ഒമ്പതിടത്ത് സമവായത്തിന് ഉമ്മന്‍ ചാണ്ടി, സ്ഥാനാര്‍ത്ഥി പട്ടിക കട്ടപ്പുറത്ത്, ഹൈക്കമാന്‍ഡ് കലിപ്പില്‍!!
ദില്ലി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും വൈകുമെന്ന് സൂചന. നേതാക്കളെല്ലാം കൂട്ടത്തോടെ കേരളത്തിലേക്ക് വന്നിരിക്കുകയാണ്. ഇനിയും പത്തോളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ല. ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി ഇക്കാര്യത്തില്‍ അറിയിച്ചിരിക്കുകയാണ്. ഗ്രൂപ്പിന്റെ അതിപ്രസരം തന്നെയാണ് സീറ്റ് നിര്‍ണയം വൈകിക്കുന്നത്. നേമത്തെ സീറ്റില്‍ ഹൈക്കമാന്‍ഡ് വിട്ടുവീഴ്ച്ച ചെയ്യാനില്ലാത്തതും പ്രശ്‌നമായി. ഇതോടെ പ്രചാരണത്തില്‍ സജീവമാകാന്‍ കഴിയാതെ അനിശ്ചിതത്വത്തിലാണ് കോണ്‍ഗ്രസ്.
മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം

ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കും മുമ്പേ ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയും ഒപ്പമുണ്ട്. ഇത് ഹൈക്കമാന്‍ഡിനെ തന്നെ അമ്പരിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ് എ ഗ്രൂപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ടെത്തുന്നത്. നേമത്ത് തങ്ങള്‍ രണ്ടുപേരും മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിന്റെ അറിയിച്ചാണ് ഇവര്‍ മടങ്ങുന്നത്. ഇവിടെയും ഗ്രൂപ്പ് തന്നെ ഹൈക്കമാന്‍ഡിനെ വെട്ടി.

ഒമ്പതിടത്ത് ഉമ്മന്‍ ചാണ്ടിയെത്തും
കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി തര്‍ക്കത്തിന് കാരണം ഗ്രൂപ്പ് സമ്മര്‍ദം തന്നെയാണ്. എ ഗ്രൂപ്പിന് തന്നെയാണ് ഈ ഘട്ടത്തില്‍ മുന്‍തൂക്കം. ഒമ്പതിടത്ത് ഉമ്മന്‍ ചാണ്ടി ചര്‍ച്ചയ്ക്കായി ഇറങ്ങും. കുണ്ടറ, കൊല്ലം, കാഞ്ഞിരപ്പള്ളി, കല്‍പ്പറ്റ, നിലമ്പൂര്‍, പട്ടാമ്പി, തവനൂര്‍, തൃപ്പൂണിത്തുറ, ആറന്മുള സീറ്റുകളിലാണ് ഇപ്പോഴും തര്‍ക്കം തുടരുന്നത്. ഈ സീറ്റുകളിലെ തര്‍ക്കം കൊണ്ടുമാത്രമാണ് പ്രഖ്യാപനം ഇന്നലെ നടക്കാതെ പോയത്. ഹൈക്കമാന്‍ഡിന്റെ അതൃപ്തിയും ഇതേ വിഷയത്തിലാണ് ഉള്ളത്.

മുല്ലപ്പള്ളി വന്നില്ല
മുല്ലപ്പള്ളി ദില്ലിയില്‍ തന്നെ തുടരുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഇന്നത്തോടെ പറഞ്ഞ് തീര്‍ക്കാനാണ് ശ്രമം. നാളെ പ്രഖ്യാപനം നടക്കുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. അതേസമയം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക വരുന്നത് വരെ കാത്തിരുന്നാലോ എന്ന ആലോചനയും കോണ്‍ഗ്രസിലുണ്ടായിരുന്നു. സീറ്റ് കിട്ടാത്തവര്‍ പാര്‍ട്ടി വിട്ടാലോ എന്ന ചിന്തയിലായിരുന്നു ഈ തീരുമാനം. ബിജെപിയില്‍ നേതാക്കള്‍ പോകുന്നത് തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുമെന്നും, തിരിച്ചടിയുണ്ടാവുമെന്നും കോണ്‍ഗ്രസ് കരുതുന്നുണ്ട്.

ഹരിപ്പാട് അമ്മയെ പോലെ
ഹരിപ്പാട് നിന്ന് മാറില്ലെന്ന് ചെന്നിത്തലയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണ്. ജനങ്ങള്‍ അത്ര മാത്രം എന്നെ സ്‌നേഹിക്കുന്നു. അതുകൊണ്ട് ഹരിപ്പാട് വിട്ട് പോകാന്‍ തയ്യാറല്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം നേമത്തെ സ്ഥാനാര്‍ത്ഥിത്വം കാത്തിരുന്ന് കാണാനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഇഷ്ടം പോലെ സമയമുണ്ടെന്നും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ട് എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാമല്ലോയെന്നും ചെന്നിത്തല ചോദിച്ചു.

ലതികയെ അനുനയിപ്പിക്കും
ഏറ്റുമാനൂര്‍ സീറ്റിനെ ചൊല്ലി വന്‍ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ലതികാ സുഭാഷിന് സീറ്റ് നല്‍കിയില്ലെങ്കില്‍ തോല്‍പ്പിക്കുമെന്ന ഭീഷണിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ലതികയുടെ പേര് പട്ടികയിലില്ല. അവരെ പുതുപ്പള്ളിയിലേക്ക് ഉമ്മന്‍ ചാണ്ടി വിളിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് പാര്‍ട്ടിയില്‍ ഏതെങ്കിലും സ്ഥാനം നല്‍കി അനുനയിപ്പിക്കാനാവും ശ്രമം. ഈ സീറ്റില്‍ ജോസഫ് വാഴയ്ക്കന്‍ മത്സരിക്കുകയാണെങ്കില്‍ ചെന്നിത്തലയും അനുനയത്തിന് ഇറങ്ങുമെന്ന് ഉറപ്പാണ്.

കലിപ്പില്‍ മുരളീധരന്‍
സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ കെ മുരളീധരനും കലിപ്പിലാണ്. സ്ഥാനാര്‍ത്ഥിയുടെ തൂക്കം നോക്കിയല്ല സ്ഥാനാര്‍ത്ഥിയെ വെക്കുന്നത്. കൈപ്പത്തിയും കോണ്‍ഗ്രസുമാണെങ്കില്‍ എവിടെയാണെങ്കിലും ജയിക്കും. സ്ഥാനാര്‍ത്ഥി പട്ടിക വൈകേണ്ട കാര്യമില്ല. എതിര്‍പ്പുകളും പ്രതിഷേധങ്ങളും സ്വാഭാവികമാണ്. അതിനൊന്നും അധികം ആയുസ്സില്ല. വെറുതെ ഐശ്യര്വ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഗ്രൂപ്പ് മുന്നില്‍ തന്നെ
കോണ്‍ഗ്രസില്‍ പതിവ് പോലെ ഗ്രൂപ്പ് കളി തന്നെയാണ് നടക്കുന്നത്. എ ഗ്രൂപ്പിനെ എന്തൊക്കെ പറഞ്ഞിട്ടും അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല. കെസി ജോസഫിനെയും കെ ബാബുവിനെയും മത്സരിപ്പിച്ചേ അടങ്ങൂ എന്ന് ഉമ്മന്‍ ചാണ്ടി രാഹുലിനോട് വ്യക്തമാക്കിയിട്ടുണ്ട്. താന്‍ പുതുപ്പള്ളി വിട്ട് പോകുന്ന പ്രശ്‌നമില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്. ഏറ്റവും ചര്‍ച്ച നടക്കുന്ന മണ്ഡലമായി തൃപ്പൂണിത്തുറയും കാഞ്ഞിരപ്പള്ളിയും മാറിയിരിക്കുകയാണ്. ഹൈക്കമാന്‍ഡ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് വ്യക്തമാകുന്നത്.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications