കെ ഫോൺ ഉടനെത്തും; എന്ത് വിലകൊടുത്തും സ്വപ്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മണി
തിരുവനന്തപുരം; കെ ഫോൺ കേബ്ളിംഗ് അതിവേഗം പുരോഗമിക്കുകയാണെന്നും പദ്ധതി ഉടൻ നടപ്പാകുമെന്നും മന്ത്രി എംഎം മണി. ഇന്റർനെറ്റ് രംഗം കുത്തകയാക്കി വൻലാഭം കൊയ്തു കൊണ്ടിരിക്കുന്ന ചില വൻ കമ്പനികളുടെ വിടുപണിയാണ് കെ ഫോൺ തകർക്കാൻ ശ്രമിക്കുന്നവർ ഏറ്റെടുത്തിരിക്കുന്നതെന്ന്. എന്നാൽ എന്തു വില കൊടുത്തും സാധാരണ ജനങ്ങളുടെ ജീവിത നിലവാരവും വിദ്യാഭ്യാസ വളർച്ചയുമൊക്കെ ലക്ഷ്യം വെക്കുന്ന ഈ സ്വപ്ന പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും എന്നാണ് ഇടതുപക്ഷ സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങൾ പാലിച്ചു കൊണ്ട് മുന്നോട്ടു പോകുകയാണ്. അതോടൊപ്പം പുതിയ സംരംഭങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കെ.എസ്.ഇ.ബിയും ഐ ടി വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ഐ.ടി.എല്ലും ചേർന്ന് നടപ്പാക്കുന്ന കെ ഫോൺ. കേരളത്തെ വിവരസാങ്കേതികവിദ്യയുടെ ഒരു ഹബാക്കി മാറ്റുക എന്ന വലിയ ലക്ഷ്യമാണ് കെ ഫോൺ പദ്ധതിക്കുള്ളത്.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനുകളിലൂടെ ഫൈബർ ഒപ്ടിക് കേബിൾ വലിച്ച് സംസ്ഥാനത്തൊട്ടാകെ ഒരു ഫൈബർ നെറ്റ് വർക്ക് ഒരുക്കുകയും സംസ്ഥാനത്തെ 30,000 ത്തിലധികം സർക്കാർ ഓഫീസുകളെ ഈ നെറ്റ് വർക്കിന്റെ ഭാഗമാക്കുകയുമാണ് പദ്ധതിയുടെ ആദ്യ ഘട്ടം. ഇതോടൊപ്പം 20 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കുകയും ചെയ്യുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ പദ്ധതിയുടെ നിർമ്മാണം ടെണ്ടർ നടപടിക്രമങ്ങൾ പാലിച്ച് ഏൽപ്പിക്കുകയും നിർമ്മാണം നടന്നു വരുകയുമാണ്.
വിവര സങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ലഭിക്കാൻ മുഴുവൻ ജനങ്ങൾക്കും അവകാശമുണ്ട്. ഇന്റർനെറ്റ് സൗകര്യം മൗലീകാവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ആ അവകാശം സ്ഥാപിച്ചെടുക്കുന്നതിൽ പ്രധാനപ്പെട്ട പദ്ധതിയാണ് കെ ഫോൺ.
കെ ഫോൺ പദ്ധതി തകർക്കാനുള്ള വലിയ ശ്രമമുണ്ടാകുകയാണ്.
ഇന്റർനെറ്റ് രംഗം കുത്തകയാക്കി വൻലാഭം കൊയ്തു കൊണ്ടിരിക്കുന്ന ചില വൻ കമ്പനികളുടെ വിടുപണിയാണ് കെ ഫോൺ തകർക്കാൻ ശ്രമിക്കുന്നവർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ എന്തു വില കൊടുത്തും സാധാരണ ജനങ്ങളുടെ ജീവിത നിലവാരവും വിദ്യാഭ്യാസ വളർച്ചയുമൊക്കെ ലക്ഷ്യം വെക്കുന്ന ഈ സ്വപ്ന പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും എന്നാണ് ഇടതുപക്ഷ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.












Click it and Unblock the Notifications