ബൈജു രവീന്ദ്രനെപുറത്താക്കാൻ വോട്ട് ചെയ്ത് ഓഹരി ഉടമകൾ; യോഗം തടസപ്പെടുത്തി ജീവനക്കാർ
ബെംഗളൂരു: എഡ്-ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ വോട്ട് ചെയ്ത് കമ്പനിയുടെ ഓഹരി ഉടമകൾ. ഇന്ന് വൈകീട്ട് സൂം കോൾ വഴി ചേർന്ന കമ്പനിയുടെ ജനറൽ ബോഡി യോഗത്തിലാണ് ഓഹരി ഉടമകൾ ബൈജുവിനെതിരായ നിലപാട് സ്വീകരിച്ചത്. ബൈജൂസിലെ പ്രധാന ഓഹരിയുടമകളായ പ്രോസസ് എൻ വി, പീക് എക്സ്‌വി എന്നിവരെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു.
ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നും ഭാര്യ ദിവ്യ ഗോകുൽനാഥിനെയും സഹോദരൻ റിജു രവീന്ദ്രനെയും അതത് മാനേജ്‌മെൻ്റ് റോളുകളിൽ നിന്നും ഡയറക്‌ടർ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതിനുമാണ് ഓഹരി ഉടമകൾ പ്രമേയം പാസാക്കിയത്. അതേസമയം യോഗം തള്ളി ബൈജൂസ് രംഗത്തെത്തി. 20 ശതമാനം ഓഹരി ഉടമകൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെന്നും അതുകൊണ്ട് തന്നെ യോഗം അസാധുവാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയ ഉടമയുടെ അഭാവത്തിൽ ഏകപക്ഷീയമായാണ് എല്ലാ പ്രമേയങ്ങളും പാസാക്കിയതെന്നും കമ്പനി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.'ബൈജൂസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിൽ (എ ഒ എ) വ്യവസ്ഥ ചെയ്തിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഓഹരി ഉടമകൾ യോഗം ചേർന്നത്. എഒഎയുടെ ആർട്ടിക്കിൾ 38, 39(a) പ്രകാരം,പ്രമേയം പാസാക്കുന്നതിന് കുറഞ്ഞത് ഒരു സ്ഥാപക ഉടമയെങ്കിലും യോഗത്തിൽ പങ്കെടുക്കണം. ആരും പങ്കെടുക്കാത്തതിനാൽ പ്രമേയം അസാധുവായിരിക്കുകയാണ്', ബൈജൂസ് പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ ഓഹരി ഉടമകളുടെ യോഗം തടസപ്പെടുത്താൻ ബൈജൂസിന്റെ ജീവനക്കാർ ശ്രമം നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മീറ്റിംഗിനിടെ പലതവണ, വിസിലുകൾ അടിച്ചും ഉച്ചത്തിൽ സംസാരിച്ചും നടപടിക്രമങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് യോഗത്തിൽ പങ്കെടുത്ത ഓഹരി ഉടമകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം ബൈജുവിനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയാലും മാർച്ച് 13 വരെ ഈ തീരുമാനം നടപ്പാകില്ല. നിക്ഷേപകർ വിളിക്കുന്ന ഇജിഎം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബൈജു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ബുധനാഴ്ചത്തെ യോഗം ഹൈക്കോടതി വിലക്കിയില്ല. എന്നാൽ ഈ യോഗത്തിലെടുത്ത തീരുമാനം മാർച്ച് 13 വരെ നടപ്പാക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. . ഇജിഎമ്മിൽ എടുക്കുന്ന ഒരു തീരുമാനത്തിനും അടുത്ത വാദം കേൾക്കുന്നത് വരെ സാധുതയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications