മൂന്നാം അങ്കത്തില്‍ ചെങ്കോട്ട പിടിച്ചെടുത്ത് ഷാനിമോള്‍; അരൂരില്‍ യുഡിഎഫിന് അട്ടിമറി വിജയം
Recommended Video
ആലപ്പുഴ: ഇഞ്ചോടിച്ച് പോരാട്ടത്തിനൊവില്‍ അരൂര്‍ സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് ഷാനിമോള്‍ ഉസ്മാന്‍. 2029 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ മനു സി പുളിക്കലിനെ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുത്തിയത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മാത്രമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലീഡ് നേടാന്‍ സാധിച്ചത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഷാനി മോള്‍ ഉസ്മാന്‍ ലീഡ് പിടിച്ചു. ഈ മേല്‍ക്കൈ അവസാനം വരെ നിലനിര്‍ത്താന്‍ ഷാനിമോള്‍ ഉസ്മാന് സാധിച്ചു. 67,832 വോട്ടുകള്‍ ഷാനിമോള്‍ ഉസ്മാന്‍ നേടിയപ്പോള്‍ മനു സി പുളിക്കലിന് ലഭിച്ചത് 65,956 വോട്ടുകളാണ്. അതേ സമയം 15,920 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്.
ശബരിമലയുടെ താഴ് വാരത്ത് കെ സുരേന്ദ്രൻ എരിഞ്ഞടങ്ങി; കോന്നിയിലെ ഇടതുവിജയം ഉറച്ച രാഷ്ട്രീയ സന്ദേശം...
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്‍റെ ഏക സിറ്റിങ് സീറ്റായിരുന്നു അരൂര്‍. എംഎല്‍എയായിരുന്ന എഎം ആരിഫ് ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് അരൂരിലാണ്. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മണ്ഡലത്തില്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവ് ഉണ്ടായെങ്കിലും വലിയ പ്രതീക്ഷയായിരുന്നു ഇരു മുന്നണികളും വെച്ചു പുലര്‍ത്തിയത്.
ഏക സീറ്റിങ്ങ് സീറ്റായതിനാല്‍ മറ്റ് മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിനേക്കാള്‍ അരൂര്‍ നിലനിര്‍ത്തുക എന്നത് ഇടതുമുന്നണിക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഇടതുമുന്നണിക്ക് ശക്തമായ മേധാവിത്വമുള്ള മണ്ഡലത്തില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38519 വോട്ടുകള്‍ക്കായിരുന്നു എഎം ആരിഫ് വിജയിച്ചത്.
എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ തോറ്റിട്ടും അതിനകത്ത് കിടന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് നേടിയത് ഇടതുമുന്നണിയെ ഞെട്ടിച്ചു. 648 വോട്ടിന്‍റെ ലീഡായിരുന്നു മണ്ഡലത്തില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. ഇത് തന്നെയാണ് യുഡിഎഫിന്‍റെ പ്രതീക്ഷ വര്‍ധിപ്പിച്ചത്. ബൂത്ത് ലെവലില്‍ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ 5000 വോട്ടിന്‍റെ ലീഡ് വരെയാണ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. അത്ര നേടാന്‍ കഴിഞ്ഞെില്ലെങ്കിലും ഈ വിജയം യുഡിഎഫിന് അഭിമാനകരം തന്നെയാണ്.
കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വിജയം കാണാനാവാതെ പോയ മണ്ഡലമാണ് അരൂര്‍. 1957-ലും 1960-ലും പി.എസ്. കാർത്തികേയൻ ജയിച്ചതൊഴിച്ചാൽ ഇവിടെ നിന്ന് ഒരു കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചിട്ടേയില്ല.
വട്ടിയൂർക്കാവിൽ 2000 വോട്ടിന് വിജയിക്കുമെന്ന് വികെ പ്രശാന്ത്, മോഹൻകുമാറും സുരേഷും പ്രതീക്ഷയിൽ
മഞ്ചേശ്വരത്ത് പ്രതീക്ഷയോടെ മുന്നണികള്‍.... എക്സിറ്റ് പോളില്‍ പ്രതീക്ഷിച്ച് യുഡിഎഫ്, ഫലം ഉടന്‍