മൊഫിയയുടെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ; വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു; പൊലീസിനും വിമർശനം
കൊച്ചി: ആലുവയിൽ നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിലെ മൊഫിയയുടെ വീട്ടിലെത്തിയ ഗവർണർ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. നല്ലൊരു മിടുക്കിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പെൺകുട്ടികൾ ധൈര്യശാലികളാകണമെന്നും ഗവർണർ പറഞ്ഞു. പെൺകുട്ടികൾ ജീവനൊടുക്കുകയല്ല സധൈര്യം പോരാടുകയാണ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ തീരുമാനം പെൺകുട്ടികളുടേത് തന്നെയാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനി മൊഫിയ പർവീണിൻ്റെ വീട്ടിലെത്തിയത്. കൊച്ചിയിലെ വീട്ടിലെത്തിയ അദ്ദേഹം ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. ആ ദിവസം എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി കുടുംബാംഗങ്ങളോടും മാതാപിതാക്കളോടും ചോദിച്ചറിഞ്ഞു. ശേഷം മാധ്യമങ്ങളെ കണ്ട ഗവർണറുടെ വാക്കുകൾ ഇങ്ങനെ.
ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍

പെൺകുട്ടികൾ ജീവനൊടുക്കുകയല്ല സധൈര്യം പോരാടുകയാണ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ തീരുമാനം പെൺകുട്ടികളുടേതാണ്. നല്ലൊരു മിടുക്കിയാണ് മൊഫിയയുടെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. പെൺകുട്ടിയുടെ മരണം അങ്ങേയറ്റം നിർഭാഗ്യകരമാണ്. പെൺകുട്ടികൾ ധൈര്യശാലികളായിരിക്കണമെന്നും ഗവർണർ പറഞ്ഞു. രാജ്യത്തെ മികച്ച പൊലീസ് സേനകളിൽ ഒന്നാണ് കേരള പൊലീസ് എന്നുള്ളതിൽ സംശയമില്ല. പക്ഷേ, കേരള പൊലീസിലും ചില മോശം ഉദ്യോഗസ്ഥർ ഉണ്ടെന്നും അവർ മറ്റുള്ളവർക്ക് കൂടി നാണക്കേട് വരുത്തുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നിയമ വിദ്യാർത്ഥിനിയായ മൊഫിയ പർവീൺ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മൊഫിയയുടെയും സുഹൈലിൻ്റെയും പ്രശ്നപരിഹാരത്തിനായി ഇരുവരെയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ മൊഫിയയോട് സി.ഐ. സുധീർ കയർത്തു സംസാരിച്ചിരുന്നു.

ഇതോടെ പൊലീസിൽ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഉച്ചയ്ക്ക് 12 ന് വൈകിട്ട് ആറിനും ഇടയ്ക്കുള്ള സമയത്താണ് മൊഫിയ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നത്. മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഫിയയെയും ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെ വച്ച് മൊഫിയ ഭര്‍ത്താവിന്‍റെ കരണത്തടിക്കുകയായിരുന്നു.

ഇതില്‍ മൊഫിയയോട് സുധീര്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി.ഐ സുധീർകുമാറിനെ ആദ്യം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചതായി എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡിഐജിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണറെ ഡിജിപി ചുമതലപ്പെടുത്തി.

മൊഫിയക്ക് ഭർതൃവീട്ടിൽ ഗുരുതര പീഡനമേൽക്കേണ്ടി വന്നതായി റിമാൻഡ് റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഭർത്താവ് സുഹൈൽ മൊഫിയയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയമാക്കിയതായും നേരത്തെ തെളിഞ്ഞിരുന്നു. സത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് റുഖിയയും മൊഫിയയെ ഉപദ്രവിച്ചെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, ആരോപണവിധേയനായ സി.ഐക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് മൊഫിയയുടെ കുടുംബം ആവശ്യപ്പെടുന്നത്.നിലവിൽ സുധീറിന്റെ പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തെ പ്രതി ചേർക്കുന്ന കാര്യം നിലവിൽ തീരുമാനിച്ചിട്ടില്ല.

ആത്മഹത്യ പ്രേരണ കുറ്റം, മനപൂർവമല്ലാത്ത നരഹത്യ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകൾ സിഐക്കെതിരെ ചുമത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സി.ഐ സുധീറിനെ കേസിൽ പ്രതിയാക്കണമെന്നും അദ്ദേഹത്തിന്റെ മറ്റു ചെയ്തികളടക്കം അന്വേഷിക്കണമെന്നും അൻവർ സാദത്ത് എംഎൽഎയും ആവശ്യപ്പെട്ടിരുന്നു. അതേസമയം, മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലാണ് കേസിൽ ഒന്നാം പ്രതി. സുഹൈലിന്റെ പിതാവ് മൂന്നാം പ്രതിയും മാതാവ് റുഖിയാന രണ്ടാം പ്രതിയുമാണ്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ചൊവാഴ്ച്ച കൊച്ചി കോടതി വിധി പറയും.












Click it and Unblock the Notifications