'എത്രകാലം ആത്മാഭിമാനം പണയപ്പെടുത്തി ലീഗിന് യുഡിഎഫിൽ തുടരാൻ കഴിയും '; കൊടി വിലക്കിൽ ജയരാജൻ
കണ്ണൂർ:യുഡിഎഫ് സമരത്തില്‍ മുസ്ലീം ലീഗിന്റെ കൊടി വിലക്കിയെന്ന വിഷയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എംവി ജയരാജൻ. കോൺഗ്രസുകാരുടെ മനസ്സ് സംഘികളുടെതാണെന്നും എത്ര കാലം ആത്മാഭിമാനം പണയപ്പെടുത്തി ലീഗിന് യുഡിഎഫിൽ തുടരാൻ കഴിയും എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു ജയരാജന്റെ വിമർശനം.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ-''നിന്റെ കൊടി കൊണ്ട് പോയി പാകിസ്ഥാനിൽ കെട്ടെടാ' ഈ വാക്കുകൾ സംഘപരിവാറിന്റെതല്ല. കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ലീഗുകാർക്ക് എതിരെ നടത്തിയ ആക്രോശമാണിത്. തലസ്ഥാന ജില്ലയിൽ കഴക്കൂട്ടത്താണ് യുഡിഎഫ് പരിപാടി സ്ഥലത്ത് കഴിഞ്ഞ ദിവസം ലീഗിന്റെ പച്ചക്കൊടി കെട്ടുമ്പോൾ ലീഗുകാർക്ക് എതിരെ സംഘപരിവാറുകാരെപ്പോലെ കോൺഗ്രസ് നേതാവ് പെരുമാറിയത്. ഇതു സംബന്ധിച്ച് ലീഗ് നേതാവ് യുഡിഎഫ് കൺവീനർക്കും കെപിസിസി പ്രസിഡന്റിനും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പര്യടന പരിപാടിയിൽ ലീഗുകാർ പച്ചക്കൊടിയേന്തി അനുഗമിച്ചിരുന്നു. ആ ചിത്രം ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചത് രാഹുൽ ഗാന്ധി പാക് പതാകയുമേന്തി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു എന്നായിരുന്നു. അതിനെ തുടർന്ന് വയനാട്ടിലെ ലീഗുകാരോട് റോഡ് ഷോയിൽ പങ്കെടുക്കുമ്പോൾ പച്ചക്കൊടി എടുക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അത് അക്കാലത്ത് വലിയ വാർത്ത ആയതാണ്. കഴക്കൂട്ടത്തും സമാനമായ രീതിയിലാണ് സംഭവം നടന്നിരിക്കുന്നത്.
കോൺഗ്രസുകാരുടെ മനസ്സ് സംഘികളുടെതാണ്. എത്ര കാലം ആത്മാഭിമാനം പണയപ്പെടുത്തി ലീഗിന് യുഡിഎഫിൽ തുടരാൻ കഴിയും എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്'., ഫേസ്ബുക്ക് പോസ്റ്റിൽ ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് സമര പരിപാടിയിലാണ് ലീഗിന്റെ കൊടി വിലക്കിയെന്ന പരാതി ഉയർന്നത്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാറിനെതിരെ പരാതി ഉയർത്തിയത്. സമര വേദിയില്‍ കെട്ടിയ ലീഗിന്റെ കൊടി കോണ്‍ഗ്രസ് നേതാവ് എടുത്തെറിഞ്ഞെന്നും ലീഗിന്റെ കൊടി പാകിസ്താനിൽ കൊണ്ടുപോയി കെട്ടെന്നും സനൽകുമാർ പറഞ്ഞെന്നാണ് നസീർ ആരോപിച്ചത്. അതേസമയം കോൺഗ്രസ് നടത്തിയ സമരപരിപാടിയായതിനാലാണ് ഘടകക്ഷിയുടെ കൊടി നാട്ടാൻ അനുവദിക്കാതിരുന്നതെന്നാണ് സനൽകുമാറിന്റെ വിശദീകരണം. കൊടി നാട്ടാൻ സമ്മതിച്ചില്ലെന്നത് സത്യമാണ് എന്നാൽ കൊടി വലിച്ചെറിയുകയോ ഇത്തരത്തില്‍ പരാമര്‍ശം നടത്തുകയോ ചെയ്തില്ലെന്നും സനൽകുമാർ പറഞ്ഞു.












Click it and Unblock the Notifications