കേരളം ഏറ്റവും വേഗത്തില്‍ വാക്സിനേഷന്‍ ചെയ്യുന്ന സംസ്ഥാനം, കേന്ദ്രം അഭിനന്ദിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏറ്റവും വേഗത്തില്‍ വാക്സിനേഷന്‍ ചെയ്യുന്ന സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്സിന്‍ വിതരണം ചെയ്യുന്നുവെന്നും അക്കാര്യത്തിൽ കേന്ദ്രത്തിന്റെ അഭിനന്ദനം കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം പിടിപെടാതെ പരാമവധി ആളുകളെ സംരക്ഷിക്കുക എന്ന നയമാണ് നമ്മുടെ സംസ്ഥാനം ആദ്യം മുതല്‍ സ്വീകരിച്ചത്. എല്ലാവർക്കും രോഗം വന്ന് സാമൂഹിക പ്രതിരോധ ശേഷി ആര്‍ജിക്കുക എന്നതല്ല, മറിച്ചു വാക്സിന്‍ ലഭ്യമാകുന്നത് വരെ രോഗം പരമാവധി ആളുകള്‍ക്ക് വരാതെ നോക്കി മരണങ്ങള്‍ കഴിയുന്നത്ര തടയുക എന്ന നയമാണ് നാം പിന്തുടര്‍ന്നത്. രോഗത്തെ നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കാന്‍ വിട്ടാല്‍ അതു പെട്ടെന്ന് ഉച്ചസ്ഥായിയില്‍ എത്തി പെട്ടെന്ന് തന്നെ വ്യാപനം കുറയും. അത്തരത്തില്‍ കുറെയേറെ മരണങ്ങള്‍ ഉണ്ടാകുന്നത് നോക്കാതെ രോഗവ്യാപനം പെട്ടെന്ന് കുറയ്ക്കാന്‍ അല്ല സംസ്ഥാനം ശ്രമിച്ചത്. മറിച്ച് പരമാവധി ജീവനുകള്‍ സംരക്ഷിക്കാന്‍ ആണ്. ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കി സാമൂഹിക പ്രതിരോധം നേടാനാണ് ശ്രമിക്കുന്നത്.

18 വയസ്സിനു മുകളില്‍ ഉള്ള 43 ശതമാനം ആളുകള്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. 12 ശതമാനം ആളുകള്‍ക്കു രണ്ടാമത്തെ ഡോസ് വാക്സിനും നല്‍കി. ഏറ്റവും വേഗത്തില്‍ വാക്സിനേഷന്‍ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്സിന്‍ വിതരണം ചെയ്യുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ നാം മുന്‍പന്തിയിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഷീല്‍ഡ്, കോവാക്സിന്‍ വാക്സിനുകള്‍ക്ക് പുറമേ റഷ്യയുടെ സ്പുട്ട്നിക്ക് വാക്സിനും ചില ആശുപത്രികള്‍ നല്‍കി വരുന്നു. അധികം വൈകാതെ ഇന്ത്യന്‍ അമേരിക്കന്‍ കമ്പനികളുടെ മറ്റ് വാക്സിനുകളും ലഭ്യമായി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
18 വയസ്സിന് മുകളില്‍ 43 ശതമാനം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അത് 70 ശതമാനമെങ്കിലും ആയാല്‍ മാത്രമേ ഹേര്‍ഡ് ഇമ്യൂണിറ്റി കരസ്ഥമാക്കാനാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്സിനേഷന്‍ എടുക്കാതെ രോഗം വന്ന് മാറിയവരുടെ കണക്ക് കുടി എടുത്താല്‍ 60 ശതമാനം പേരെങ്കിലും ഇപ്പോള്‍ ഹേഡ് ഇമ്യൂണിറ്റി കൈവരിച്ച് കാണും. 15ശതമാനം പേര്‍ക്ക് കൂടി വാക്സിനേഷന്‍ എത്രയും പെട്ടെന്ന് തന്നെ നല്‍കാനാനുള്ള നടപടികള്‍ എടുക്കും
നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍റെ ശുപാര്‍ശ പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ എടുക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഗര്‍ഭ കാലത്ത് കോവിഡ് രോഗബാധയുണ്ടായാല്‍ കുഞ്ഞിനു പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുന്‍പ് തന്നെ പ്രസവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ നല്‍കുന്ന സൂചന. അതിനു പുറമേ ഗര്‍ഭിണികള്‍ കോവിഡ് ബാധിതരായാല്‍ ഐസിയു വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട്, വാക്സിന്‍ സ്വീകരിക്കാനുള്ള അനുമതി ലഭിച്ച പുതിയ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്സിന്‍ എടുക്കുന്നതിന് തയ്യാറാകണം. വാക്സിന്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖ ഉടനെ പ്രസിദ്ധപ്പെടുത്താന്‍ കഴിയും.
ലഘൂകരിച്ച ലോക്ക് ഡൌണ്‍ വിജയിപ്പിക്കുന്നതോടൊപ്പം അര്‍ഹമായ മുറക്ക് വാക്സിന്‍ സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ നമുക്ക് മഹാമാരിയെ നിയന്ത്രണ വിധേയമാക്കി മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയും.
മാസ്ക് മാറ്റുന്ന അവസരങ്ങളില്‍ (ആഹാരവും പാനീയങ്ങളും കഴിക്കുമ്പോള്‍) ശരീരംദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്സിന്‍ എടുത്തവര്‍ ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ ഒഴിവാക്കാനും മറ്റുള്ളവരിലേക്ക് രോഗം പരത്താതിരിക്കാനും മാസ്ക് ധരിക്കണം. വാക്സിന്‍ എടുത്തവര്‍ രോഗവാഹകരാവാന്‍ സാധ്യതയുണ്ട്. അടഞ്ഞമുറികള്‍, പ്രത്യേകിച്ച് എ.സി മുറികള്‍ ഉപയോഗിക്കരുത്, മുറികളുടെ ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിചേരലുകളും ഒഴിവാക്കണം.
Recommended Video
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 43 ശതമാനം പേര്‍ക്കാണ് (1,14,54,325) (ഇന്നലത്തെ കണക്ക്) ആദ്യഡോസ് വാക്സിന്‍ നല്‍കിയത്. 16.49 ശതമാനം പേര്‍ക്ക് (39,58,115) രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,54,12,440 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആകെ 1,46,14,580 ഡോസ് വാക്സിനാണ് ലഭിച്ചത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,18,31,810 ഡോസ് കോവിഷീല്‍ഡ് വാക്സിനും 14,40,230 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,32,72,040 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്. പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.












Click it and Unblock the Notifications