ഇത്തവണ കളി മാറ്റാൻ ഒരുങ്ങി സിപിഐ; മന്ത്രിമാർക്ക് മത്സരിക്കാൻ സീറ്റില്ല, വമ്പൻ പദ്ധതിയുമായി നേതൃത്വം
തിരുവനന്തപുരം: സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും ചര്‍ച്ചകള്‍ ആരംഭിച്ച് തുടങ്ങിയിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റം വലിയ പ്രതീക്ഷയാണ് ഇടതുമുന്നണിക്ക് നല്‍കിയിരിക്കുന്നത്.
അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ് സിപിഐ ഇറങ്ങിയിരിക്കുന്നത്. മത്സരിക്കുന്ന സീറ്റുകളില്‍ വിജയം നേടുക മാത്രമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിനായി സിപിഎം പ്രയോഗിക്കുന്ന വിജയ ഫോര്‍മുല ഇത്തവണ സിപിഐയും പരീക്ഷിക്കുമെന്നാണ് സൂചന. യുവാക്കള്‍ക്ക് പരിഗണന നല്‍കി സിപിഎം തദ്ദേശ തിരഞ്ഞെടുപ്പില്‍ പയറ്റിയ തന്ത്രം സിപിഐയും ആവര്‍ത്തിക്കാനാണ് പാര്‍ട്ടി നീക്കം.

മൂന്ന് തവണ മത്സരിച്ചവര്‍
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കര്‍ശനമായ തീരുമാനങ്ങള്‍ സിപിഐ കൈക്കൊള്ളുമെന്നാണ് സൂചന. മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ഇത്തവണ മാറ്റി നിര്‍ത്തുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഈ തീരുമാനം നടപ്പാക്കിയാല്‍ മന്ത്രിമാര്‍ അടങ്ങുന്ന പ്രമുഖ നേതാക്കള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിക്കില്ല.

പുതുമുഖങ്ങള്‍ വരും
പാര്‍ട്ടി പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ ഭൂരിഭാഗം സീറ്റുകളിലേക്ക് പുതുമുഖങ്ങള്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. സിപിഐയിലെ പ്രമുഖ നേതാക്കളായ സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, വിഎസ് സുനില്‍ കുമാര്‍, ബിജി മോള്‍, തിലോത്തമന്‍, കെ രാജു തുടങ്ങിയവര്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയവരാണ്.

മൂന്ന് മന്ത്രിമാര്‍ക്ക് മത്സരിക്കാനാവില്ല
വിജയ ലക്ഷ്യം മുന്നില്‍കണ്ട് പുതിയ നയം പാര്‍ട്ടി നടപ്പാക്കിയാല്‍ ഇപ്പോഴത്തെ മന്ത്രിസഭയിലെ ഇ ചന്ദ്രശേഖരന്‍ ഒഴിച്ച്, മൂന്ന് മന്ത്രിമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. എന്നാല്‍ തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ മാറ്റി മറ്റാരെയെങ്കിലും മത്സരിപ്പിക്കുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.

പൊതുനയം വന്നാല്‍
എന്നാല്‍ ഇക്കാര്യത്തില്‍ പൊതുനയം വന്നാല്‍ ഇവരുടെ കാര്യത്തില്‍ വേര്‍തിരിവ് ഉണ്ടാകില്ലെന്നാണ് സിപിഐ വൃത്തങ്ങള്‍ പറയുന്നത്. കാരമം പുതമുഖ നിരയില്‍ മികച്ച നേതാക്കള്‍ പാര്‍ട്ടിയെ നയിക്കാന്‍ കാത്തിരിക്കുന്നുണ്ട്. സജിലാല്‍, ജിസ്‌മോന്‍, ശുഭേഷ് സുധാകരന്‍, മഹേഷ് കക്കത്ത് എന്നിവരെയാണ് പുതുമുഖങ്ങളായി സിപിഐ പരീക്ഷിച്ചേക്കുക.

എംഎല്‍എമാര്‍ മത്സരിച്ചേക്കില്ല
അതേസമയം, ഇ ചന്ദ്രശേഖരന്‍ അടക്കം ഭൂരിഭാഗം എംഎല്‍എമാരും ഇത്തവണ മത്സരിച്ചേക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സിപിഐ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
Recommended Video

ജനുവരി അവസാനത്തോടെ
ജില്ല കമ്മിറ്റികളുടെ നിര്‍ദ്ദേങ്ങള്‍ തേടിയ ശേഷം ജനുവരി അവസാനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കാനാണ് സിപിഐ തീരുമാനം. ചില നേതാക്കളുടെ പേരുകളുടെ പ്രാരംഭ ചര്‍ച്ചകളില്‍ സജീവമായി ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications