മഴക്കെടുതി: മുണ്ടേരിയില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിച്ചു, പുറത്തെത്തിക്കാനുള്ള നീക്കം തുടരുന്നു
മലപ്പുറം: മലപ്പുറം മുണ്ടേരിയില്‍ മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണമെത്തിച്ചു. മുണ്ടേരിയില്‍ വനപ്രദേശത്തിനുള്ളില്‍ 102 ഓളം വരുന്ന ആദിവാസി കോളനി നിവാസികളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. സൈന്യമാണ് ഹെലികോപ്റ്ററില്‍ ഇവര്‍ക്ക് ഭക്ഷണമെത്തിച്ചത്. അതേസമയം മഴയും കുറഞ്ഞതും ചാലിയാറിലെ ഒഴുക്ക് കുറയുകയും ചെയ്തത് രക്ഷാ പ്രവര്‍ത്തനത്തിന് അനുകൂലമായിട്ടുണ്ട്. ഇതോടെ ബോട്ടില്‍ ജനങ്ങളെ ഇക്കരെയെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഒരു മണിക്കൂറോളം സമയമെടുക്കുന്നതോടെ ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനാവും എന്നാണ് കണക്കുകൂട്ടല്‍.
'ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ട്, ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യ'.. കുറിപ്പ്
ആദ്യം ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഭക്ഷണമെത്തിക്കാനുള്ള നീക്കം കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഉപേക്ഷിച്ചിരുന്നു. ഇതിനൊപ്പം ഹെലികോപ്റ്റര്‍ ഇറക്കാന്‍ സ്ഥലമില്ലാത്തതും തിരിച്ചടിയായിരുന്നു. അതേസമയം വലിയ ദുരന്തത്തിന് സാക്ഷിയായ കവളപ്പാറയില്‍ നിന്ന് 11 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച രണ്ടുപേരെ കൂടി കണ്ടെത്തിയതോടെയാണ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ സൈന്യവും എന്‍ഡിഎആര്‍എഫും ചേര്‍ന്ന് പ്രദേശത്തെ മണ്ണുനീക്കി തിരച്ചില്‍ തുടരുന്നുണ്ട്. 52 പേരെയാണ് ഇനി കവളപ്പാറയില്‍ നിന്ന് കണ്ടെത്തേണ്ടത്.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതും പ്രതികൂല കാലാവസ്ഥ തിരിച്ചടിയായതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസമുണ്ടാക്കിയത്. 45 വീടുകളാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. 50 അടിയോളം മണ്ണ് നീക്കിയാല്‍ മാത്രമാണ് മൃതാവശിഷ്ടങ്ങള്‍ കണ്ടെത്താനാവൂ എന്നാണ് കണക്കുകൂട്ടല്‍. ഉരുള്‍പൊട്ടിയതിന് ശേഷവും ശക്തമായ മഴ തുടര്‍ന്നതിനാല്‍ ചെളി നിറഞ്ഞതാണ് കഴിഞ്ഞ ദിവസം രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്. വയനാട്ടിലെ പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരെയും സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരുന്നുണ്ട്.