കേരള ബിജെപി കിതയ്ക്കുന്നു; വടിയെടുത്ത് ദേശീയ നേതൃത്വം, പ്രവർത്തിക്കാത്ത നേതാക്കൾക്ക് വീട്ടിലിരിക്കാം
പത്തനംതിട്ട: കേരളത്തിലെ ബി ജെ പിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കുതിപ്പില്‍ നിന്ന് കിതപ്പിലേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വം ഇടപെടുന്നത്. ഉന്നത നേതൃപദവി നല്‍കിയ നേതാക്കള്‍ വെറും പേരിന് മാത്രമാണെന്നും സംഘടന പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ഇടപെടുന്നില്ലെന്ന വിലയുരുത്തല്‍ നേരത്തെ ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് പ്രവര്‍ത്തന മികവ് കാഴ്ചവയ്ക്കാത്ത നേതാക്കളുടെ പട്ടിക ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഈ നേതാക്കളെ സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. പഞ്ചായത്ത്, മണ്ഡലം, ജില്ല തലങ്ങളിലെ ചുമതലകള്‍ നിര്‍വഹിക്കാത്ത ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്.

ഓരോ ജില്ലയിലെ പ്രസിഡന്റുമാര്‍ ഈ മാസം 18നകം തന്നെ പട്ടിക ബന്ധപ്പെട്ടവര്‍ക്ക് കൈമാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പടെ സംഘടന പ്രവര്‍ത്തനം വേണ്ടത്ര രീതിയില്‍ നടത്താത്ത നേതാക്കളെ പാര്‍ട്ടി ചുമതലയില്‍ നിന്ന് നീക്കാനാണ് തീരുമാനം. ഇനി വരുന്ന തിരഞ്ഞെടുപ്പുകൡ ഇവരെ പരിഗണിക്കരുതെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
ഈ വിലയിരുത്തല്‍ സംസ്ഥാന നേതാക്കളുടെ കാര്യത്തിലും ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന ബി ജെ പിയില്‍ ഗ്രൂപ്പിസം ശക്തമായതിനാല്‍ ഇത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണ്. നേരത്തെ മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കേന്ദ്ര പദ്ധതികളെ കുറിച്ച് അവബോധം നല്‍കാന്‍ വീടുകള്‍ സന്ദര്‍ശിക്കല്‍ പോലുള്ള വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതില്‍ പങ്കെടുക്കാത്ത നേതാക്കളെ ഒരു കാരണവശാലും പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിലനിര്‍ത്തേണ്ടെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഇതിനിടെ, സംസ്ഥാനത്തെ സിനിമ താരങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. കലാകാരന്മാര്‍ക്ക് ബി ജെ പി പ്രധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സംവിധായകന്‍ രാജസേനന്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി വിട്ടത്. ഭീമന്‍ രഘു, രാമസിംഹന്‍ അബൂബക്കര്‍ തുടങ്ങിയവരും അടുത്തിടെ ബി ജെ പി വിട്ടിരുന്നു.
അതേസമയം, മണിപ്പൂര്‍ കലാത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ബി ജെ പിയുമായുണ്ടായ അകല്‍ച്ച കുറയ്ക്കാന്‍ ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും സംസ്ഥാനത്തെ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. മണിപ്പൂരില്‍ നടക്കുന്നത് മതപരമായ പ്രശ്‌നമല്ലെന്നും ഗോത്രവിഭാഗങ്ങല്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന വാദമാണ് നേതാക്കള്‍ ഉന്നയിക്കുക. കൂടാതെ നേരത്തെ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വാദവും ഉയര്‍ത്തും.












Click it and Unblock the Notifications