കോൺഗ്രസ് 20 തികയ്ക്കില്ല! ലീഗിന് 3 സീറ്റ് നഷ്ടം... 140 ൽ ആകെ 38 സീറ്റ് മാത്രം; കണക്ക് ഫലിച്ചാൽ വൻ ദുരന്തം
തിരുവനന്തപുരം: 2001ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 88 മണ്ഡലങ്ങളില്‍ 63 എണ്ണത്തിലും വിജയിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. 2006 ല്‍ എത്തിയപ്പോള്‍ അത് വെറും 24 ലേക്ക് ചുരുങ്ങി. 2011 ല്‍ അധികാരത്തിലെത്തിയെങ്കിലും കോണ്‍ഗ്രസിന്റെ വിജയം 39 സീറ്റിലേക്ക് ഒതുങ്ങി. 2016 എത്തിയപ്പോള്‍ അത് വെറും 22 ആയി.
140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ കണക്കാക്കുമ്പോള്‍ കോണ്‍ഗ്രസിന് ആകെ ലഭിക്കാവുന്ന സീറ്റുകള്‍ വെറും 19 എണ്ണം മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗിന് ലഭിക്കുക 15 എണ്ണവും. ആ കണക്കുകള്‍ പരിശോധിക്കാം...
കാസര്‍കോട് മുസ്ലീം ലീഗ് മാത്രം
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് സാന്നിധ്യമുണ്ടായിരുന്നില്ല. ഇത്തവണയും ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ യുഡിഎഫിന് ഒപ്പമായിരിക്കും. രണ്ട് മണ്ഡലങ്ങളും മുസ്ലീം ലീഗിന്റെ സിറ്റിങ് മണ്ഡലങ്ങളാണ്.
കണ്ണൂരില്‍ കോണ്‍ഗ്രസ് മാത്രം
കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ യുഡിഎഫിന് മൂന്ന് സീറ്റുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. രണ്ടെണ്ണം കോണ്‍ഗ്രസിനും ഒന്ന് മുസ്ലീം ലീഗിനും. എന്നാല്‍ ഇത്തവണത്തെ വോട്ട് നില പരിശോധിക്കുമ്പോള്‍ മുസ്ലീം ലീഗിന് സീറ്റ് കിട്ടില്ല. കോണ്‍ഗ്രസ് കഴിഞ്ഞ തവണ ലഭിച്ച ഇരിക്കൂര്‍ നിലനിര്‍ത്തു. പക്ഷേ, പേരാവൂര്‍ ഇത്തവണ നഷ്ടമാകും. അതേ സമയം കോണ്‍ഗ്രസ് എസിന്റെ സിറ്റിങ് സീറ്റ് ആയ കണ്ണൂര്‍ മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്യും.
വയനാട്ടില്‍ കോണ്‍ഗ്രസ്
വയനാട് ജില്ലയില്‍ ആണ് കോണ്‍ഗ്രസിന്റെ മെച്ചപ്പെട്ട പ്രകടനം. കഴിഞ്ഞ തവണ മൂന്നില്‍ രണ്ടും നഷ്ടമായെങ്കിലും ഇത്തവണ കല്‍പറ്റ സീറ്റില്‍ ലീഡ് ചെയ്തത് യുഡിഎഫ് ആണ്. എല്‍ജെഡി ഇല്ലാത്ത പക്ഷം കല്‍പറ്റ കോണ്‍ഗ്രസ് തന്നെ ഇത്തവണ ഏറ്റെടുത്തേക്കും
കോഴിക്കോട് കോണ്‍ഗ്രസ് ശൂന്യം
നിലവില്‍ കോഴിക്കോട് കോണ്‍ഗ്രസിന് ഒരു നിയമസഭാംഗം പോലുമില്ല. ഇത്തവണത്തെ കണക്കും അപ്രകാരം തന്നെ. എന്നാല്‍ തിരുവമ്പാടിയും കൊടുവള്ളിയും മുസ്ലീം ലീഗ് തിരിച്ചുപിടിക്കും. അതേസമയം കോഴിക്കോട് സൗത്ത് ലീഗിന് നഷ്ടപ്പെടുകയും ചെയ്യും. വടകര മണ്ഡലം ഇത്തവണ യുഡിഎഫിനൊപ്പമാകും.
മലപ്പുറത്ത് ലീഗ് അപ്രമാദിത്തം
മലപ്പുറം ജില്ലയില്‍ ഇത്തവണയും മുസ്ലീം ലീഗിന്റെ അപ്രമാദിത്തം തന്നെ. കഴിഞ്ഞ തവണ നാലിടത്ത് ഇടതുമുന്നണി വിജയം നേടിയിരുന്നു. എന്നാല്‍ അത് ഇത്തവണ മൂന്നായി ചുരുങ്ങുമെന്നാണ് വോട്ട് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫിന് താനൂര്‍ നഷ്ടപ്പെടുമെന്നും പെരിന്തല്‍മണ്ണ തിരിച്ചുപിടിക്കാന്‍ ആകുമെന്നും ആണ് സൂചന. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ നഷ്ടപ്പെട്ട നിലമ്പൂര്‍ മണ്ഡലവും ഇത്തവണത്തെ കണക്കുപ്രകാരം നഷ്ടപ്പെടില്ല. പതിനൊന്ന് സീറ്റ് അവര്‍ക്ക് നിലനിര്‍ത്താന്‍ ആകും.
