അനുകൂല വിധിയുമായി കനക ദുർഗ വീട്ടിലെത്തി; കാണാൻ നിൽക്കാതെ ഭർത്താവും മക്കളും താമസം മാറി
Recommended Video

മലപ്പുറം: കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച കനക ദുർഗ വീട്ടിലെത്തും മുമ്പ് ഭർത്താവ് മക്കളേയും അമ്മയേയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. കനകദുർഗയുടെ ശബരിമല പ്രവേശനം വിവാദമായതിന് പിന്നാലെ കനകദുർഗയെ വീട്ടിൽ കയറ്റാൻ ഭർത്താവ് വിസമ്മതിച്ചിരുന്നു. വീട്ടിൽ കയറാൻ അനുവദിക്കാത്തതോടെ കനകദുർഗ കോടതിയെ സമീപിച്ചു. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ താമസിക്കാൻ പുലാമന്തോൾ ഗ്രാമീണ ന്യായാലയ കോടതി ഉത്തരവിടുകയായിരുന്നു.
എന്നാൽ കോടതി വിധി വന്നതിന് പിന്നാലെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർതൃമാതാവ് സുമതിയമ്മയും മക്കളും വീട് പൂട്ടി പുറത്തേയ്ക്ക് പോവുകയായിരുന്നു. തുടർന്ന് പോലീസെത്തി വാതിൽ തുറന്നാണ് കനകദുർഗയെ വീടിനകത്ത് പ്രവേശിപ്പിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും കുടുംബം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും കനകദുർഗ പറഞ്ഞു.

ശബരിമല ദർശനത്തിന് ശേഷം മടങ്ങിയെത്തിയപ്പോൾ ഭർതൃമാതാവ് കനകദുർഗയെ തടയുകയും പ്രശ്നം കയ്യാങ്കളിയിൽ എത്തിയിരുന്നു. പരുക്കേറ്റ കനക ദുർഗ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ഇവരെ പെരിന്തൽമണ്ണയിലെ വൺ സ്റ്റോപ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ പ്രവേശിക്കാനായെങ്കിലും കനകദുർഗയ്ക്ക് വധ ഭീഷണി നിലനിൽക്കുന്നതിനാൽ സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള പോലീസ് സംരക്ഷണം തുടർന്നേക്കും.
കൃഷ്ണനുണ്ണിയുടെ പേരിലുള്ള വീട് വിൽക്കാനോ കൈമാറ്റം ചെയ്യാനോ വാടകയ്ക്ക് നൽകാനോ കനകദുർഗയ്ക്ക് അനുവാദമില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇവരുടെ മക്കളുടെ സംരക്ഷണം സംബന്ധിച്ച് കോടതി പിന്നീട് വിധി പറയും. അടുത്ത മാസം 13ന് കേസ് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications