'രാഹുൽ ഗാന്ധി വയനാടിൻ്റെ ശാപം': 400 ലേറെ സീറ്റുമായി മോദി വീണ്ടും ഭരണത്തില്‍ വരുമെന്നും സുരേന്ദ്രന്‍
കല്‍പ്പറ്റ: രാഹുൽ ഗാന്ധി വയനാടിൻ്റെ ശാപമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. വയനാടിന് വേണ്ടി എം പി ഒന്നും ചെയ്യുന്നില്ല. ആസ്പിരേഷൻ ജില്ലയായി കേന്ദ്ര സർക്കാർ വയനാടിനെ പ്രഖ്യാപിച്ചിട്ടും എം പിയായ രാഹുൽ തുടർപ്രവർത്തനങ്ങളിൽ പങ്കെടുത്തില്ല. കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി രണ്ട് തവണ ആസ്പിരേഷൻ ജില്ലയായി പ്രഖ്യാപിച്ച വയനാടിൻ്റെ വികസന കാര്യങ്ങളുടെ ചർച്ചയ്ക്കായി വയനാട്ടിലെത്തി. 400 സീറ്റിൽ അധികം നേടി മോദി മൂന്നാം തവണയും രാജ്യത്ത് അധികാരത്തിൽ വരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളം അതിൽ നിർണായക പങ്കുവഹിക്കണം. വാഗ്ദാനങ്ങൾ എല്ലാം പാലിച്ച സർക്കാരാണ് നരേന്ദ്രമോദിയുടേത്. അതാണ് മോദിയുടെ ഗ്യാരണ്ടി. ഈ മോദി ഗ്യാരണ്ടി ഉയർത്തിയാണ് ബിജെപി 2024 പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നത്. വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും മോദിയുടെ പ്രതിനിധിയെ തിരഞ്ഞെടുത്ത് ദില്ലിയിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.

പദയാത്രയ്ക്ക് കൽപ്പറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന സ്വീകരണ സമ്മേളനം ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സികെ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ഇടത്- വലത് മുന്നണികൾക്ക് പന്ത് തട്ടികളിക്കാനുള്ള സ്ഥലമല്ലെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സികെ പദ്മനാഭൻ പറഞ്ഞു.
കേരള പദയാത്ര മഹത്തായ ലക്ഷ്യത്തിന് വേണ്ടിയുള്ള യാത്രയാണ്. എൻഡിഎ രണ്ട് മുന്നണികളോടും കിടപിടിക്കാവുന്ന മുന്നണിയായി മാറിക്കഴിഞ്ഞു. തങ്ങൾക്ക് കേരളം തീരെഴുതി തന്നിരിക്കുകയാണെന്നാണ് ഇടത്-വലത് മുന്നണികളുടെ വിചാരം. എന്നാൽ ഈ അഴിമതിക്കാരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. ജനിക്കും മുമ്പ് മരിച്ച മുന്നണിയാണ് ഐൻഡി മുന്നണി. എൻഡിഎയോട് മത്സരിക്കാൻ പോലും ഐൻഡി മുന്നണിക്ക് പ്രാപ്തിയില്ല.
ഒരു കാഴ്ചപ്പാടുമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹം നയിക്കുന പാർട്ടിക്കും അങ്ങനത്തെ അവസ്ഥ തന്നെയാണ്. മതഭ്രാന്തൻമാർ കേരളത്തിൽ അഴിഞ്ഞാടുകയാണ്. രൺജിത്ത് ശ്രീനിവാസൻ്റെ കൊലയാളികളായ 15 പേരെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചത് മതഭീകരതയ്ക്കേറ്റ കനത്ത തിരിച്ചടിയാണ്. മതഭാന്തൻമാരെ താലോലിക്കുന്ന കാര്യത്തിൽ രണ്ട് മുന്നണികൾക്കുമുണ്ടെന്നും സികെ പത്മനാഭന്‍ പറഞ്ഞു.
കോഴിക്കോട് മേഖല പ്രസിഡൻ്റ് ടിപി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജെആർപി സംസ്ഥാന അദ്ധ്യക്ഷ സികെ ജാനു, ശിവസേന സംസ്ഥാന ഉപാദ്ധ്യക്ഷൻ രാജീവ് രാജധാനി, ബിഡിജെഎസ് സംസ്ഥന ഉപാദ്ധ്യക്ഷൻ പൈലി വാത്യാട്ട്, വനിതാ വിഭാഗം നേതാവ് നിർമ്മലാ അനിരുദ്ധൻ, എസ്ജെഡി സംസ്ഥാന അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, കാമരാജ് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിജെപി സംസ്ഥാന വക്താവ് വിപി ശ്രീപദ്മനാഭൻ, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എംഎൻ ഗിരി, ബിജെപി ജില്ലാ പ്രസിഡൻ്റ് കെപി മധു, ജില്ലാ ജനറൽസെക്രട്ടറിമാരായ കെ.ശ്രീനിവാസൻ, പ്രശാന്ത് മലവയൽ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications