ദിലീപിന് താൽക്കാലിക ആശ്വാസം, ജാമ്യഹർജി മാറ്റി, ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരിഗണിക്കും. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് ഹൈക്കോടതിയെ അന്വേഷണ സംഘം അറിയിച്ചു. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ദീലിപ് അടക്കം അഞ്ച് പ്രതികളാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Recommended Video
ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടിഎന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുളളത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് വേണ്ടി തങ്ങള്‍ ഗൂഢാലോചന നടത്തി എന്നുളളത് പോലീസിന്റെ കള്ളക്കഥ ആണെന്നാണ് ദിലീപ് ആരോപിക്കുന്നത്.

കേസിന്റെ പേരില്‍ ദിലീപിനെ പോലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണ് എന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുളള പ്രതികാരം കൊണ്ടാണ് കേസ് എടുത്തിരിക്കുന്നത് എന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. നടിയെ പ്രതികള്‍ ആക്രമിക്കുന്ന വീഡിയോ ബൈജു പൗലോസിന്റെ പക്കല്‍ ഉണ്ടെന്നും അത് ദുരുപയോഗപ്പെടുത്താന്‍ സാധ്യത ഉളളത് കൊണ്ട് കോടതിക്ക് കൈമാറണം എന്നും ആവശ്യപ്പെട്ട് ദിലീപ് ഇന്ന് വിചാരണക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
കേസിന്റെ പേരില്‍ അനാവശ്യമായി പീഡിപ്പിക്കുന്നു എന്നുളള ആരോപണം പോലീസ് തള്ളി. നിയമപ്രകാരമുളള നടപടികള്‍ മാത്രമേ സ്വീകരിക്കുന്നുളളൂ എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവയിലുളള പത്മസരോവരം എന്ന വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ഇവരുടെ നിര്‍മ്മാണ കമ്പിനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും കോടതിയുടെ സെര്‍ച്ച് വാറണ്ട് പ്രകാരമാണ് പരിശോധന നടത്തിയത് എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ 7 മണിക്കൂറോളം നീണ്ട റെയ്ഡില്‍ ദിലീപിന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കും അടക്കമുളളവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications