യുവതിയെ ചുട്ടുകൊന്ന സംഭവം; കണ്ടുനിന്ന സ്ത്രീകൾ പകച്ച് പോയെന്ന് വനിതാ മെമ്പർ! ഒന്നും ചെയ്യാനായില്ല...
കുടുംബശ്രീ യോഗത്തിനിടെയായിരുന്നു വിരാജ് എന്നയാൾ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.
തൃശൂർ: ചെങ്ങാലൂരിൽ യുവതിയെ ചുട്ടുകൊന്ന സംഭവത്തിൽ നാട്ടുകാർ കാഴ്ചക്കാരായി നോക്കിനിന്നിട്ടില്ലെന്ന് വിശദീകരണം. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയപ്പോൾ ആരും തടഞ്ഞില്ലെന്നും, എല്ലാവരും നോക്കിനിന്നെന്നും ആരോപണമുയർന്ന സാഹചര്യത്തിലാണ് പ്രദേശത്തെ പഞ്ചായത്തംഗം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കുടുംബശ്രീ യോഗത്തിനിടെയായിരുന്നു വിരാജ് എന്നയാൾ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവസമയത്ത് സ്ത്രീകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഭയാനകമായ രംഗങ്ങൾ കണ്ട് സ്ത്രീകളെല്ലാം ശരിക്കും പകച്ചുപോയി. ഇതുകൊണ്ടാണ് ആർക്കും ഇടപെടാൻ കഴിയാതിരുന്നതെന്നും, ആരും കാഴ്ചക്കാരായി നിന്നിട്ടില്ലെന്നും പുതുക്കാട് പഞ്ചായത്തംഗമായ ഗീത സുകുമാരൻ പറഞ്ഞു. മനോരമ ന്യൂസ് ചാനലാണ് ഗീത സുകുമാരന്റെ വിശദീകരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുടുംബശ്രീ യോഗത്തിനിടെ...
തൃശൂർ കുണ്ടുകടവിലാണ് ചെങ്ങാലൂർ സ്വദേശിനിയായ ജീതു(29)വിനെ ഭർത്താവ് വിരാജ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കുടുംബശ്രീ യോഗത്തിനിടെയായിരുന്നു സംഭവം. ദേഹമാസകലം മാരകമായി പൊള്ളലേറ്റ ജീതുവിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണപ്പെട്ടു. ഇതോടെയാണ് നാടിനെ നടുക്കിയ അരുംകൊലയെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്ന ജീതുവിനെ കുടുംബശ്രീ ഭാരവാഹികളാണ് ഞായറാഴ്ച കുണ്ടുകടവിലേക്ക് വിളിച്ചുവരുത്തിയത്.
കുടിശിക തീർക്കാൻ...
ഭർത്താവിനോടൊപ്പം താമസിക്കുന്നതിനിടെ കുടുംബശ്രീ മുഖേന ജീതു വായ്പ എടുത്തിരുന്നു. ഈ വായ്പയുടെ കുടിശിക മുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പാക്കാനായിരുന്നു ജീതുവിനെ കുടുംബശ്രീ യോഗത്തിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് വായ്പയുടെ കുടിശിക അടച്ചുതീർത്ത് മടങ്ങുന്നതിനിടെയായിരുന്നു ഭർത്താവ് വിരാജ് ജീതുവിനെ ആക്രമിച്ചത്. ജീതുവിന്റെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച ശേഷം ഇയാൾ തീകൊളുത്തുകയായിരുന്നു.
ആരും സഹായിച്ചില്ല...
ജീതുവിനെ തീകൊളുത്തിയ ശേഷം വിരാജ് സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. ഇതുവരെയും ഇയാളെ പിടികൂടാനായിട്ടില്ല. അതേസമയം, കുടുംബശ്രീ ഭാരവാഹികളും പഞ്ചായത്തംഗവും നോക്കിനിൽക്കെയാണ് മകൾ ആക്രമിക്കപ്പെട്ടതെന്ന് ജീതുവിന്റെ പിതാവ് ആരോപിച്ചിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ടിട്ട് ആരും തടഞ്ഞില്ലെന്നും, ശരീരമാസകലം പൊള്ളലേറ്റ മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ആരും സഹായിച്ചില്ലെന്നും പിതാവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പഞ്ചായത്തംഗം...
ജീതുവിന്റെ പിതാവിന്റെ ആരോപണം വലിയ ചർച്ചയായതോടെയാണ് സംഭവത്തിന് ദൃക്ലാക്ഷിയായ പുതുക്കാട് പഞ്ചായത്തംഗം ഗീത സുകുമാരൻ വിശദീകരണവുമായി രംഗത്തെത്തിയത്. ചിലർ ആരോപിക്കുന്നത് പോലെ യുവതിയെ തീകൊളുത്തിയപ്പോൾ ആരും കാഴ്ചക്കാരായി നിന്നിട്ടില്ലെന്നും, സംഭവം കണ്ട ഞെട്ടലിൽ സ്ത്രീകളെല്ലാം പകച്ചുപോയതാണെന്നും ഗീത സുകുമാരൻ പറഞ്ഞു. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്. കൺമുന്നിൽ ഒരാൾ വെന്തുമരിക്കുന്നത് കണ്ടതോടെ എല്ലാവരും ശരിക്കും പകച്ചുപോയി- ഗീത കൂട്ടിച്ചേർത്തു.
കുഴഞ്ഞുവീണു...
ഒരാൾ ജീവനോടെ വെന്തുരുകുന്നത് കണ്ട് അവിടെയുണ്ടായിരുന്ന സ്ത്രീകളിലൊരാൾ കുഴഞ്ഞുവീണെന്നും, അവരെ താങ്ങിപിടിച്ചത് താനായിരുന്നുവെന്നും ഗീത സുകുമാരൻ വ്യക്തമാക്കി. അപ്രതീക്ഷിതമായ ആക്രമണവും ഒരു യുവതി ജീവനോടെ കത്തിച്ചാമ്പലാകുന്നതും കണ്ട് സ്ത്രീകളെല്ലാം നടുങ്ങിപ്പോയിരുന്നു. ഇതിനാലാണ് ആർക്കും അവരെ സഹായിക്കാനോ ആക്രമണം തടയാനോ മുന്നോട്ട് വരാൻ കഴിയാതിരുന്നത്.
ജീതു പറഞ്ഞു...
കുടുംബശ്രീ വായ്പയുടെ കുടിശികയുമായി ബന്ധപ്പെട്ട കണക്കുകൾ ഒത്തുനോക്കാനായി നേരിട്ടുവരാമെന്ന് ജീതു തന്നെയാണ് പറഞ്ഞത്. ഇതനുസരിച്ചാണ് ഞായറാഴ്ച ഉച്ചയോടെ ജീതുവും അച്ഛൻ ജനാർദ്ദനനും യോഗസ്ഥലത്തെത്തിയത്. ഭർത്താവ് വിരാജും ഈസമയം അവിടെ എത്തിയിരുന്നു. എന്നാൽ അതുവരെ ഇരുവരോടും സൗമ്യനായി സംസാരിച്ചിരുന്ന വിരാജ് പെട്ടെന്നാണ് അക്രമാസക്തനായത്. ദേഹത്ത് പെട്രോൾ ഒഴിച്ചതോടെ ജീതു ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുറകെ ഓടിയാണ് വിരാജ് അവളെ തീകൊളുത്തിയത്. ഇതിനുശേഷം ഇയാൾ അവിടെനിന്നും ഓടിരക്ഷപ്പെട്ടെന്നും പഞ്ചായത്തംഗം പറഞ്ഞു.
പ്രശ്നങ്ങളില്ല...
വിരാജ്-ജീതു ദമ്പതികൾ നിയമപരമായി വിവാഹമോചനം നേടാനിരിക്കെയാണ് ജീതുവിന് നേരെ ആക്രമണമുണ്ടായത്. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണം വിവാഹബന്ധം വേർപ്പെടുത്താൻ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു. തുടർന്ന് വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അതിദാരുണമായ സംഭവമുണ്ടായത്. വിവാഹമോചനത്തിന് ഒരുങ്ങിയിട്ടും ജീതുവും വിരാജും തമ്മിൽ കാര്യമായ വഴക്കോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും പറഞ്ഞത്.
ദേഹത്ത് പെട്രോളൊഴിച്ചിട്ടും ആരും തടഞ്ഞില്ല! ജീതുവിനെ ചുട്ടുകൊന്നത് വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെ
ഒടുവിൽ കേന്ദ്രസർക്കാർ ഇടപെട്ടു! മൊബൈൽ സിം കാർഡിന് ആധാർ നിർബന്ധമില്ല...
അനധികൃത നിർമ്മാണം പൊളിക്കാനെത്തിയ വനിതാ എൻജിനീയറെ ഹോട്ടലുടമ വെടിവെച്ചു കൊന്നു!