Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ ശക്തികൾക്ക് എതിരായ ആദ്യ ചെറുത്ത് നിൽപ്പ്; ചരിത്രം പേറുന്ന കുഞ്ഞാലി മരയ്ക്കാറിന്റെ ഭൂമി, അറിയാം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പല കാരണങ്ങൾ കൊണ്ടും കൊത്തിവച്ച പേരാണ് കോഴിക്കോട് ജില്ലയിലെ വടകര എന്ന പ്രദേശത്തിന്റേത്. 1934ൽ ഗാന്ധിയുടെ സന്ദർശനവും കൗമുദി ടീച്ചർ എന്ന നിസ്വാർത്ഥയുടെ ത്യാഗത്തിന്റെ കഥകളും കൊണ്ട് ചരിത്രത്തിൽ ഇടം നേടിയ ഭൂമി. എന്നാൽ അതിനും നൂറ്റാണ്ടുകൾക്ക് മുൻപ് വിദേശ ശക്തികളോട് ആദ്യ ചെറുത്ത് നിൽപ്പ് നടത്തിയതിന്റെ അവകാശവും കൂടി പേറുന്ന മണ്ണാണ് വടകരയിലെ പുതുപ്പണം എന്ന പ്രദേശം.

പറഞ്ഞുവരുന്നത് ഇന്ത്യയിൽ ആദ്യമെത്തിയ വൈദേശികരായ പോർച്ചുഗീസുകാരെ കുറിച്ചാണ്. 1498ൽ വാസ്കോ ഡി ഗാമ എന്ന പോർച്ചുഗീസ് വൈസ്രോയി കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഇറങ്ങിയ ശേഷം ശരിക്കും പറഞ്ഞാൽ ഇന്ത്യ എന്ന രാജ്യത്തിന്റെ സ്വത്വം തന്നെ നഷ്‌ടമാവുകയായിരുന്നു. കച്ചവടത്തിന്റെ പേരിൽ എത്തിയവർ കളി കാര്യമാക്കിയപ്പോൾ അതിസമ്പന്നമായ നമ്മുടെ രാജ്യം മറ്റൊരു കൂട്ടരുടെ അധിനിവേശത്തിന് അടിയറവ് പറയുന്ന കാഴ്‌ചയാണ് ലോകം കണ്ടത്.

kunjalimuseum

എന്നാൽ അന്നും അതിനെ ചോദ്യം ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു. കായിക ബലം കൊണ്ടും ആയുധ സന്നാഹങ്ങൾ കൊണ്ടും ഏറെ മുന്നിട്ട് നിന്നിരുന്ന പോർച്ചുഗീസ് പട്ടാളത്തെ വിറപ്പിച്ചു കൊണ്ട് കടലിൽ എതിരാളികളില്ലാത്ത വിധം സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ കഥയാണത്, ഇന്ത്യൻ നാവികസേനയ്ക്ക് പോലും പ്രചോദനമായ മഹായോദ്ധാക്കളായ, ധീര ദേശാഭിമാനികളായ മരയ്ക്കാർ വിഭാഗക്കാരുടെ കഥ, അത് മായ്ക്കാനാവാത്ത ചരിത്രമാണ്.

കുഞ്ഞാലി മരയ്ക്കാർ: ഒരു ആമുഖം

കുഞ്ഞാലി മരയ്ക്കാന്മാരുടെ ജന്മദേശം കോഴിക്കോട് ജില്ലയിലെ പന്തലായനി കൊല്ലം ആണെന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ കുറിച്ചിട്ടുണ്ട്. എന്നാൽ അവർ തൂത്തുക്കുടിയിൽ നിന്ന് വന്നവർ ആണെന്നും അതല്ല ഇന്നത്തെ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ആണെന്നും വാദിക്കുന്നവരുണ്ട്. എങ്കിലും അവർക്ക് ഈ സ്ഥാനപ്പേര് നൽകിയത് സാമൂതിരിയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പ്രിയപ്പെട്ട അലി എന്ന അർത്ഥത്തിലാണ് പേര് നൽകിയത് എന്നാണ് പലരിൻ അഭിപ്രായപ്പെടുന്നത്.

കപ്പലോട്ടക്കാരൻ, കപ്പിത്താൻ എന്നീ അർത്ഥങ്ങളാണ് മരയ്ക്കാർ എന്ന പേരിനുള്ളത്. കടൽ യുദ്ധത്തിൽ അതിസമർത്ഥരായ കുഞ്ഞാലി മരയ്ക്കാന്മാർ പോർച്ചുഗീസുകാർക്ക് എതിരെ നാവികപട രൂപീകരിക്കുകയും അതിന്റെ നേതൃനിര കൈയ്യാളുകയും ചെയ്‌തതോടെയാണ് സാമൂതിരിയുടെ വിശ്വസ്ഥൻമാരായി മാറിയതെന്ന് ചരിത്രം.

കുഞ്ഞാലി ഒന്നാമൻ

സാമൂതിരിയുടെ നാവിക തലവന്മാരിൽ ഒന്നാമത്തെയാളായിരുന്നു കുഞ്ഞാലി ഒന്നാമൻ. കുട്ടി മുഹമ്മദ്‌ കുഞ്ഞാലി മരയ്ക്കാർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേരെന്ന് ചരിത്രകാരന്മാർ പറയുന്നു. 1525ൽ പോർച്ചുഗീസുകാർ നടത്തിയ വ്യാപക ആക്രമണത്തിന്റെ പേരിലാണ് ആദ്യമായി കുഞ്ഞാലി മരയ്ക്കാർ-പറങ്കി പോരാട്ടം തുടങ്ങുന്നത്.

പിന്നീടാണ് സാമൂതിരി തിരിച്ചടി തുടങ്ങിയത്. നേതൃത്വം നൽകിയതാവട്ടെ കുഞ്ഞാലി ഒന്നാമനും. സാമൂതിരിയുടെ അനുവാദത്തോടെ കെട്ടിയ പോർച്ചുഗീസ് കോട്ട പിടിച്ചെടുത്താണ് തുടക്കം. ഹിറ്റ് ആൻഡ് റൺ എന്ന ശൈലിയായിരുന്നു അദ്ദേഹം വച്ചുപുലർത്തിയത്, പലയിടത്തും പതുങ്ങിയിരുന്ന് ആക്രമിച്ച കുട്ട്യാലിയുടെ സൈന്യത്തിന് മുന്നിൽ പറങ്കികൾക്ക് ഗത്യന്തരമില്ലാതായി. എങ്കിലും അവർ തിരിച്ചടിച്ചു. ഒടുവിൽ 1538ൽ കുഞ്ഞാലി ഒന്നാമൻ വധിക്കപ്പെട്ടു.

കുഞ്ഞാലി രണ്ടാമൻ

കുഞ്ഞാലി ഒന്നാമന്റെ മകനാണ് പിന്നീട് അധികാരം ഏറ്റെടുത്തത്. തുടർന്ന് നീണ്ട മുപ്പത്തിയൊന്ന് വർഷക്കാലം അദ്ദേഹം സാമൂതിരിയുടെ നാവിക പടയുടെ സാരഥിയായി. ഈ കാലത്താണ് പോർച്ചുഗീസുകാർക്ക് മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധം തിരിച്ചടികൾ നേരിടേണ്ടി വന്നതെന്ന് ചരിത്രം. തുടർന്ന് 1569ൽ വൻ പടയുമായി എത്തിയ പോർച്ചുഗീസുകാരോട് പോരാടി വീരമൃത്യു വരിച്ചയാളാണ് അദ്ദേഹം.

കുഞ്ഞാലി മൂന്നാമൻ

പട്ടുമരയ്ക്കാർ എന്ന കുഞ്ഞാലി മൂന്നാമൻ ചുമതല ഏറ്റെടുക്കുന്നത് അങ്ങനെയാണ്. ഒരുപാട് പോരാട്ടങ്ങൾ പോർച്ചുഗീസുകാർക്ക് എതിരെ നയിച്ച അദ്ദേഹം നിർണായക വിജയങ്ങളും നേടിയെടുത്തിരുന്നു. സൈന്യത്തെ ആധുനിക രീതിയിലേക്ക് കുറെയൊക്കെ നവീകരിച്ചത് അദ്ദേഹത്തിന്റെ കാലത്താണെന്ന് പറയപ്പെടുന്നു. ചാലിയത്തെ പോർച്ചുഗീസ് കോട്ട കീഴടക്കി സാമൂതിരിയുടെ എക്കാലത്തെയും വലിയ ഭീഷണികളിൽ ഒന്ന് ഇല്ലാതാക്കിയതും പട്ടുമരയ്ക്കാർ ആയിരുന്നു.

സമാധാന തന്ത്രം പയറ്റി എത്തിയ പറങ്കികൾക്ക് മറുപടിയായി വടകര പുതുപ്പണം എന്ന പ്രദേശത്തുള്ള ഇരിങ്ങലിൽ അദ്ദേഹം ഒരു കോട്ട പണിയാൻ സാമൂതിരിയോട് അനുവാദം തേടി. 1571ൽ പണി തുടങ്ങിയ കോട്ട നാല് വർഷത്തിന് ഇപ്പുറം 1575ൽ പണി പൂർത്തിയാക്കി. സാമൂതിരി ആയിരുന്നു അതിന്റെ നിർമ്മാണ ചിലവ് മുഴുവൻ വഹിച്ചത്. അങ്ങനെയാണ് ആ പ്രദേശത്തിന് കോട്ടയ്ക്കൽ എന്ന പേര് വന്നത്.

കുഞ്ഞാലി നാലാമൻ

മുഹമ്മദ് കുഞ്ഞാലിയാണ് പിന്നീട് അധികാരം ഏറ്റെടുത്തത്. ഏറ്റവും കുറച്ച് കാലം സാമൂതിരിയുടെ പടത്തലവൻ ആയത് അദ്ദേഹമായിരുന്നു. വലിയ കച്ചവട സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത കുഞ്ഞാലി നാലാമൻ പോർച്ചുഗീസുകാർക്ക് എന്നും ഒരു വെല്ലുവിളിയായി പുതുപ്പണത്ത് നിലകൊണ്ടു. ഇത് സാമൂതിരിയുമായി അകലാനും കാരണമായി.

kunjalimaraykkarmusuem

സ്വയം ഒരു ഭരണാധികാരി ചമയാൻ കുഞ്ഞാലി നാലാമൻ ശ്രമിച്ചു എന്നാണ് പറയപ്പെടുന്നത്. മാപ്പിള രാജാവായും, ഇന്ത്യൻ മഹാസമുദ്രത്തിന്റെ സർവാധികാരിയായും സ്വയം മാറിയ കുഞ്ഞാലി നാലാമൻ സാമൂതിരിയെ ധിക്കരിച്ചുവെന്നും കഥകളുണ്ട്. എന്നാൽ ഇതൊക്കെയും സാമൂതിരിയേയും മരയ്ക്കാർമാരെയും തെറ്റിക്കാനുള്ള പോർച്ചുഗീസ് കുടിലത ആയിരുന്നുവെന്നും ഒരു വിഭാഗം വാദിക്കുന്നു.

ഒടുവിൽ സാമൂതിരി കുഞ്ഞാലി നാലാമന് എതിരെ പോർച്ചുഗീസുകാരുമായി സന്നിധിയിലെത്തി. കനത്ത ആക്രമണമാണ് പിന്നീടവർ കോട്ടയ്ക്ക് നേരെ തൊടുത്തു വിട്ടത്. എന്നാൽ വിജയിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ പോർച്ചുഗീസുകാർ കോട്ട ഉപരോധിക്കാൻ തുടങ്ങി. ഭക്ഷണവും വെള്ളവുമില്ലാതെ കോട്ട പൂർണമായും ഒറ്റപ്പെട്ടു.

