കേരള ലോട്ടറി ഓണ്‍ലൈനില്‍ വാങ്ങാന്‍ സാധിക്കുമോ: വ്യാജ ആപ്പുകളുടെ 'ആപ്പില്‍' വീഴാതിരിക്കാം
തിരുവനന്തപുരം: ഇന്ത്യയില്‍ സംസ്ഥാന സർക്കാറുകള്‍ നടത്തുന്ന ലോട്ടറികളില്‍ ഏറ്റവും ജനപ്രീതിയുള്ള ലോട്ടറിയാണ് കേരള സർക്കാർ ലോട്ടറികള്‍. ഈ ജനപ്രീതി മുതലെടുത്തുകൊണ്ട് കേരളത്തിന് അകത്തും പുറത്തും നിരവധി തട്ടിപ്പുകാരും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ ടിക്കറ്റ് വില്‍പ്പനയ്ക്കായി കേരള ഭാഗ്യക്കുറിയുടേതെന്ന പേരിലുള്ള വ്യാജ മൊബൈല്‍ ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ് തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.
ടിക്കറ്റ് വിൽപ്പനയ്ക്കായി കേരള ഭാഗ്യക്കുറിക്ക് ആപ്പുകളില്ലെന്നും വ്യാജ ആപ്പുകളെ വിശ്വസിക്കരുതെന്നുമാണ് ലോട്ടറി വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ലോട്ടറി നറുക്കെടുപ്പ് ഫലം നോക്കാനുള്ള ആപ്പുകള്‍ മാത്രമാണ് ഔദ്യോഗികമായിട്ടുള്ളത്. ഒര ആപ്പിലും പണവും വിവരവും നല്‍കി തട്ടിപ്പിനിരയാകരുതെന്നും ലോട്ടറി വകുപ്പ് അറിയിക്കുന്നു.

വ്യാജ അപ്പുകള്‍ വഴി നിരവധിപ്പേർ അടുത്തിടെ തട്ടിപ്പിന് ഇരയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാജ ആപ്പുകൾക്കും പ്രചാരണങ്ങൾക്കുമെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു. വ്യാജ ആപ്പുകൾക്കും ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന പ്രചാരണങ്ങൾക്കുമെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ലോട്ടറി വകുപ്പ് അധികൃതർ വ്യക്തമാക്കി.
കേരള സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം 2005 ജനുവരി 13 മുതല്‍ കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി വില്പനയ്ക്ക് നിരോധനമുണ്ട്. കേരള ലോട്ടറികള്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചും മറ്റ് സാധ്യതകള്‍ ഉപയോഗിച്ചും ലോട്ടറി ടിക്കറ്റുകൾ വാങ്ങാന്‍ പാടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ കേരള ഭാഗ്യകുറികളും ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കില്ല. ഇത്തരത്തില്‍ വാങ്ങുന്നവയ്ക്ക് സാധുതയുണ്ടാകില്ല.
സമൂഹമാധ്യമങ്ങളും വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും വഴിയുള്ള തട്ടിപ്പുകളില്‍ ഇരയായവരില്‍ കൂടുതലും . ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. വാജ്യ വെബ്‌സൈറ്റുകൾ തയ്യാറാക്കി, സർക്കാർ വെബ്‌സൈറ്റ് എന്ന തോന്നിപ്പിക്കുന്ന തരത്തിൽ കേരള സർക്കാരിന്റെ എംബ്ലവും ക്യുആർ കോഡും ഉപയോഗിച്ചാണ് തട്ടിപ്പ്. ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പണമിടപാടി നടക്കുന്നത്.
പണം നല്‍കിയാല്‍ നറുക്കെടുപ്പ് സമയം കഴിഞ്ഞ് ലോട്ടറി അടിച്ചെന്ന അറിയിപ്പും ആപ്പുകള്‍ വഴി ലഭിക്കും. ലോട്ടറിയിൽ സമ്മാന തുക നൽകാൻ ആദായനികുതി എന്ന പേരിൽ പണം മുന്‍കൂറായി വാങ്ങിയെടുക്കാന്‍ ശ്രമിക്കും. ശേഷം സമ്മാനതുക ലഭിക്കാൻ കേരള ലോട്ടറി നറുക്കെടുക്കുന്ന തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ നേരിട്ടെത്താൻ ആവശ്യപ്പെടും. തിരുവനന്തപുരത്ത് എത്തുമ്പോള്‍ മാത്രമാണ് തട്ടിപ്പിന് ഇരയായ വിവരം മനസ്സിലാകുക. മധ്യവയസ്കരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് പ്രധാനമായും നടക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍.












Click it and Unblock the Notifications