'എന്റെ നിലപാട് ശരിയായി എന്ന് തെളിയിക്കപ്പെട്ടതിൽ ചാരിതാർത്ഥ്യം ഉണ്ട്,തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ
തിരുവനന്തപുരം; ജോസ് കെ മാണി വിഭാഗത്തിനെതിരെ ഇന്ന് രൂക്ഷ വിമർശനമായിരുന്നു യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയത്. ജോസ് വിഭാഗം യുഡിഎഫിനെ വഞ്ചിച്ചുവെന്നും മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കോൺഗ്രസ് വിമർശനത്തിന് പിന്നാലെ നേതൃത്വത്തിനെ 'കുത്തി' രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വിഎം സുധീകരന്‍.
എൻറെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെയെന്ന് ഫേസ്ബുക്കിൽ സുധീരൻ കുറിച്ചു. 2018 ൽ കോൺഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്ത കോൺഗ്രസ് തിരുമാനം ചൂണ്ടിക്കാട്ടിയാണ് സുധീരന്റെ വിമർശനം. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

'ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു.
ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്.
കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നേതൃത്വത്തിൻ്റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.
കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എൻറെ വിയോജിപ്പിൻ്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു.
എൻറെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ, സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിനെന്ന് പ്രഖ്യാപിച്ച് ജോസിനെതിരെ യുഡിഎഫ് നിലപാട് കടുപ്പിച്ചത്. ഇവിടെ ജേക്കബ് എബ്രഹാം മത്സരിക്കുമെന്ന് പിജെ ജോസഫ് വ്യക്തമാക്കി. എന്നാൽ യുഡിഎഫില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതായി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സ്വമേധയാ ജോസ് വിഭാഗം പോകട്ടെയെന്ന നിലപാടാണ് യുഡിഎഫ് യോഗം എടുത്തിരിക്കുന്നത്.












Click it and Unblock the Notifications