'സ്വർണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചെന്ന് അറിയാമെങ്കിൽ എന്തുകൊണ്ട് നടപടിയില്ല?; വിഡി സതീശൻ
തിരുവവന്തപുരം: സ്ത്രീ വിരുദ്ധ പാർട്ടിയാണ് ബിജെപി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുസ്തി താരങ്ങളുടെ വിഷയം അടക്കം കേന്ദ്ര ബിജെപി നേതൃത്വം എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് കണ്ടതാണ്. മണിപ്പൂരിൽ സ്ത്രീകൾക്ക് നീതി കിട്ടിയിട്ടില്ല. ഇതൊന്നും ചെയ്യാതെയാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിച്ചത്', വിഡി സതീശൻ വിമർശിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കള്ളക്കടത്തിനേക്കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്. ഇന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവർത്തകരുടെയും ഓഫീസുകൾ കേന്ദ്ര ഏജൻസി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തിൽ സി.പി.എമ്മുമായി സംഘപരിവാർ സന്ധിചെയ്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഏത് ഓഫീസിലാണ് സ്വണക്കള്ളക്കടത്ത് നടത്തിയതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.സ്വർണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫീസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടു. അന്ന് നടപടി എടുത്തിരുന്നെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരുമായിരുന്നു. ബിജെപിയും സി പി എമ്മും പരസ്പരം സഹായിക്കുകയാണ്. ഞങ്ങളുടെ ആരോപണങ്ങൾ അടിവരയിടുന്നതാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
കുഴൽപ്പണ കേസിൽ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ സിപിഎം സർക്കാർ സഹായിച്ചു. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളും സംരക്ഷിച്ചു.ഇത് പരസ്പരമുള്ള ഒരുധാരണയാണ്. എസ് എൻ സി ലാവ്ലിൻ കേസ് 38ാം തവണയാണ് മാറ്റിവെയ്ക്കുന്നത്. ബിജെപിയുടേയും സി പി എമ്മിന്റേയും പൊതുലക്ഷ്യം കേരളത്തിൽ കോൺഗ്രസ് വരരുതെന്നാണ്. പ്രധാനമന്ത്രി എന്ത് പറഞ്ഞാലും കേരളത്തിൽ ബി ജെ പിക്ക് യാതൊരു നേട്ടവും ഉണ്ടാകില്ല.
ബി ജെ പിയുടെ നേതൃത്വത്തോടും അവരുടെ ആശയങ്ങളോടും കേരളത്തിലെ ജനങ്ങൾക്ക് താത്പര്യമില്ല.ഇപ്പോൾ ബിജെപിക്കാർ ക്രൈസ്തവരുടെ വീടുകൾ കയറിയിറങ്ങി നടക്കുകയാണ്. ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ട ആറ് വർഷങ്ങളാണ് കടന്നുപോയത്. ഏകേദശം 700 ഓളം ആക്രമണങ്ങൾ, ക്രൈസ്തവ ദേവാലയങ്ങൾ തകർത്തു. ക്രിസ്മസ് ആഘോഷം പോലും പാടില്ലെന്നാണ് മധ്യപ്രദേശിലെ ബി ജെ പി സർക്കാർ പറഞ്ഞത്. ആട്ടിൻതോലിട്ട ചെന്നായ്ക്കളെ പോലെയാണ് കേരളത്തിലെ സംഘപരിവാറുകാർ പെരുമാറുന്നതെന്ന് തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കും മതമേലധ്യക്ഷൻമാർക്കുമുണ്ട്.
പെൻഷൻ വിഷയത്തിൽ ചർച്ച ചെയ്യപ്പെട്ട മറിയകുട്ടി പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ- 'അവർ ആര് വിളിച്ചാലും പോകും. അവർ 86 വയസുള്ള വയോധികയാണ്. അവരുടെ പ്രശ്നം സാമൂഹിക സുരക്ഷാ പെൻഷൻ കൊടുക്കുന്നില്ലെന്നതാ്. അവർ ഞങ്ങളുടെ പാർട്ടി അംഗമല്ല. പെൻഷൻ കിട്ടാതെ മരുന്ന് വാങ്ങാൻ പണമില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുടെ പ്രതീകമാണ്',സതീശൻ പറഞ്ഞു.












Click it and Unblock the Notifications