രോഗലക്ഷണമുള്ളവരെ അടുപ്പിക്കില്ല: ക്യൂവിൽ അഞ്ച് പേർ മാത്രം, മദ്യ വിതരണത്തിന് സർക്കാർ മാർഗ്ഗനിർദേശം
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡോൺ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ബാറുകളും അടച്ചിട്ടത്. മാനദണ്ഡങ്ങൾ അനുസരിച്ച് ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതിയെങ്കിലും സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിക്കാൻ അൽപ്പം വൈകി. പിന്നീട് ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള ഓട്ടവും പാച്ചിലുമായി ഇപ്പോൾ വെർച്വൽ ക്യൂ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ മദ്യവിൽപ്പനക്ക് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇതോടെ മദ്യവിതരണം സംബന്ധിച്ച് മാർഗ്ഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
വെർച്വൽ ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്യുന്നവർക്ക് ക്യുആർ കോഡ് ഉൾപ്പെട്ട ഒരു ടോക്കണാണ് ലഭിക്കുക. ഈ ടോക്കൺ പരിശോധിച്ചാണ് മദ്യശാലകൾ മദ്യം വിതരണം ചെയ്യേണ്ടത്. ഇതിനായി മറ്റൊരു ആപ്പും പ്രാബല്യത്തിൽ വരും. എന്നാൽ ബുക്കിംഗ് എസ്എംഎസ് വഴിയാണെങ്കിൽ എസ്എംഎസ് മുഖേന തന്നെയാണ് ടോക്കൺ കോഡ് ലഭിക്കുന്നത്. ഒരു തവണ മദ്യം വാങ്ങിയാൽ തുടരെത്തുടരെ എത്താമെന്ന് കരുതണ്ട. ഒരിക്കൽ വാങ്ങിയ ആൾക്ക് അടുത്ത നാല് ദിവസത്തിന് ശേഷം മാത്രമേ വീണ്ടും മദ്യം വാങ്ങാൻ സാധിക്കൂ.

മദ്യശാലകളിലെത്തി മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നവർ ഓരോരുത്തരും തമ്മിൽ ആറ് അടി അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരേ സമയം അഞ്ച് പേർക്ക് മാത്രമേ ക്യൂവിൽ നിൽക്കാൻ അനുമതിയുള്ളൂ. ടോക്കൺ ഇല്ലാത്തവർക്കും രോഗക്ഷണങ്ങളുള്ളവർക്കും മദ്യം വാങ്ങാനും സാധിക്കില്ല. ഓരോ ഉപഭോക്താവിനെയും തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷം മാത്രമേ ക്യൂവിൽ നിൽക്കാൻ അനുവദിക്കൂ.
രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് മദ്യവിൽപ്പനയ്ക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സമയം. എന്നാൽ റെഡ്സോണിലുൾപ്പെട്ട പ്രദേശങ്ങളിൽ ഉള്ളവർക്ക് മദ്യം വാങ്ങുന്നതിന് അനുമതിയില്ല. സോൺ മാറിയ ശേഷം മാത്രമേ മദ്യം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയൂ. അതേ സമയം കണ്ടെയ്ൻമെന്റായി മാറിയിട്ടുള്ള പ്രദേശങ്ങൾ ക്വാറന്റൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യശാലകൾക്ക് പ്രവർത്തിക്കുന്ന മദ്യശാലകൾ കോർപ്പറേഷനിൽ ഇക്കാര്യം നിർബന്ധമായും അറിയിച്ചിരിക്കണം. അബ്കാരി ചട്ടങ്ങൾക്ക് അനുസൃതമായി ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യം മാത്രമേ വിതരണം ചെയ്യാൻ പാടുള്ളുവെന്നാണ് ചട്ടം. വിൽക്കുന്ന മദ്യത്തിന്റെ കണക്ക് കൃത്യമായി അറിയിക്കാനും ബീവറേജ് എംഡി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നുണ്ട്.












Click it and Unblock the Notifications