'വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കും'; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിൽ 4000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡ് വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ തുടങ്ങി 4000 കോടി രൂപയുടെ പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് മോദി പറഞ്ഞു.
പുതിയ പദ്ധതിയോടെ കപ്പൽ ശാലയുടെ ശേഷി പല മടങ്ങായി വർധിക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
'10 വർഷത്തിനിടെ ഷിപ്പിങ് മേഖലയിൽ വലിയ കുതിച്ചുച്ചാട്ടമാണ് ഉണ്ടായത്. തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്ക് ആണ് കൊച്ചിയിലേത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം.പത്തുവർഷത്തിനിടെ രാജ്യം ഷിപ്പിങ്ങ് മേഖലയിൽ വൻ നേട്ടമുണ്ടാക്കി. ചരക്കുകപ്പലുകൾക്ക് പോർട്ടിൽ കാത്തു കിടക്കേണ്ട സാഹചര്യം ഒഴിവായി. പുതിയ പദ്ധതികൾ കപ്പൽ അറ്റകുറ്റപ്പണിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാക്കും.ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസന കുതിപ്പാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു', പ്രധാനമന്ത്രി പറഞ്ഞു.

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ മെയ്ഡ് ഇൻ കേരളയുടെ സംഭാവന ചെറുതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണ്. രാജ്യത്തിന്റെ പൊതു വികസനത്തിൽ കേരളം നൽകുന്ന പിന്തുണയുടെ കൂടി ഉദാഹരണമാണിത്. ഐഎസ്ആർഒയുടെ പല പദ്ധതികളിലും കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായി. ചന്ദ്രയാൻ, ആദിത്യ തുടങ്ങിയ പ്രധാന പദ്ധതികളിൽ കെൽട്രോൺ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ ശയസ് ഉയർത്തുന്നതിൽ കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications