റമീസിന് സ്വർണ്ണക്കടത്ത് ആദ്യ സംഭവമല്ല:2014ലും 2017ലും പിടിക്കപ്പെട്ടു, എൻഐഎ റെയ്ഡിൽ നിർണായക രേഖകൾ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസ് നേരത്തെയും സമാനമായ കേസിൽ അറസ്റ്റിലായ വ്യക്തി. 2015ൽ കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ചതോടെയാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്. 17.5 ഗ്രാം സ്വർണ്ണവുമായാണ് ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ആറ് തോക്കുകൾ ഗ്രീൻ ചാനൽ വഴി കടത്താൻ ശ്രമിച്ചപ്പോഴും കസ്റ്റംസ് ഇയാളെ പിടികൂടിയിരുന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയാണ് ഇയാൾ. സ്വർണ്ണക്കടത്ത് കേസിൽ ഞായറാഴ്ച രാവിലെ റമീസ് അറസ്റ്റിലായതോടെ റമീസിന്റെ വീട്ടിൽ കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയിരുന്നു. എഎസ്പി ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘവും റെയ്ഡിനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
മണിക്കൂറുകളോളം നീണ്ടുനിന്ന റെയ്ഡിൽ ലാപ്പ്ടോപ്പ്, റമീസ് നേരത്തെ ഉപയോഗിച്ചിരുന്ന ഫോൺ, ബാങ്ക് പാസ്ബുക്കുകൾ, ചെക്കുകൾ, സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചിരുന്ന കരാറുകൾ എന്നിവ അധികൃതർ കണ്ടെടുത്തിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ആദ്യം അറസ്റ്റിലായ സരിത്തിന്റെ വീട്ടിലെത്തിയും കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു. ആദ്യം വീട്ടിലും പരിസരത്തെ വീടുകളിലുമെത്തി വിവരം ശേഖരിച്ച ശേഷമാണ് ഔദ്യോഗിക വാഹനങ്ങളിലെത്തി എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. വീടിന് എൻഐഎ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലായിരുന്നു റെയ്ഡ്.

പ്ലസ്ടു പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിച്ച റമീസ് വിദേശത്തേക്ക് പോകുയും ഉടൻ തിരിച്ചെത്തിയ ശേഷം നാട്ടിൽ തന്നെ സ്ഥിരതാമസമാക്കുകയുമായിരുന്നു. എന്നാൽ ഇതിനിടെ ഇയാൾ ഇടക്കിടെ ഗൾഫിൽ പോയി വരാറുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. 2015ൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ റമീസിന്റെ പേരിലുള്ള തോക്കിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. 2014ലും റമീസ് രണ്ട് തവണ തിരുവനന്തപുരം വഴി സ്വർണ്ണം കടത്തിയിട്ടുണ്ട്. ഷൂട്ടിംഗിൽ കഴിവ് തെളിയിച്ച റമീസിന്റെ പേരിൽ മണ്ണാർക്കാട് വനപ്രദേശം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മൃഗവേട്ട നടത്തിയതിനും കേസുകൾ നിലവിലുണ്ട്. രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലും ഇയാൾ പ്രതിയാണ്. 2014ലാണ് ഈ സംഭവം.












Click it and Unblock the Notifications