സ്വർണ്ണക്കടത്ത് കേസ്: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
സന്ദീപ് വാര്യരുടെ പരാതിക്ക് പിന്നിൽ ഉന്നതരുടെ പ്രേരണയാണെന്ന് ഇഡി ഹൈക്കോടതിയിൽ വാദിച്ചു
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യാഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് വാര്യരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് കേസെടുത്തതിനെതിരെ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വിധി പറയും. അതുവരെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികൾ പാടില്ലെന്ന് കോടതി നിർദേശിച്ചു.
സന്ദീപ് വാര്യരുടെ പരാതിക്ക് പിന്നിൽ ഉന്നതരുടെ പ്രേരണയാണെന്ന് ഇഡി ഹൈക്കോടതിയിൽ വാദിച്ചു. ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് നായർ മുൻപെവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലാ എന്നായിരുന്നു സന്ദീപിന്‍റെ മറുപടി. എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഇതാണ് കാരണമെന്നും ഇഡി കോടതിയെ അറിയിച്ചു.
ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസ് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതിയിൽ നിലനിൽക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തത് കോടതിയലക്ഷ്യമെന്നാണ് ഇഡിയുടെ വാദം. സന്ദീപ് നായരുടെ പരാതിക്ക് പിന്നില്‍ ക്രൈംബ്രാഞ്ചാണെന്നും ഇഡി വാദിച്ചു. എന്‍ഫോഴ്സ്മെന്‍റിനെതിരെ ക്രൈംബ്രാഞ്ച് വ്യജതെളിവ് ഉണ്ടാക്കുകയാണെന്നും നിയമ നടപടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇഡി ആരോപിച്ചു.
അതേസമയം ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ക്രൈംബ്രാഞ്ച് ഉന്നയിക്കുന്നത്. എൻഴോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർക്കെതിരായ സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. മൊഴി പൂർണ്ണമായി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മുദ്രവെച്ച കവറിൽ നൽകാമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.