സംസ്ഥാനത്ത് മലയോര മേഖലകളിൽ കനത്ത മഴ; ഇടുക്കിയിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. മലയോര മേഖലയിൽ പലയിടത്തും ഇടമിന്നലോട് കൂടിയ കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കോഴിക്കോട് കോടഞ്ചേരിയിൽ ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. തുടർന്ന് പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം താനൂര്‍ സ്വദേശികളാണ് പുഴയില്‍ കുടുങ്ങിയത്. മഴയും നീരൊഴുക്കും ശക്തമായതോടെ തിരുവമ്പാടി പുന്നക്കല്‍ ചെറുപുഴയിലും മലവെള്ളപ്പാച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ പുഴയിൽ പാലം പണിക്കായി താൽക്കാലികമായി നിർമ്മിച്ച പാലം ഒലിച്ച് പോയി.

ഇടിയും മിന്നും തുടർന്ന് പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും മഴ കനത്ത് പെയ്യുന്നുണ്ട്. ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലക്കളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2023 മെയ് 22 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.












Click it and Unblock the Notifications