'പോരാളി ഷാജിയാണോ ഇടതുപക്ഷം? കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണം'
വടകരയിലെ 'കാഫിർ' സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വടകരയില്‍ നടന്നത് യു ഡി എഫിന്റെ തെറ്റായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള പ്രചരണങ്ങളാണ്. കാഫിര്‍ പരാമര്‍ശവും യു ഡി എഫിന്റെ ഇത്തരം പ്രചരണത്തിന്റെ ഭാഗമായി വന്നതാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ആരെയെങ്കിലും പുകമറയിൽ നിർത്തുകയോ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയോ അല്ല വേണ്ടതെന്നും. കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
' യു ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യഘട്ടം മുതൽ അശ്ലീലവും വർഗീയതയും ചേർത്താണ് അവർ പ്രചാരണം നടത്തിയത്. ആദ്യം നടന്നത് ടീച്ചര്‍ക്കെതിരെ 'ടീച്ചറമ്മ' എന്ന പേരിനെ പരിഹസിച്ചുള്ള പ്രചാരണമാണ്. വ്യക്തിപരമായ അശ്ലീല അധിക്ഷേപമാണ് പിന്നാലെ ഉണ്ടായത്. അതിനും പിന്നാലെയാണ് കാഫിര്‍ പരാമര്‍ശം ഉൾപ്പെടെയുള്ളവ ഓരോന്നോരോന്നായി പ്രചരിപ്പിച്ച് തുടങ്ങിയത്. വടകരയില്‍ ആദ്യം മുതല്‍ ഉണ്ടായ സംഭവങ്ങള്‍ വിശകലനം ചെയ്താൽ ഒറ്റപ്പെട്ട ഒരു സംഭവമായി വടകര വിഷയത്തെ ചുരുക്കി കാണാനാകില്ല.

'പോരാളി ഷാജിയാണോ ഇടതുപക്ഷം? സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സൈബര്‍ ഇടത്തിലെ പോരാളിഷാജിമാരല്ല. കാഫിര്‍ പരാമര്‍ശത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരികയാണ് വേണ്ടത്. അതല്ലാതെ ആരെയെങ്കിലും പുകമറയിൽ നിർത്തുകയല്ല വേണ്ടത്. ഈ വിഷയത്തിൽ ആദ്യം പരാതി നൽകിയത് സി പി എം ആണ്. ഇക്കാര്യത്തിൽ മാധ്യമങ്ങൾ നൽകുന്നത് പാതി വെന്ത വാർത്തയാണ്. കാഫിർ വിവാദത്തിൽ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തേണ്ട ഒരു കാര്യവുമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്ത് വരട്ടെ. വിവാദത്തിന്റെ ഗുണഭോക്താക്കൾ സി പി എം അല്ല', എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം വടകരയിലെ കാഫിർ പ്രയോഗം ഭീകരപ്രവർത്തനത്തിന് തുല്യമായ വിദ്വേഷ പ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ' വ്യാജ പോസ്റ്റ് ഉണ്ടാക്കിയവരെ അറിയാം പ്രചരിപ്പിച്ചവരെ അറിയാം. എന്നിട്ട് അത് നോക്കി നിൽക്കുന്ന സർക്കാരിനെ എന്ത് പറയണം. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്. വർഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തെ കുറിച്ച് ഇനി നിങ്ങൾ പറയരുത്. അത്രയും വലിയ ക്രൂരതയാണ് സി പി എം കേരളീയ സമൂഹത്തോട് കാട്ടിയത'സതീശൻ തുറന്നടിച്ചു.












Click it and Unblock the Notifications