ഇന്ന് വാരിയംകുന്നനെങ്കില്‍ നാളെ ഗാന്ധി: കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി അബ്ദുറഹ്മാന്‍
തിരുവനന്തപുരം: സ്വാതന്ത്ര സമര രക്തസാക്ഷി പട്ടികയില്‍ നിന്നും 1921 ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങിയ 387 പേരെ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച മുന്നംഗ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാരും നേതൃത്വം നല്‍കിയ 1921- കലാപം ഒരിക്കല്‍ ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വതന്ത്രം തേടിയുള്ളത് ആയിരുന്നില്ല. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നു ഇതെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇതിനെതിരെ കേരളത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. ഇന്ന് വാരിയം കുന്നന്‍ സ്വാതന്ത്ര സമര പട്ടികയില്‍ നിന്നും പുറത്തായെങ്കില്‍ ബി ജെ പിയും സംഘപരിവാരും ചേര്‍ന്ന നാളെ മഹാത്മാ ഗാന്ധിയേയും പുറത്താക്കുമെന്നെന്നാണ് മന്ത്രി വി അബ്ദുറഹ്മാന്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് വ്യക്തമാക്കുന്നത്. കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തുന്നു.
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും

ധീരരക്തസാക്ഷികളായ സ്വാതന്ത്ര്യ ഭടൻമാർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള നീക്കം തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബ്രീട്ടീഷ് പട്ടാളത്തിനെതിരെ മലബാറിലെ അതിശക്തമായ ചെറുത്തു നിൽപ്പിന് വർഗീയതയുടെ രൂപം നൽകി മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിനെ തന്നെ മലീമസമാക്കുന്നതാണ് ഈ നീക്കം.
ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ നടുവളച്ചവരുടെ പിൻഗാമികൾക്കും, അവർക്ക് പാദസേവ ചെയ്യുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിനും യഥാർഥ രാജ്യസ്നേഹവും, സ്വാതന്ത്ര്യ സമര പോരാട്ടവും ഉൾകൊള്ളാൻ കഴിയുകയില്ല. നാളെ മഹാത്മ ഗാന്ധിയെ പോലും സമര ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ഗോഡ്സേയുടെ ഭക്തർക്ക് മടികാണില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും രക്ഷരൂക്ഷിതമായ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ചരിത്ര ഗവേഷണ കൗൺസിലിലെ മലയാളിയായ അംഗം സി ഐ ഐസക്ക് നൽകുന്ന വ്യാഖ്യാനം അത് സ്വാതന്ത്ര്യ സമര പോരാട്ടമല്ല മറിച്ച് ഖിലാഫത്ത് അല്ലെങ്കിൽ മുസ്ലിം രാജ്യം സ്ഥാപിക്കുക ആയിരുന്നു അവരുടെ ലക്ഷ്യമെന്നതാണ്.
നാട്ടുരാജ്യങ്ങളായി ചിതറി കിടന്നിരുന്ന ഇന്ത്യയുടേയും കേരളത്തിന്റെ അന്നത്തെ ഭൂമിശാസ്ത്രം പോലും ഉൾകൊള്ളാൻ കഴിയാത്തവരാണ് സ്വാതന്ത്ര്യ സമരത്തിന് പുതിയ ഭാവം രചിക്കുന്നത്. തിരുവിതാംകൂറും, കൊച്ചിയും, വള്ളുവനാടും, ഏറനാടും, കോലത്തുനാടും, വെട്ടത്തുനാടും, കടത്തുനാടും, സാമൂതിരിയുടെ നെടിയിരുപ്പ് സ്വരൂപവും ഒക്കെയായി വിഭജിച്ച് കിടന്നിരുന്ന കേരളത്തിൽ മലയാള രാജ്യമെന്ന നാട്ടുരാജ്യം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നതാണ് ഇവർ കാണുന്ന രാജ്യവിരുദ്ധത.

അന്നത്തെ സൗഹചര്യങ്ങളെക്കുറിച്ച് തെല്ലും മനസിലാക്കാതെയാണ് ഇവരുടെ ഇടപെടലുകൾ എന്നത് ഇതിൽ നിന്നും വ്യക്തമാണ്. മലബാർ കലാപത്തിന് 100 വയസ് പൂർത്തിയാകുമ്പോൾ നോവുന്നതാർക്കാണെന്ന് വളരെ വ്യക്തമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ നടന്ന ധീരമായൊരു ചെറുത്ത് നിൽപിനെ സുവർണ ലിപികളിൽ രേഖപ്പെടുത്തുന്നതിനെ പകരം കരിവാരി തേക്കാനാണ് ഇന്ന് രാജ്യം ഭരിക്കുന്ന പ്രസ്ഥാനം ശ്രമിക്കുന്നത്.

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മഷിയിട്ട് നോക്കിയാൽ പോലും സാനിധ്യമില്ലാത്തവരാണ് ചരിത്ര ഏടുകളെ തിരുത്താൻ ശ്രമിക്കുന്നതെന്നതാണ് ഖേദകരം. ബ്രിട്ടീഷ് സർക്കാരിന്റെ കാർഷിക വിരുദ്ധ നികുതി സമ്പ്രദായത്തിനെതിരെ നടന്ന സമരത്തെ മുഷ്ടി ഉപയോഗിച്ചാണ് അധിനിവേശ പട്ടാളം നേരിട്ടത്. അനധികൃതമായി ജയിലിലടച്ചവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടവരെ വെടിയുതിർത്താണ് പട്ടാളം നേരിട്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

17 പേരാണ് അന്ന് തിരൂരങ്ങാടിയിൽ രക്തസാക്ഷികളായത്. എന്നാൽ ഇത് ധീരൻമാരായ പോരാളികളിൽ ഭീതിപരത്തുകയല്ല ചെയ്തത്. പകരം സമീപ പ്രദേശങ്ങളിൽ നിന്നടക്കം നൂറു കണക്കിന് പേർ സമരത്തിന്റെ ഭാഗമാവുകയായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിനെതരിരെ രാജ്യം കണ്ട ഏറ്റവും വലിയൊരു സായുധ ചെറുത്തു നിൽപ്പിനാണ് മലബാർ പ്രദേശം സാക്ഷ്യം വഹിച്ചത്.

ബ്രിട്ടീഷ് പട്ടാളത്തിനും, സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഒറ്റുകാർക്കുമെതിരെ നടന്ന പോരാട്ടത്തെ ആവേശത്തോടെയാണ് രാജ്യം കണ്ടത്. ആലിമുസ്ലിയാരുടെ നേതൃത്വത്തിൽ മലബാറിലെ മാപ്പിള കർഷകർ നടത്തിയ അധിധീരമായ ചെറുത്തു നിൽപ്പിനവസാനം രക്ഷസാക്ഷികളായത് 50ലേറെ പേരാണ്. ആലിമുസ്ലിയാർ അടക്കമുള്ള സമര സേനാനികളെ ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റി. കർഷക സമരമായി തുടങ്ങി ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന അതിധീരമായ പോരാട്ടമായി മലബാർ കലാപം മാറി.

ഈ പോരാട്ടത്തിന് 100 വർഷം തികയുന്ന വേളയിൽ നിർഭാഗ്യത്തിന് രാജ്യം ഭരിക്കുന്നത് ബ്രിട്ടീഷ് സേവകരുടെ പിൻഗാമികളാണ്. കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ രാജ്യം മുഴുവൻ നടന്ന കാർഷിക സമരത്തിനെ ബി ജെ പി സർക്കാർ എങ്ങിനെയാണ് നേരിട്ടതെന്നത് നാം കണ്ടതാണ്. കർഷകരെ തീവ്രവാദികളാക്കിയും, ദേശവിരുദ്ധരാക്കിയും ചിത്രീകരിച്ച് സമരത്തെ ഇകഴ്ത്തി കാട്ടാനാണ് സർക്കാർ ശ്രമിച്ചത്. അതിന്റെ തന്നെ മറ്റൊരു രൂപമാണ് മലബാർ കലാപത്തിലെ പോരാളികളെ വർഗീയവാദികളായി ചിത്രീകരിക്കുന്നതിലൂടെ ഇവർ ചെയ്യുന്നത്.

ബ്രിട്ടീഷ് സാമാജ്യത്തിന് മുന്നിൽ മുട്ടുമടക്കാതെ പോരാടിയവർക്ക് അർഹമായ ആദരം തന്നെ നൽകേണ്ടതുണ്ട്. ആലിമുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന പോരാട്ടം കേവലം ബ്രിട്ടീഷ് സേവകരുടെ അപവാദ പ്രചരണങ്ങൾ കൊണ്ട് അവഗണിക്കേണ്ടതല്ല. എത്ര അപവാദങ്ങൾ പാടി നടന്നാലും യഥാർഥ രാജ്യസ്നേഹികളുടെ മനസിൽ മലബാർ കലാപം സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ തിളങ്ങുന്ന ഏടുകളിലൊന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Recommended Video
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍












Click it and Unblock the Notifications