പാലക്കാടും തൃശൂരും അധോഗതി
പാലക്കാട് ജില്ലയില്‍ യുഡിഎഫ് കഴിഞ്ഞ തവണ മൂന്ന് സീറ്റിലാണ് ജയിച്ചത്. തൃശൂരില്‍ ഒരിടത്തും. ഇത്തവണ പാലക്കാട് നിയസഭ മണ്ഡലത്തില്‍ മാത്രമേ യുഡിഎഫിന് മുന്‍തൂക്കമുള്ളു. മുസ്ലീം ലിഗിന്റെ മണ്ണാര്‍ക്കാടും വിടി ബല്‍റാമിന്റെ തൃത്താലയും നഷ്ടമാകും. തൃശൂരില്‍ കഴിഞ്ഞ തവണ വിജയിച്ച വടക്കാഞ്ചേരി മണ്ഡലം ഇത്തവണ ഇടതിനൊപ്പമാണ്. എന്നാല്‍ തൃശൂര്‍ മണ്ഡലം കോണ്‍ഗ്രസിനൊപ്പവും
നിറഞ്ഞാടി എറണാകുളം
കോണ്‍ഗ്രസിന് ഏറ്റവും ആശ്വാസം പകരുന്ന ജില്ല എറണാകുളം മാത്രമാണ്. കഴിഞ്ഞ തവണ 14 ല്‍ 9 ഉം സ്വന്തമാക്കിയത് യുഡിഎഫ് ആയിരുന്നു. അതില്‍ തന്നെ ഏഴെണ്ണവും കോണ്‍ഗ്രസ്. ഇത്തവണയും ആ കണക്കില്‍ മാറ്റമുണ്ടാവില്ല. എട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനാണ് ലീഡ്. മുസ്ലീം ലീഗിന്റെ ഏക സീറ്റ് നഷ്ടമാവുകയും ചെയ്തു. പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് ആണ് സിറ്റിങ് എംഎല്‍എ.
കോട്ടയത്തും ആലപ്പുഴയിലും പൊടിപോലുമില്ല
മധ്യകേരളമായിരുന്നു എക്കാലത്തും യുഡിഎഫിന്റെ ശക്തി. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നോക്കിയാല്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒരൊറ്റ യുഡിഎഫ് എംഎല്‍എ പോലും ജയിച്ച് വരില്ല എന്ന് കരുതേണ്ടി വരും. രണ്ട് ജില്ലകളിലും സമ്പൂര്‍ണ ഇടത് ആധിപത്യമാണ്.
ഇടുക്കിയില്‍ ആശ്വാസം
ഈ നഷ്ടത്തിലും അല്‍പം ആശ്വാസം പകരുന്നത് ഇടുക്കിയാണ്. ഇടുക്കി ജില്ലയില്‍ തൊടുപുഴയിലും ദേവികുളത്തും യുഡിഎഫിനാണ് ലീഡ്. നിലവില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആണ് ദേവികുളം. എന്നാല്‍ കഴിഞ്ഞ തവണ യുഡിഎഫിന് ലഭിച്ച ഇടുക്കി നിയമസഭ മണ്ഡലം ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. തൊടുപുഴയില്‍ പിജെ ജോസഫ് ആണ് സിറ്റിങ് എംഎല്‍എ.
കൊല്ലത്ത്
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ എല്‍ഡിഎഫിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ആര്‍എസ്പിയുടെ ഉരുക്കുകോട്ടയായ ചവറപോലും ചുവന്നു. എന്നാല്‍ ഇത്തവണത്തെ കണക്ക് പ്രകാരം ചവറ യുഡിഎഫിന് ഒപ്പമാണ്. അക്കാര്യത്തില്‍ യുഡിഎഫിന് ആശ്വസിക്കാം.
തിരുവനന്തപുരം കൈവിട്ടു
തലസ്ഥാന ജില്ലയായ തിരുവനന്തപുരം യുഡിഎഫിനേയും കോണ്‍ഗ്രസിനേയും പൂര്‍ണമായ കൈവിട്ട സ്ഥിതിയാണ്. കോര്‍പ്പറേഷനില്‍ ദയനീയ പ്രകടനം ആയിരുന്നു. കഴിഞ്ഞ തവണ വിജയിച്ച അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങള്‍ കൂടി ഇത്തവണത്തെ കണക്കില്‍ യുഡിഎഫിന് നഷ്ടമാകും. അതേസമയം നെയ്യാറ്റിന്‍കര തിരിച്ചുപിടിക്കാനും ആയേക്കും.
Recommended Video
സമ്പൂര്‍ണ നഷ്ടം
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില നോക്കുമ്പോള്‍ യുഡിഎഫിന് മൊത്തം ലഭിക്കുക 38 സീറ്റുകള്‍. അതില്‍ 19 എണ്ണം നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. 15 സീറ്റ് നേടുന്ന ലീഗ് വലിയ പരിക്കില്ലാതെ രക്ഷപ്പെടും. പിജെ ജോസഫ് വിഭാഗവും ആര്‍എസ്പിയും ജനതാദളും ഓരോ സീറ്റുകള്‍ വീതം നേടും.