഞ്ഞു.
അതേസമയം നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്നും പഴയങ്ങാടിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തങ്ങൾ തളിപ്പറമ്പിലേക്ക് വരുമ്പോൾ ബസിന് മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടി വീഴുകയായിരുന്നുവെന്നും എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്ത് സംഭവിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. റോഡരികിൽ നിന്നവർ സംയമനം പാലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് വൈകീട്ടായിരുന്നു മാടായിപ്പാറയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയത്. സംഭവത്തിന് ശേഷം പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.












Click it and Unblock the Notifications