സ്കൂളുകള്‍ തുറക്കാന്‍ കേരളവും: പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ സ്കുള്‍ തുറക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുക്കുന്നു. ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രായോഗികത പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് അഭിപ്രായപ്പെട്ടു. കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പടേയുള്ള മറ്റ് പല സംസ്ഥാനങ്ങളും സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് കേരളത്തിലേയും ആലോചനകള്‍. എന്നാല്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇപ്പോഴും കൊവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നു എന്നതാണ് പ്രധാന വെല്ലുവിളി.
വിദഗ്ധ സമിതി റിപ്പോർട്ടും പ്രൊജക്ട് റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. രണ്ട് റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയായിരിക്കും സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെന്നും വി ശിവന്‍കുട്ടി അറിയിച്ചു. എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യൽ മീഡിയിൽ വിമർശിക്കാൻ ചിലരുണ്ടെന്നും മന്ത്രി ആരോപിച്ചു.
പ്ലസ് വണ്‍ പരീക്ഷയിൽ ഇടവേള വേണമെന്നായിരുന്നു ഒരുപക്ഷം ആളുകള്‍ ആദ്യ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഈ നിര്‍ദേശം സ്വീകരിച്ച് ഇടവേള കൊടുത്തു. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ച് എഴുതണമെന്നാണ് ചിലരുടെ ആവശ്യം. എന്ത് ചെയ്താലും വിമർശിക്കുന്ന അവസ്ഥയാണ് ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
സ്വന്തം വീട് പോലും വിറ്റ് പാച്ചേനി പണിത കോണ്‍ഗ്രസ് ഓഫീസ്: ഏവര്‍ക്കും അഭിമാനമെന്ന് ബല്‍റാം
പ്ലസ് വൺ പരീക്ഷയ്ക്ക് മുന്നോടിയായി സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്കൂളിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐ എ എസ്, തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ ഐ എ എസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഇന്നും നാളെയും മറ്റന്നാളും സംസ്ഥാനത്തെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ നടക്കും. രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്നും എം എൽ എമാരും തദ്ദേശ ഭരണ പ്രതിനിധികളും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബർ ആറ് മുതൽ 27 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടേയും വിവിധ നിയമസഭാ അംഗങ്ങളുടേയും ആവശ്യം പരിഗണിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷ ക്രമീകരിക്കാൻ നിർദ്ദേശം നൽകിയതിൻ പ്രകാരം നേരത്തെ ടൈം ടേബിൾ പുതുക്കി നിശ്ചയിക്കുകയായിരുന്നു.
ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്. കുട്ടികൾക്ക് പരീക്ഷാ ദിനങ്ങൾക്കിടയിൽ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും എന്നാണ് കരുതുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
സഖ്യം പിരിഞ്ഞത് കോണ്‍ഗ്രസ് തന്ത്രം? പണി ബിജെപിക്ക്: അഖില്‍ ഗൊഗോയി പ്രതിപക്ഷ സഖ്യത്തിലേക്ക്
അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സ്കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണമെന്ന് വിദഗ്ധരും നിര്‍ദേശിച്ചിരുന്നു. വിദേശത്ത് നിന്നുൾപ്പെടെയുള്ള വിദഗ്ധരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവതരമായ ചർച്ചയുണ്ടായെന്നാണ് യോഗ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇന്ത്യയിൽ ഏറ്റവും നന്നായി കോവിഡ് ഡാറ്റാ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Recommended Video
കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ മണിക്കുട്ടന്‍: ഏത് സിനിമയിലെ ലുക്ക് ആണെന്ന് ആരാധകര്‍