കേരളത്തിൽ വീണ്ടും പ്രണയ നൈരാശ്യക്കൊല; മിഥുൻ ലക്ഷ്യമിട്ടത് എല്ലാവരെയും കൊല്ലാനെന്ന് ദേവികയുടെ അമ്മ!
കൊച്ചി: പ്രണയം നരസികച്ചിതിന്റെ പേരിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ അമ്മ രംഗത്ത്. കുടുംബത്തിലെ എല്ലാവരെയും കൊല്ലാൻ മിഥുൻ ലക്ഷ്യമിട്ടെന്നു കാക്കനാട് യുവാവ് തീവച്ചു കൊലപ്പെടുത്തിയ ദേവികയുടെ അമ്മ മോളി പറഞ്ഞു. അർധരാത്രിയിൽ വീട്ടിലെത്തിയ മിഥുൻ തന്റെ ദേഹത്തും പെട്രോൾ ഒഴിച്ചെന്നാണ് മൊളി നൽകിയ മൊഴി. സംഭവത്തിന് ശേഷം ബോധരഹിതയായ മോളി ആശുപത്രിയിൽ ചികിത്സയാലാണ്.
ബഹളം കേട്ട് അയൽവാസികൾ ചെന്ന് നോക്കുമ്പോൾ മിഥുനും ദേവികയും കത്തുന്നതായിരുന്നു കണ്ടത്. പെൺകുട്ടി വീട്ടിൽ നിന്ന് തന്നെ മരിച്ചു. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. പ്രേമാഭ്യർഥന നിരസിച്ചതാണു കൊലയ്ക്കു പിന്നിലെന്നാണ് സൂചനകൾ. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുൻ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഒപ്പം മിഥുന്റെ ദേഹത്തും തീ പടർന്നു.

ദേവികയുടെ അകന്ന ബന്ധു
പെട്രോള്‍ ദേഹത്ത് ഒഴിച്ചതിനു ശേഷമാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി അയൽവാസി പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. മിഥുന്‍ ദേവികയുടെ അകന്ന ബന്ധുവാണെന്നും ഇതിനു മുന്‍പും ഷാലന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അയല്‍വാസി പറയുന്നു. ദേവിക ട്യൂഷൻ പഠിച്ചിരുന്ന സ്ഥലത്തും മിഥുൻ ശല്യം ചെയ്തിരുന്നതായി സഹപാഠി പറഞ്ഞു. ഇരുവരും ബുധനാഴ്ച വൈകിട്ട് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നതായും സഹപാഠി വ്യക്തമാക്കി.

ദേവികയുടെ അച്ഛനും പരിക്ക്
സുഹൃത്തിന്റെ വണ്ടിയുമെടുത്താണ് മിഥുൻ കാക്കനാട് അത്താണി സലഫി ജുമ മസ്ജിദിനു സമീപത്തെ പദ്മാലയത്തിൽ എത്തിയത്. ഓടിമാറാൻ പോലും സമയം കൊടുക്കാതെയായിരുന്നു മിഥുൻ ദേവികയെ ആക്രമിച്ചത്. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ അച്ഛൻ ഷാലനും പരിക്കേറ്റു. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട ദേവിക. പറവൂർ പല്ലം തുരുത്ത് സ്വദേശിയാണ് മരിച്ച മിഥുൻ. പരിക്കേറ്റ ഷാലൻ ചികിത്സയിലാണ്.

കേരളത്തെ ഞെട്ടിച്ച് ജീവനെടുക്കുന്ന പ്രണയം
ജീവനെടുക്കുന്ന പ്രണയം വീണ്ടും കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിത എന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്ന സംഭവം ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ 13 ദിവസം പിന്നിടുമ്പോൾ തന്നെ തൃശൂരിലും സമാനമായ കൊലപാതകം നടന്നിരുന്നു. മാര്‍ച്ച് പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്‌റ്റേഷനു സമീപത്തുവച്ച് കവിതയെ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്. തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റേഡിയോളജി കോഴ്‌സ് പഠിച്ചുകൊണ്ടിരുന്ന കവിത ക്ലാസ്സിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്. വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

തൃശൂരിലും സമാന കൊലപാതകം
തിരുവല്ലയിലെ പെണ്‍കുട്ടിയോട് ഏറെ സാമ്യമാണ് തൃശൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കും. അമ്മ നേരത്തെ മരിച്ചു പോയ, അച്ഛന്‍ ഉപേക്ഷിച്ചു പോയ നീതു അമ്മുമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ബിടെക് പൂര്‍ത്തിയാക്കി ഒരു നല്ല ജോലി സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിച്ചിരുന്നവള്‍. പ്രതിയായ നിധീഷുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണെന്നും പറയുന്നുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതോടെ നിധീഷ് പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു.

ക്ലാസ് മുറിയിൽ പെട്രോളൊഴിച്ച് കത്തിച്ചു
2017 ഫെബ്രുവരി ഒന്നിന് കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കഷന്‍ ക്ലാസ് മുറിയില്‍ 21കാരിയെ ചുട്ടുകൊന്നതും സാമനമായ സംഭവം തന്നെയായിരുന്നു. നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥി ലക്ഷ്മിയായിരുന്നു ആ ദാരുണ സംഭവത്തിലെ ഇര. പ്രണയപരാജയത്തില്‍ ക്ഷുഭിതനായ ആദര്‍ശ് എന്ന 25 കാരന് ചെയ്ത ക്രൂരത. അതേ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ലക്ഷ്മി തന്റെ പ്രണയം നിരസിച്ചതിന്റെ വാശിയിലാണ് ക്ലാസ് മുറിയിലേക്ക് പെട്രോളുമായി കടന്നെത്തിയത്. പെട്രോള്‍ ലക്ഷ്മിയുടെ ശരീരത്തിലേക്ക് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ആദര്‍ശും പിന്നീട് തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. പ്രണയം പ്രതികാരമായി തീര്‍ന്നതിന്റെ ഇരകള്‍ ഇനിയുമുണ്ടെന്നതില്‍ സംശയമില്ല. ജീവന്‍ നഷ്ടപ്പെട്ടവര്‍ മാത്രമല്ല, മരിച്ച് ജീവിക്കുന്നുമുണ്ട് പലരും.












Click it and Unblock the Notifications