മന്ത്രി ദേവര്‍കോവില്‍ കളം മാറുമോ? വഹാബുമായി രഹസ്യചര്‍ച്ച; ധൃതിപിടിച്ച നീക്കത്തിന് പിന്നില്‍...
തിരുവനന്തപുരം: ഐഎന്‍എല്ലിലെ ചേരിപ്പോരില്‍ ട്വിസ്റ്റ്. പാര്‍ട്ടി നേതാവ് അബ്ദുല്‍ വഹാബ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി രഹസ്യചര്‍ച്ച നടത്തി. സമവായ നീക്കങ്ങളുടെ ഭാഗമാണിതെന്ന് കരുതുന്നു. ഐക്യത്തോടെ നിന്നില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് സിപിഎം കടന്നേക്കുമെന്ന മുന്നറിയിപ്പുണ്ട്. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതിന് മുന്നോടിയായിട്ടാണ് തിരുവനന്തപുരത്ത് മന്ത്രിയും വഹാബും കണ്ടത് എന്നതും ശ്രദ്ധേയമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുകഞ്ഞ് നിന്നിരുന്ന ഐഎന്‍എല്ലിലെ ചേരിപ്പോര് കഴിഞ്ഞ ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് പരസ്യമായത്. നേതാക്കള്‍ വാക്ക് തര്‍ക്കമുണ്ടായി യോഗം അലസിപ്പിരിയുകയും പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തത് ഐഎന്‍എല്ലിന് നാണക്കേടായിരുന്നു. തുടര്‍ന്ന് കാസിം ഇരിക്കൂര്‍, അബ്ദുല്‍ വഹാബ് പക്ഷങ്ങള്‍ പരസ്പരം പുറത്താക്കുന്നതാണ് കണ്ടത്.

ദേശീയ നേതൃത്വത്തിനൊപ്പമാണ് നില്‍ക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ പറയുന്നു. എന്നാല്‍ അബ്ദുല്‍ വഹാബ് പക്ഷത്തിനാണ് പാര്‍ട്ടിയില്‍ സ്വാധീനം. സിപിഎം പിന്തുണയും വഹാബ് പക്ഷത്തിന് തന്നെ. കാസിം ഇരിക്കൂറിനൊപ്പം നിലയുറപ്പിച്ച മന്ത്രി ദേവര്‍കോവില്‍, വഹാബുമായി രഹസ്യ ചര്‍ച്ച നടത്തിയത് സമവായ നീക്കങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തുന്നു.

വിഘടിച്ചു നിന്നാല്‍ മന്ത്രിപദവി നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ കാസിം ഇരിക്കൂറിനെ അകറ്റി സംസ്ഥാന ഐഎന്‍എല്‍ പൂര്‍ണമായും വഹാബ് പക്ഷത്തിന് സ്വന്തമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ദേശീയ നേതാവിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം ഇടതുകേന്ദ്രങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുന്നതും കാസിം ഇരിക്കൂറിന് തിരിച്ചടിയായിട്ടുണ്ട്.

അബ്ദുല്‍ വഹാബും മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറായില്ല. അഹമ്മദ് ദേവര്‍കോവില്‍ ഐഎന്‍എല്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും വഹാബ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് നടക്കുമെന്നിരിക്കെ അബ്ദുല്‍ വഹാബും അഹമ്മദ് ദേവര്‍കോവിലും തമ്മില്‍ നടത്തിയ ചര്‍ച്ച നിര്‍ണായകമാണ്. ഭിന്നിച്ചുനിന്നാല്‍ മന്ത്രി പദവി അഹമ്മദ് ദേവര്‍കോവിലിന് നഷ്ടപ്പെടുകയും സിപിഎം അതേറ്റെടുക്കുകയും ചെയ്‌തേക്കും. അല്ലെങ്കില്‍ പിടിഎ റഹീം എംഎല്‍എയെ മന്ത്രിയാക്കാനുള്ള ആലോചനകളും ഒരുഭാഗത്ത് നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന ഐഎന്‍എല്ലിന്റെ പരമോന്നത സമിതിയാണ് സംസ്ഥാന കൗണ്‍സില്‍. 100ലധികം അംഗങ്ങളുള്ള ഈ സമിതിയുടെ യോഗം വിളിച്ച് കാസിം ഇരിക്കൂറിനെതിരെ നടപടി സ്വീകരിക്കാനാണ് വഹാബ് പക്ഷം ആലോചിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്രയും പേര്‍ക്ക് ഒത്തുചേരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. അതിനിടെയാണ് തിരക്കിട്ട ചര്‍ച്ചകള്‍.
Recommended Video

അതേസമയം, ഐഎന്‍എല്ലിലെ ഭിന്നത പരിഹരിക്കാന്‍ കാന്തപുരം എപി വിഭാഗം നേതാക്കള്‍ ശ്രമം നടത്തുന്നുണ്ട്. ഇരുപക്ഷവുമായി എപി സുന്നി നേതാക്കള്‍ ചര്‍ച്ച നടത്തി. വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല എന്നാണ് വിവരം. കാസിം ഇരിക്കൂറിനെ മാറ്റി നിര്‍ത്തണമെന്ന് വഹാബ് പക്ഷവും വഹാബിനെ അകറ്റണമെന്ന് കാസിം ഇരിക്കൂര്‍ പക്ഷവും ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications