കോവിഡ് മൂലകാരണമായിട്ടുള്ള എല്ലാ മരണങ്ങളും പുനഃപരിശോധിക്കണം, മരണം കുറച്ചുകാട്ടാന്‍ വ്യഗ്രതയെന്ന് സുധാകരന്‍
തിരുവനന്തപുരം: കൊവിഡ് മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് ധനസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നു കിട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ കൊവിഡ് മരണം കുറച്ച് കാട്ടാനുള്ള സര്‍ക്കാരിന്റെ വ്യഗ്രതയില്‍ ഒട്ടനവധി പാവപ്പെട്ടവര്‍ക്കാണ് ധന സഹായം നിഷേധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മൂലകാരണമായ എല്ലാ മരണങ്ങളും കോവിഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം ലഭിക്കൂ. കോവിഡ് ലിസ്റ്റ് അടിയന്തരമായി പുനര്‍നിര്‍ണയം നടത്തി അര്‍ഹരായവര്‍ക്ക് ധനസഹായം ലഭിക്കാന്‍ ദൃതഗതിയിലുള്ള നടപടി സ്വീകരിക്കണം. മരണനിരക്ക് കുറച്ചുകാട്ടി മേനി നടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലുമെല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഇപ്പോള്‍ ദയനീയാവസ്ഥയിലാണ് എന്നതാണ് വസ്തുതയെന്നും സുധാകരന്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കോവിഡ് മൂലകാരണമായിട്ടുള്ള എല്ലാ മരണങ്ങളും പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനമാണ് നടത്തേണ്ടത്. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡ പ്രകാരമാണ് കേരളത്തില്‍ കോവിഡ് മരണം രേഖപ്പെടുത്തുന്നത് എന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. എന്നാല്‍ ചികിത്സയിലിരിക്കുന്ന രോഗികളെ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായി രേഖപ്പെടുത്തുകയാണ് കേരളം ചെയ്യുന്നത്. ഇങ്ങനെയൊരു ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആറോ ലോകാരോഗ്യസംഘടനയോ നിര്‍ദേശിക്കുന്നില്ല. കോവിഡിന്റെ അനന്തര ഫലമായി ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ വന്ന് പിന്നീട് ഇവര്‍ മരിച്ചാലും കോവിഡ് മരണമായി പരിഗണിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്നമെന്നും സുധാകരന്‍ പറഞ്ഞു.
സംസ്ഥന സര്‍ക്കാരിന്റെ കണക്ക് പ്രകാരം 13,235 പേര്‍ മരിച്ചെന്നാണ് പറയുന്നത്. എന്നാല്‍ 25,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ആരോഗ്യവിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്റെ (ഐഎച്ച്എംഇ) റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്ന് വ്യക്തമായെന്ന് സുധാകരന്‍ പറയുന്നു.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
കേരളത്തില്‍ ബാറുകളും സര്‍വ്വകലാശാലകളും തുറന്നതിനെയും സുധാകരന്‍ വിമര്‍ശിച്ചു. ബാറുകളും സര്‍വകലാശാലകളും തുറന്നതിനെ തുടര്‍ന്ന് കോവിഡ് അതിവേഗം വ്യാപിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് സുധാകരന്‍ പറയുന്നു. ജൂണ്‍ 28ന് സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ എണ്ണം എണ്ണായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് 13, 658 ആയി കുതിച്ചുയര്‍ന്നു. വിദ്യാര്‍ത്ഥികളുടെ ജീവന്‍ വച്ചുള്ള തീക്കളിയാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയെങ്കിലും സര്‍ക്കാരിന് കുലുക്കമില്ലെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications