യുഎഇ 700 കോടി ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.. വിവാദത്തിൽ പുതിയ വഴിത്തിരിവ്
Recommended Video

ദുബായ്: പ്രാഥമിക കണക്കെടുപ്പുകള്‍ പ്രകാരം പ്രളയം കേരളത്തിന് വരുത്തിവെച്ചത് ഇരുപതിനായിരം കോടിയുടെ നഷ്ടമാണ്. യഥാര്‍ത്ഥ നഷ്ടക്കണക്ക് പുറത്ത് വരുമ്പോള്‍ അത് ഇതിലും ഭീമമായ തുകയായിരിക്കും. കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്നത് പതിനായിരക്കണക്കിന് കോടി ചിലവുള്ള കാര്യമാണ് എന്നര്‍ത്ഥം.
ചെറുതോ വലുതോ എന്നില്ലാതെ ഏത് സഹായവും സ്വീകരിക്കുവാന്‍ കൈനീട്ടി നില്‍ക്കുകയാണ് കേരളം. അതിനിടെയാണ് യുഎഇ പ്രഖ്യാപിച്ച 700 കോടിയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യുഎഇ സഹായധനം കേരളത്തിന് പ്രഖ്യാപിച്ചിട്ടുണ്ടോ?

യുഎഇയുടെ സഹായം
പ്രളയക്കെടുതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് യുഎഇയുടെ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ ഉണ്ടായത്. പ്രളയദുരിതത്തില്‍ നിന്നും കരകയറുന്നതിന് കേരളത്തെ സഹായിക്കാന്‍ യുഎഇ ഭരണകൂടം 700 കോടി രൂപ തന്ന് സഹായിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അഭിനന്ദന പ്രവാഹം
കേരളം അങ്ങോട്ട് ആവശ്യപ്പെടാതെ സ്വയം സന്നദ്ധമായിട്ടായിരുന്നു യുഎഇ ഭരണകൂടത്തിന്റെ നീക്കമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും വിവരം പുറത്ത് വന്നു. ഇതോടെ യുഎഇ ഭരണകൂടത്തിന് കേരളത്തിന്റെ അഭിനന്ദന പ്രവാസം സോഷ്യല്‍ മീഡിയ വഴി ഒഴുകിത്തുടങ്ങി.

വിമർശനം കേന്ദ്രത്തിന്
കേന്ദ്ര സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസത്തിന് ഇതുവരെ പണമായി അനുവദിച്ചിരിക്കുന്നത് 600 കോടി രൂപയാണ്. അതിനേക്കാളും നൂറ് കോടി കൂടുതല്‍ നല്‍കാനുള്ള യുഇഎ ഭരണകൂടത്തിന്റെ തീരുമാനത്തിന് വലിയ പ്രശംസ ലഭിച്ചു. യുഇഎയെ കണ്ട് പഠിക്കാന്‍ കേന്ദ്രത്തെ സോഷ്യല്‍ മീഡിയ ഉപദേശിച്ചു.

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
എന്നാല്‍ ഔദ്യോഗികമായി കേരളത്തിന് യുഎഇ സഹായ പ്രഖ്യാപനം നടത്തിയിട്ടില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യുഎഇ അംബാസിഡറായ അഹമ്മദ് അല്‍ ബന്ന ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് യുഎഇ കേരളത്തിന് ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിച്ചിട്ടില്ല ഇതുവരെ എന്ന് വ്യക്തമാക്കിയിരിക്കുന്നത്.

നടന്നത് കമ്മിറ്റി രൂപീകരണം
കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ യുഎഇ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേരളത്തെ ഏതൊക്കെ തരത്തില്‍ സഹായിക്കാന്‍ സാധിക്കും എന്ന് ആലോചിക്കുന്നത് വേണ്ടിയാണ് ഈ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതെന്നും ബന്ന പറഞ്ഞു.

തുക തീരുമാനിച്ചിട്ടില്ല
എന്നാല്‍ കേരളത്തിന് എത്ര ധനസഹായം നല്‍കണം എന്നത് സംബന്ധിച്ച് ഔദ്യോഗികമായ തീരുമാനമോ പ്രഖ്യാപനമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ യുഎഇ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സൈദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ട് 700 കോടി സഹായമായി നല്‍കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്.

കേന്ദ്രത്തിന്റെ തടയിടൽ
യുഎഇ അംബാസിഡറുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ ഇത് സംബന്ധിച്ചുള്ള ആശങ്കകള്‍ ഏറുകയാണ്. യുഇഎ സഹായം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായം വേണ്ട എന്ന നിലപാട് എടുത്തിരുന്നു. രാജ്യത്തെ ഭരണകൂടത്തിന് കേരളത്തിലെ ദുരന്തനിവാരണം സാധ്യമാണ് എന്നാണ് കേന്ദ്രത്തിന്റെ ന്യായവാദം.

നയം മാറ്റുക സാധ്യമല്ല
വര്‍ഷങ്ങളായി വിദേശ സഹായം വേണ്ടന്ന നയമാണ് രാജ്യം പിന്തുടരുന്നതെന്നും അതിനാല്‍ കേരളത്തിന് യുഎഇയുടെ 700 കോടിയടക്കമുള്ള സഹായം വേണ്ടെന്നും കേന്ദ്രം നിലപാടെടുത്തു. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് കേരളത്തില്‍ നിന്നും ഉയര്‍ന്ന് വന്നത്. മലയാളികള്‍ കൂട്ടമായി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ഇടുക വരെ ചെയ്യുന്നു.

വിവാദം പിന്നെന്തിന്
കേരളത്തിന് അര്‍ഹമായ സഹായം നല്‍കാതിരിക്കുകയും പുറത്ത് നിന്നുള്ള സഹായം തടയുകയും ചെയ്യുന്നതിന് പിന്നില്‍ കേന്ദ്രത്തിന്റെ പ്രതികാര ബുദ്ധിയാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്. കോടിയേരി ബലകൃഷ്ണനും തോമസ് ഐസകും അടക്കമുള്ളവര്‍ രംഗത്ത് എത്തി. എന്നാല്‍ ഔദ്യോഗിക സഹായ പ്രഖ്യാപനം നടന്നിട്ടില്ല എന്നിരിക്കെ ഈ കോലാഹലങ്ങള്‍ എന്തിനാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications