ജമാല്‍ മണക്കാട് ട്രഷററാവും: ജ്യോതി വിജയകുമാറും പട്ടികയില്‍, വൈസ് പ്രസിഡന്റാവാന്‍ വനിത
ദില്ലി: ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കെ പി സി സി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. കേരളത്തിലെ നേതൃത്വവും ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ ഇന്നലെ രാത്രിയോടെ തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി മാറ്റം ഉണ്ടാവില്ലെങ്കിലും അവസാന വട്ട ആലോചനകള്‍ക്ക് ശേഷം ഇന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് പട്ടിക കൈമാറും. ചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ എത്തിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെസി വേണുഗോപാല്‍ ഉള്‍പ്പടേയുള്ളവരുമായും ചര്‍ച്ച നടത്തി.
പട്ടിക കൈമാറുന്നതിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സുധാകരനും സതീശനും ഫോണില്‍ വിളിച്ച് സംസാരിച്ചു. ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം വിഡി സതീശന്‍ ഇന്നലെ കേരളത്തിലേക്ക് മടങ്ങിയെങ്കിലും പട്ടക കൈമാറുന്നതിനായി കെ പി സി സി പ്രസിഡന്‍റ് ദില്ലിയില്‍ തുടരുകയാണ്.

മുന്നൂറിന് അടുത്തള്ള കെപിസിസി ഭാരവാഹി പട്ടിക ഇത്തവണ അമ്പതിന് പരിസരത്തേക്ക് ഒതുങ്ങും. ഇതോടെ ഭാരവാഹിത്വം പ്രതീക്ഷിക്കുന്നവരില്‍ ചിലര്‍ പുറത്തായേക്കുമെന്ന കാര്യം ഉറപ്പായി. പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതോടെ തന്നെ തമ്പാനൂര്‍ രവി, ജോസഫ് വാഴക്കാന‍് തുടങ്ങിയവര്‍ ഭാരവാഹി പട്ടികയില്‍ നിന്നും പുറത്താവുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ച് തവണ ഭാരവാഹി ആയിരുന്നവരെ പുറത്താക്കുമെന്ന മാനദണ്ഡമാണ് ഇവര്‍ക്ക് തിരിച്ചടിയാവുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് സാരിയില്‍ തിളങ്ങി ശോഭന: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

പുറത്താകുന്നവരെ എങ്ങനെ അനുനയിപ്പിക്കും എന്ന ആലോചനയും പാര്‍ട്ടിയില്‍ ശക്തമാണ്. പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും അത് അതിര് വിടില്ലെന്നാണ് പ്രതീക്ഷ. അതൃപ്തി പരസ്യമാക്കാന്‍ സാധ്യതയുള്ള നേതാക്കളെ നേതൃത്വം ഇതിനോടകം തന്നെ ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.

വനിതകളുടെ കാര്യത്തില്‍ മാത്രമായിരിക്കും പൊതു മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുക. ഡി സി സി പ്രസിഡന്റുമാരുടെ പട്ടികയില്‍ ഒരു വനിതയെ പോലും ഉള്‍ക്കൊള്ളിക്കാന്‍ കഴിയാതിരുന്നത് രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ളവരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കെ പി സി സി ഭാരവാഹി പട്ടികയില്‍ വനിതകള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കുമെന്ന ഉറപ്പിലായിരുന്നു അന്ന് രാഹുല്‍ വഴങ്ങിയത്. പുതിയ പട്ടികയില്‍ മൂന്ന് വൈസ് പ്രസിഡന്റുമാരുടെ പദവിയില്‍ ഒന്നിലേക്ക് വനിതയെ പരിഗണിച്ചേക്കും.

പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരുടെ പേരാണ് വൈസ് പ്രസിഡന്റ്റ് സ്ഥാനത്തേക്ക് ഉള്ളത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ സാധ്യത ബിന്ദു കൃഷ്ണയ്ക്കാണ്. നേരത്തെ കൊല്ലത്തിന്റെ ഡി സി സി പ്രസിഡന്റ് ആയിരുന്നെങ്കിലും പ്രത്യേക ഇളവ് നല്‍കിയാണ് ബിന്ദു കൃഷ്ണയെ പരിഗണിക്കുന്നത്. സ്ഥാനമൊഴിയുന്ന ഡിസിസി അധ്യക്ഷന്‍മാരെ കെ പി സി സി ഭാരവാഹികളായി പരിഗണിക്കില്ലെന്ന് നേതൃത്വം നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ വനിത പ്രാതിനിധ്യം ഉറപ്പാക്കാന്‍ ബിന്ദു കൃഷ്ണയ്ക്കായി ഈ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ അടക്കമുള്ളവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്.

ശിവദാസൻ നായർ, വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ, എന്നിവർ ഭാരവാഹികളായേക്കും. ഇതില്‍ വി പി സജീന്ദ്രനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് പരഗിണിക്കുന്നത്. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എവി ഗോപിനാഥിനേയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെങ്കിലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന വന്നേക്കും. ജമാൽ മണക്കാടന്‍റെ പേര് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

ഗ്രൂപ്പുകള്‍ക്ക് അതീതനായ വ്യക്തിയാവും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാവും. ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷനും വിഡി സതീശനും തമ്മില്‍ ധാരണയില്‍ എത്തിയതായി സൂചനയുണ്ട്. പത്മജയ്ക്കും ബിന്ദു കൃഷ്ണയ്ക്കും ഇളവ് നല്‍കുന്നതിനോട് ഗ്രൂപ്പുകള്‍ എതിര്‍പ്പ് അറിയിച്ചതായി സൂചനയുണ്ട്. ഇരുവരും നേരത്തെ തന്നെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ പരസ്യമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.

ഇരുവര്‍ക്കും ഇളവ് നല്‍കുന്നത് നേതൃനിരയിലേക്ക് മറ്റ് വനിതകള്‍ ആരും കോണ്‍ഗ്രസില്‍ ഇല്ലെന്ന തോന്നലുണ്ടാക്കുമെന്നാണ് ഗ്രൂപ്പുകളുടെ വാദം. കോണ്‍ഗ്രസില്‍ എപ്പോള്‍ വനിതാ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നാലും ഇവരുടെ പേരുണ്ടാവും. വനിത നേതാക്കളായി ഇവര്‍ മാത്രമല്ലോ പാര്‍ട്ടിയില്‍ ഉള്ളത് . അതുകൊണ്ട് ഇവര്‍ വേണ്ടെന്നുമാണ് എതിര്‍ക്കുന്നവരുടെ വാദം. എന്നാല്‍ ഈ വാദം നേതൃത്വം മുഖവിലയ്ക്ക് എടുത്തില്ല.

നിലിവിലെ പ്രസിഡന്റ് ഉള്‍പ്പടേയുള്ളവര്‍ക്ക് പുറമെ 15 ജനറല്‍ സെക്രട്ടറിമാരും 3 വൈസ് പ്രസിഡന്റുമാര‍് കൂടി പട്ടികയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ കെപിസിയുടെ ആകെ ഭാരവാഹികള്‍ 23 ആവും. 23 ഭാരവാഹികളോടൊപ്പം 28 നിര്‍വാഹക സമിതി അംഗങ്ങള്‍ കൂടിയാവുമ്പോള്‍ ഇതോടെ നിലവില്‍ 250 ലേറെയുള്ള കെപിസിസി 51 അംഗങ്ങളിലേക്ക് ചുരുങ്ങും. ഈ 51 അംഗങ്ങള്‍ക്ക് പുറമെ ഏതാനും പേര്‍ ക്ഷണിതാക്കളും എക്സോ- ഓഫീഷ്യോ അംഗങ്ങളും ആയി വരുന്ന രീതിയിലാണ് പുനഃസംഘടന

അതേസമയം, പട്ടികയില്‍ മുതിര്‍ന്ന നേതാക്കള്‍ തൃപ്തരാണെന്നായിരുന്നു വിഡി സതീശന്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെയാണ് കെ പി സി സി പുനസംഘടന ചർച്ചകള്‍ നേതൃത്വം പൂർത്തിയാക്കിയത്. ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയായിരുന്നു പാര്‍ട്ടിയില്‍ ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചര്‍ച്ചകളെന്നാണ് വ്യക്തമാകുന്നത്.












Click it and Unblock the Notifications