മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെ സുധാകരനും പ്രതി: ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ്
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനേയും പ്രതിചേർത്തു. കേസിലെ രണ്ടാം പ്രതിയാണ് കെ സുരേന്ദ്രന്‍. വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എസിജെഎം കോടതിയില്‍ റിപ്പോർട്ട് നല്‍കിയ ക്രൈംബ്രാഞ്ച് കെ സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ഹാജരാവാനാണ് കെ സുധാകരനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കെ സുധാകരന് സിആർപിസി 41 എ വകുപ്പുപ്രകാരമാണ് കെ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതോടെ തന്നെ കെപിസിസി അധ്യക്ഷന്‍ കേസില്‍ പ്രതിയാണെന്ന വിവരം വ്യക്തമായിരുന്നു. സംഭവത്തില്‍ സുധാകരനെതിരെ നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നെങ്കിലും ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് കെ സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായവർ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ കെ സുധാകരന്റെ പേരുമുണ്ടായിരുന്നു. ഇതോടൊപ്പം തന്നെ കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെത്തിയ ചിത്രങ്ങളും പുറത്തുവന്നു. മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ കെ. സുധാകരന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെന്നും പരാതിക്കാര്‍ വ്യക്തമാക്കിയിരുന്നു.
കെ സുധാകരൻ, മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച് സൗന്ദര്യ വർധനയ്ക്കുള്ള കോസ്‌മറ്റോളജി ചികിത്സ നടത്തിയിരുന്നു. ഈ സമയത്താണ് അദ്ദേഹത്തിനെ കണ്ടത്. തെളിവുകൾ നൽകിയിട്ടും ക്രൈംബ്രാഞ്ച് എസ് പി നടപടിയെടുക്കുന്നില്ലെന്നും ഡിഐജി സുരേന്ദ്രൻ, ഐജി ജി ലക്ഷ്‌മൺ, കെ സുധാകരൻ എം പി തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും ഇക്കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ പോലും ക്രൈംബ്രാഞ്ച് തയ്യാറായില്ലെന്നും പരാതിക്കാർ നേരത്തെ ആരോപിച്ചിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെയാണ് പ്രതി തട്ടിപ്പു നടത്തിയതെന്നിരിക്കെ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും മോൻസണിനെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളതെന്നും വ്യക്തമാക്കി പരാതിക്കാരനായ കോഴിക്കോട് സ്വദേശി എം ടി ഷെമീർ ഹൈക്കോടതിയില്‍ ഹർജി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ കെ സുധാകരൻ നിഷേധിച്ചിരുന്നില്ല. മോന്‍സന്റെ അടുത്തുപോയത് ചികിത്സയ്ക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കെ.സുധാകരന്‍ തന്റെയടുത്ത് വന്നത് ചികിത്സയ്ക്കാണെന്ന് മോന്‍സണ്‍ മാവുങ്കലും വ്യക്തമാക്കി. സുധാകരന്‍ ആറ് ദിവസം വീട്ടില്‍ വന്ന് പോവുകയായിരുന്നുവെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ കേസിലെ ഒന്നാം പ്രതി പൊലീസിന് നല്‍കിയ മൊഴി.












Click it and Unblock the Notifications