അരൂരില്‍ ഷാനിമോളെ സിപിഎം തന്നെ എംഎല്‍എയാക്കും? പ്രചാരണത്തില്‍ കത്തികയറി യുഡിഎഫ്, ആവേശം
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ അരൂര്‍ മാത്രമാണ് സിപിഎമ്മിന്‍റെ സിറ്റിങ്ങ് സീറ്റ്. അതുകൊണ്ട് തന്നെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിപിഎമ്മിന് ഇവിടെ അഭിമാന പോരാട്ടമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനു സി പുളിക്കലാണ് മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി. ഇക്കുറിയും മണ്ഡലം പിടിച്ചെടുക്കുമെന്ന് സിപിഎം അവകാശപ്പെടുന്നു.
എന്നാല്‍ ദിവസം കഴിയുന്തോറും അരൂരില്‍ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതും തുടര്‍ന്നുള്ള മന്ത്രി ജി സുധാകരന്‍റെ 'പൂതന' പ്രയോഗവും മണ്ഡലത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അതേസമയം ആലത്തൂരില്‍ രമ്യ ഹരിദാസ് മത്സരിച്ചപ്പോഴുണ്ടായ സമാന തിരഞ്ഞെടുപ്പ് വിവാദം അരൂരിലും ഉണ്ടായതോടെ അരൂരിലും ആലത്തൂര്‍ ആവര്‍ത്തിക്കുമോയെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്

വിജയ പ്രതീക്ഷയോടെ
വലിയ വിജയ പ്രതീക്ഷയിലാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അരൂര്‍ നിയോജക മണ്ഡലത്തില്‍ നേടിയ ഭൂരിപക്ഷമാണ് ഷാനിമോളുടേയും യുഡിഎഫിന്‍റേയും പ്രതീക്ഷ. ആരിഫിനെ മൂന്ന് തവണ ജയിപ്പിച്ച് വിട്ട മണ്ഡലം 648 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു ഷാനി മോള്‍ നേടിയത്.

രാഷ്ട്രീയ ആയുധമാക്കാന്‍
നാല് മാസത്തിനിടയില്‍ മണ്ഡലത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍
പാര്‍ട്ടിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ് മണ്ഡലത്തിലെ സിപിഎം ഇടപെടലുകളും. ഷാനിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടിയെ രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ജാമ്യമില്ലാ കേസ്
അരൂര്‍ മണ്ഡലത്തില്‍ ഉടനീളം ഇക്കാര്യം പറഞ്ഞ് കൊണ്ടാണ് കോണ്‍ഗ്രസിന്‍റെ പ്രചരണം. കഴിഞ്ഞ ദിവസമാണ് പിഡബ്ല്യുഡി എന്‍ജിനീയറുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഷാനി മോള്‍ ഉസ്മാനെതിരെ അരൂര്‍ പോലീസ് കേസെടുത്തത്. മണ്ഡലത്തിലെ എരമുല്ലൂര്‍-എഴുപുന്ന നിര്‍മ്മാണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പിഡബ്ല്യൂഡി പരാതി.

അന്വേഷണം ആരംഭിച്ചു
തുറവൂര്‍ പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എന്‍ജീനിയറാണ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിന് അരൂര്‍ പോലീസിന് പരാതി കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ജാമ്യമെടുക്കില്ല
പരാജയ ഭീതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തന്‍റെ പേരില്‍ കള്ളക്കേസ് എടുക്കുന്നതെന്ന പ്രചരണം കോണ്‍ഗ്രസ് ശക്തിമാക്കി കഴിഞ്ഞു. സംഭവത്തില്‍ പിടി തോമസ് എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരം വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. കേസില്‍ സ്ഥാനാര്‍ത്ഥി ജാമ്യമെടുക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

മന്ത്രി അറിയാതെ നടക്കില്ല
ഈ ഘട്ടത്തില്‍ ഷാനിമോള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞതിനേയും കോണ്‍ഗ്രസ് ആഞ്ഞടിച്ചു. മന്ത്രി ജി സുധാകരന്‍ പറയാതെ പൊതുമരാമത്ത് എന്‍ജിനിയര്‍ തനിക്കെതിരെ കേസ് എടുക്കില്ലെന്നും ഷാനി മോള്‍ പറയുന്നു. 'ജാമ്യമില്ലാ കേസില്‍' സിപിഎം വെട്ടിയാലിയിരിക്കുമ്പോഴാണ് കൂനിന്‍മേല്‍ കുരുവെന്ന നിലയിലുള്ള മന്ത്രിയുടെ വിവാദ പ്രസ്താവന എത്തിയത്.

നിന്ദ്യവും നീചവും
പൂതനമാര്‍ക്ക് ജയിക്കാനുള്ള ഇടമല്ല അരൂരെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. അരൂരില്‍ പ്രചരണ വേളയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.സുധാകരന്‍റെ പ്രസ്താവന നിന്ദ്യവും നീചവുമാണെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചത്.

ജനം കേള്‍ക്കുന്നുണ്ട്
സ്ത്രീകളെ അപമാനിക്കുന്നതില്‍ പ്രതിഷേധവും ദു:ഖവുമുണ്ട്. ഇതെല്ലാം ജനം കേള്‍ക്കുന്നുണ്ടെന്ന് മറക്കരുതെന്നും ഷാനി മോള്‍ പറഞ്ഞു. അതേസമയം സംങവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി.

നിലപാട് തിരുത്തി
അതേസമയം സംഭവം വിവാദമായതോടെ തിരുത്തുമായി മന്ത്രി രംഗത്തെത്തി. ഷാനിമോള്‍ സ്വന്തം സഹോദരിയെ പോലെയാണെ് ജി സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അടുക്കളയില്‍ കയറി അനാവശ്യ വാര്‍ത്തയുണ്ടാക്കുകയാണ്. ഷാനിനോളെ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിവാദം
അതേസമയം 'പൂതന' വിവാദം ആലത്തൂരില്‍ രമ്യ ഹരിദാസിനെതിരെ നടന്ന ആക്ഷേപത്തിന് തുല്യമാണെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലാണ് എല്‍ഡിഎഫ് ചെയര്‍മാനായ എ വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ പൊന്നാനിയില്‍ വെച്ച് വിവാദ പ്രസ്താവന നടത്തിയത്.

വിജയരാഘവന്‍ പറഞ്ഞത്
സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍.ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

വിജയിച്ചു
സംഭവം വിവാദമായതോടെ മാധ്യമങ്ങളെ പഴിച്ച് വിജയരാഘവന്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം വിജയരാഘവന്‍റെ പ്രസ്താവന ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ സിപിഎം പ്രചരണങ്ങള്‍ ആലത്തൂരില്‍ രമ്യയുടെ വിജയത്തിന് സഹായിച്ചെന്നും വിലയിരുത്തപ്പെട്ടിരുന്നു.












Click it and Unblock the Notifications