കർണാടക ഫലം: കോണ്‍ഗ്രസ് അധികാരത്തിലേക്കോ, അതോ വീണ്ടും ബിജെപിയോ: ജനവിധി ഉടനറിയാം
ബെംഗളൂരു: വാശിയേറിയ പോരാട്ടം നടന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി അൽപസമയം മാത്രം. സംസ്ഥാനത്തുടനീളമുള്ള 36 കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും ഉച്ചയോടെ ഫലത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ബി ജെ പി തുടർഭരണം ആഗ്രഹിക്കുമ്പോള്‍ ഏത് വിധേനയും അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ മൂന്നാമത്തെ പ്രബല കക്ഷിയായ ജെ ഡി എസ് ആവട്ടെ ഇത്തവണയും കിങ് മേക്കറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബി ജെ പിയിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാർ, ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി തുടങ്ങിയ പ്രമുഖരുടെ ജയ-പരാജയങ്ങളും ഇന്ന് അറിയാനാവും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

224 അംഗ അസംബ്ലിയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മെയ് 10 ന് നടന്ന വോട്ടിംഗിൽ 73.19 ശതമാനം എന്ന റെക്കോർഡ് പോളിംഗായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് പ്രവചിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിന് നേരിയ മുന്‍ തൂക്കം നല്‍കുന്നുണ്ട്. ഫലത്തിൽ ഇരു പാർട്ടികളുടെയും നേതാക്കൾ പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അകത്ത് ആശങ്ക തന്നെയാണ്. തൂക്ക് സഭയാണെങ്കില്‍ സ്വാഭാവികമായും ജെ ഡി എസ് സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാവും.
ആർക്കും തുടർഭരണം ലഭിക്കാത്ത സംസ്ഥാനമെന്ന കഴിഞ്ഞ 38 വർഷത്തെ കർണാടകയുടെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിക്കുമെന്നാണ് ബി ജെ പിയുടെ അവകാശവാദം. സർക്കാറിനെതിരെ വലിയ ആരോപണങ്ങള്‍ ഉയർന്നിരുന്നുവെങ്കിലും നരേന്ദ്ര മോദിയെ ഇറക്കിയുള്ള പ്രചരണങ്ങള്‍ ഇതിനെയെല്ലാം മറികടക്കുമെന്നാണ് അവരുടെ അവകാശവാദം.
അതേസമയം കോൺഗ്രസിന് ധാർമ്മിക വിജയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് സർക്കാറിന്റെ അഴിമതി മുതലുള്ള നിരവധി കാരണങ്ങള്‍ അവർക്ക് ബലം നല്‍കുകയും ചെയ്യുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ കക്ഷിയായി സ്വയം നിലയുറപ്പിക്കാൻ കർണാടകയിലെ വിജയം കോണ്‍ഗ്രസിനെ സംബന്ധിച്ച് നിർണ്ണായകമാണ്. മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡി(എസ്) തൂക്കു വിധി വന്നാൽ സർക്കാർ രൂപീകരണത്തിന്റെ താക്കോൽ പിടിച്ച് 'കിംഗ് മേക്കർ' അല്ലെങ്കിൽ 'കിംഗ്' തന്നെ ആയി മാറുമോയെന്നും ഇന്ന് ഉച്ചയോടെ വ്യക്തമാവും.

ഭൂരിഭാഗം മണ്ഡലങ്ങളിലും കർണാടകയില്‍ ഇത്തവണ ത്രികോണ മത്സരമായിരുന്നു നടന്നത്. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള ആം ആദ്മി പാർട്ടിയാണ് ഇത്തവണ സംസ്ഥാനത്ത് കൂടുതല്‍ മത്സരാർത്ഥികളെ നിർത്തിയ മറ്റൊരു പാർട്ടി. കൂടാതെ ഏതാനും മണ്ഡലങ്ങളിൽ ചെറുപാർട്ടികളും മത്സരരംഗത്തുണ്ടായിരുന്നു.
2018 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി 104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നപ്പോള്‍, കോൺഗ്രസ് 80 സീറ്റുകളും ജെ ഡി എസ് 37 സീറ്റുകളുമായിരുന്നു നേടിയത്. ഒരു സ്വതന്ത്ര അംഗവും ബിഎസ്പിക്കും കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടിക്കും (കെ പി ജെ പി) ഓരോ സീറ്റും ലഭിച്ചു. 2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 38.04 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ ബിജെപി (36.22 ശതമാനം), ജെഡിഎസ് (18.36 ശതമാനം) എന്നിങ്ങനെയായിരുന്നു വോട്ട് വിഹിതം.
ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും കോൺഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബി ജെ പിയുടെ ബിഎസ് യെഡിയൂരപ്പ അവകാശവാദമുന്നയിച്ച് സർക്കാർ രൂപീകരിച്ചു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി മൂന്ന് ദിവസത്തിനുള്ളിൽ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ സർക്കാർ പിരിച്ച് വിടപ്പെടുകയും പിന്നാലെ കുമാരസ്വാമി മുഖ്യമന്ത്രിയായി ജെഡിഎസ്-കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വരികയും ചെയ്തു. പിന്നീട് ഒന്നര വർഷം കഴിഞ്ഞതോടെ സഖ്യത്തിലെ അംഗങ്ങളെ കൂറുമാറ്റി കുമാരസ്വാമി സർക്കാറിനെ വീഴ്ത്തി ബിജെപി അധികാരം പിടിക്കുകയും ചെയ്തു.












Click it and Unblock the Notifications