ഒടുവിൽ സാമൂതിരിക്ക് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്ന് കുഞ്ഞാലി നാലാമൻ അറിയിച്ചു. കീഴടങ്ങിയത് ജീവൻ രക്ഷിക്കാമെന്ന് സാമൂതിരി ഉറപ്പ് നൽകുകയും ചെയ്‌തു. 1600 മാർച്ച് 16ന് സാമൂതിരിക്ക് മുൻപാകെ കുഞ്ഞാലി നാലാമൻ കീഴടങ്ങി. എന്നാൽ വാഗ്‌ദാനം ലംഘിച്ചു കൊണ്ട് സാമൂതിരി കുഞ്ഞാലി നാലാമനെ പോർച്ചുഗീസുകാർക്ക് വിട്ടുകൊടുത്തു.

kunjalimusuem

കുഞ്ഞാലിയെയും അനുയായികളെയും ഗോവയിലേക്ക് കൊണ്ട് പോയി തുറുങ്കിലടച്ചു. അവിടെ വച്ചാണ് ആൾക്കൂട്ടത്തിന് മുന്നിൽ വച്ച് അദ്ദേഹത്തെ തൂക്കിലേറ്റിയത്. വധിക്കപ്പെട്ട കുഞ്ഞാലി നാലാമന്റെ ശരീരം നാല് കഷ്‌ണങ്ങളാക്കി പനാജി കടപ്പുറത്ത് നാല് കമ്പുകളിൽ നാട്ടിയിട്ടു. തല വെട്ടിയെടുത്ത് ഉപ്പിലിട്ട് കപ്പൽ വഴി കണ്ണൂരിലേക്ക് കൊണ്ട് വന്നുവെന്നും അവിടെ മുളങ്കൊമ്പിൽ കോർത്ത് വച്ചുവെന്നും ചരിത്രം പറയുന്നു.

പുതുപ്പണം കോട്ടയുടെ നാശം

അന്നത്തെ യുദ്ധത്തിൽ പോർച്ചുഗീസ് സൈന്യം കോട്ട മുഴുവനായും തകർത്തു കളഞ്ഞു. മൂന്ന് ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ പടർന്നു നിന്നിരുന്ന ആ നിർമ്മിതി ഏതാണ്ടൊരു ടൗൺഷിപ്പിന് സമാനമായിരുന്നു. അവിടെ യാതൊന്നും അവശേഷിപ്പിക്കാതെ അവർ തീർത്തും നശിപ്പിച്ചു കളഞ്ഞു എന്നാണ് ചരിത്രരേഖകൾ.

kunjalimaraykkarmusuemcrown

കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങലിലാണ് ഈ ചരിത്രസ്‌മാരകം നിലനിൽകുന്നത്. അന്ന് പോർച്ചുഗീസുകാർ നശിപ്പിച്ച കോട്ടയ്ക്കുള്ളിലെ കുഞ്ഞാലി മരയ്ക്കാർ കുടുംബത്തിന്റെ പാരമ്പര്യമായ ഒരു വീടിന്റെ പഴയ അവശിഷ്‌ടങ്ങളോട് ചേർന്ന് പുതുക്കി നിർമ്മിച്ച മ്യൂസിയമാണ് ഇത്.

അവിടെ വീടും അതിനോട് ചേർന്ന പ്രദേശവും മനോഹരമായി തന്നെ പുരാവസ്‌തു വകുപ്പ് സംരക്ഷിച്ചു പോരുന്നു. കുഞ്ഞാലി മരയ്ക്കാർ പോരാട്ടങ്ങളുടെ ചരിത്രവും അവരുടെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പീരങ്കിഉണ്ടകൾ, വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും എന്നിവ ഇവിടെയുണ്ട്, കൂടാതെ ഇന്ത്യൻ നേവി സ്ഥാപിച്ച സ്‌തൂപവും അവിടെയുണ്ട്.

msjidkottakkal

അവിടെ നിന്ന് അൽപ്പം ദൂരെയായി സ്ഥിതി ചെയ്യുന്ന മറ്റൊരു ചരിത്ര നിർമ്മിതിയാണ് കോട്ടയ്ക്കൽ വലിയ ജുമാഅത്ത് പള്ളി. തനത് കേരളീയ വസ്‌തു വിദ്യയിൽ നിർമ്മിച്ച മനോഹരമായ ഈ കെട്ടിടം ഇന്നും സംരക്ഷിച്ചു പോരുന്നു. കുഞ്ഞാലി മരയ്ക്കാർ പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചെടുത്ത വാളും തൂക്കുവിളക്കും ഉൾപ്പെടെ ഇപ്പോഴും നിധിപോലെ ഇവിടെ സൂക്ഷിച്ചു വരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+