പോലീസിന്റെ ന്യായീകരണം ഫേസ്ബുക്കിലും, ശ്രീജിവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല
പാറശാല പോലീസിന്റെ അധികാര പരിധിയിലില്ലാത്ത പൂവാറില്‍ നിന്ന് ശ്രീജിവിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന കാര്യം ഇപ്പോഴും ദുരൂഹമായി കിടക്കുകയാണ്
കൊട്ടാരക്കര: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണത്തില്‍ തല തിരിഞ്ഞ ന്യായവുമായി പോലീസ് ഫേസ്ബുക്കില്‍. കഴിഞ്ഞ ദിവസം പോലീസ് അസോസിയേഷന്‍ ശ്രീജിവിന്റെ ന്യായീകരിച്ചത് പോലെയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ന്യായീകരണവുമായി എത്തിയിരിക്കുന്നത്. ശ്രീജിവിന്റെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുമെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിന് പിന്തുണയേറുന്നതിനിടെയാണ് പോലീസ് ഒറ്റക്കെട്ടായി ന്യായീകരണവുമായി വന്നിരിക്കുന്നത്.

ശ്രീജിവിനെ കൊല്ലേണ്ട കാര്യമുണ്ടോ
ലോക്കപ്പിലിട്ടിരിക്കുന്ന പ്രതിയെ മര്‍ദിച്ച് കൊല്ലേണ്ട ആവശ്യമുണ്ടായിരുന്നോ. ഇല്ലെന്നാണ് പോലീസുകാര്‍ പറയുന്നത്. ലോക്കപ്പില്‍ വച്ച് വിഷം കൊടുക്കാന്‍ പോലീസുകാരാരും തയ്യാറാവില്ല. അങ്ങനെ ചെയ്താല്‍ ഉള്ള ജോലിയും ജീവിതവും നശിക്കുമെന്ന അറിയാത്തവരല്ല തങ്ങളെന്ന് പോലീസ് പറയുന്നു. അതേസമയം ശ്രീജീവിനെ മരണത്തില്‍ അന്വേഷണവുമായി വന്നവരുടെ നടപടികള്‍ അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും പോലീസ് പറഞ്ഞു.

കംപ്ലെയ്ന്റ് അതോറിറ്റി ശരിയല്ല
പോലീസ് കംപ്ലെയന്റ് അതോറിറ്റിയുടെ അധ്യക്ഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ശരിയല്ലെന്നാണ് കണ്ടെത്തല്‍. അദ്ദേഹത്തിന് പോലീസുകാരെ തീരെ ഇഷ്ടമല്ല. പിന്നെങ്ങനെ ശിക്ഷാ നടപടികളും കണ്ടെത്തലുകളും ശരിയാവും. ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്നായിരുന്നു നാരായണക്കുറുപ്പിന്റെ കണ്ടെത്തല്‍.
ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങള്‍ പരസ്യമായി നാരായണക്കുറുപ്പ് ഇവരെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്നും പറഞ്ഞിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരവും നിര്‍ദേശിച്ചിരുന്നു.

ശ്രീജിവ് കുറ്റവാളി തന്നെ
ശ്രീജിവ് ഇരയാണെന്ന് പറഞ്ഞ് പിന്തുണയുമായെത്തിയവര്‍ സത്യമറിയാതെ വാചകകസര്‍ത്ത് നടത്തുകയാണെന്ന് പോലീസ് ആരോപിച്ചു. ശ്രീജിവ് ശരിക്കും മോഷ്ടാവാണ്. പാറശാലയിലും കൊച്ചിയിലും ശ്രീജിവ് വിറ്റ മൊബൈലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുള്ള കടയുടമകള്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ പിന്തുണച്ച് പോലീസിനെ കുരുക്കിലാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദുരൂഹത മാറുന്നില്ല
2014 മേയ് 21നാണ് ശ്രീജിവിന്റെ മരണം. അയല്‍വാസിയുടെ മകളുമായിട്ടുള്ള പ്രണയത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ശ്രീജിവിന്റെ മരണത്തില്‍ എത്തിയത്. പൂവാര്‍ പോലീസ് ശ്രീജിവിനെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു വിവരം. എന്നാല്‍ അവര്‍ അങ്ങനെയൊരാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചത്. പിന്നീട് പാറശ്ശാല സ്റ്റേഷനിലെ പോലീസുകാരാണ് ശ്രീജിവ് കസ്റ്റഡിയില്‍ വച്ച് വിഷം കഴിച്ച് ആശുപത്രിയിലാണെന്ന് പറയുന്നത്. അടുത്ത ദിവസം ശ്രീജിവ് മരിക്കുകയും ചെയ്തു. പാറശാല പോലീസിന്റെ അധികാര പരിധിയിലില്ലാത്ത പൂവാറില്‍ നിന്ന് ശ്രീജിവിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന കാര്യം ഇപ്പോഴും ദുരൂഹമായി കിടക്കുകയാണ്.

ക്രൂരത ശ്രീജിത്തിനോടും
അനുജന് നീതി ലഭിക്കാനായി സത്യഗ്രഹം ആരംഭിച്ച ശ്രീജിത്തിനെയും പോലീസുകാര്‍ പരമാവധി ദ്രോഹിച്ചു. സമരം നടത്തുന്നതിനാല്‍ ജോലിക്ക് പോവാന്‍ സാധിക്കാതായ ശ്രീജിത്ത് കപ്പലണ്ടികച്ചവടം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് പോലീസുകാര്‍ മുടക്കി. സമരം ചെയ്യാന്‍ വന്നവന്‍ അത് മാത്രം ചെയ്താല്‍ മതിയെന്നായിരുന്നു പോലീസുകാരുടെ ന്യായം. വായിക്കാനായി കൊണ്ടുവന്ന പുസ്‌കതങ്ങളും കൂട്ടത്തോടെ കൊണ്ടുപോയി കത്തിക്കുകയും ചെയ്തു. പലരോടും പരാതിപ്പെട്ടിട്ടും ഒരു ഫലമുണ്ടായില്ലെന്ന് ശ്രീജിത്ത് പറഞ്ഞു.

ചര്‍ച്ച ഗുണം ചെയ്യുമോ
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കോടതിയുടെ സ്‌റ്റേ ഉള്ളതുകൊണ്ടാണ് പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാനാവാത്തതെന്ന് മുഖ്യമന്ത്രി ശ്രീജിത്തിനെ അറിയിച്ചു. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. സിബിഐ അന്വേഷണത്തില്‍ ഉത്തരവ് വരുന്നതുവരെ സമരം തുടരുമെന്നാണ് ശ്രീജിത്തിന്റെ നിലപാട്.












Click it and Unblock the Notifications