റബ്ബറിന്റെ താങ്ങുവില വർധിപ്പിച്ചു; 180 രൂപയായാണ് ഉയർത്തിയത്, പ്രഖ്യാപനം ബജറ്റിൽ
തിരുവനന്തപുരം: മലയോര മേഖലയിലെ കർഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം നടത്തി ധനമന്ത്രി. റബ്ബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിച്ചു. റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപയാണ് കൂട്ടിയത്. താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ല.
എങ്കിലും സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. റബ്ബറിന്റെ താങ്ങുവില 170 ൽ നിന്നാണ് 180 രൂപയായി വർധിപ്പിച്ചത്. എന്നാൽ 10 രൂപ കൂട്ടിയത് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് ചോദിച്ചത്.

കാർഷികമേഖലക്ക് 1698 കോടി രൂപ ബജറ്റിൽ വകയിരുത്തായതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാളികേരം വികസനത്തിന് 65 കോടിയും നെല്ല് ഉല്‍പാദനത്തിന് 93.6 കോടിയും വകയിരുത്തി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടിയും അനുവദിച്ചിട്ടുണ്ട്.
വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടി. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടി. കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടി. 78 കോടി വിഷരഹിത പച്ചക്കറിക്ക് 78 കോടി.സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.
കൂടാതെ ഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടിയും മത്സ്യഫെഡിന് മൂന്നു കോടിയും അനുവദിച്ചിട്ടുണ്ട്. നീണ്ടകര വല ഫാക്‌ടറിക്ക് അഞ്ച് കോടി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി എന്നിങ്ങനെയാണ് മറ്റ് വകയിരുത്തിയ തുകകൾ.
മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി രൂപയും ഈ ബജറ്റിൽ അനുവദിച്ചുട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. കൂടാതെ മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടിയും പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി രൂപയും വകയിരുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ, മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഇടപെടല്‍ നടത്തും.
മനുഷ്യ-വന്യജീവി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ചന്ദനത്തടികൾ മുറിക്കുന്നതിന് ഇളവുകൾ വരുത്തും. ചന്ദന കൃഷിയുമായി.ബന്ധപ്പെട്ട നിയമം കാലോചിതമായി പരിഷ്‌കരിക്കും. സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം സംഭരിക്കാൻ നടപടിയെടുക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു.












Click it and Unblock the Notifications