മഴ ശക്തമാവും; ക്യാമ്പ് നടത്താനുള്ള കെട്ടിടങ്ങളുടെ താക്കോൽ ശേഖരിച്ച് വെക്കണം,റവന്യൂ വകുപ്പിന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ വകുപ്പിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. കേരളത്തിലെ മുഴുവൻ താലൂക്കുകളിലും അടിയന്തരമായി 24*7 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ ആരംഭിക്കേണ്ടതാണ്. ഓറഞ്ച്, റെഡ് മുന്നറിയിപ്പുള്ള ജില്ലകളിൽ ക്യാമ്പുകൾ ആരംഭിക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ടതാണ്. ക്യാമ്പുകൾ നടത്താനുള്ള കെട്ടിടങ്ങളുടെ താക്കോൽ വില്ലേജ് ഓഫിസർമാർ ശേഖരിച്ച് വെക്കേണ്ടതാണെന്നും നിർദേശത്തില്‍ പറയുന്നു.
അവധി ദിവസങ്ങൾ ആണെങ്കിലും യാതൊരു കാരണവശാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ സ്റ്റേഷൻ പരിധി വിട്ട് പോകാൻ പാടുള്ളതല്ല. എല്ലാ വില്ലേജിലും താലൂക്കിലും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താൻ വേണ്ട ഉദ്യോഗസ്ഥരുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തേണ്ടതാണ്.

മുൻകാലങ്ങളിൽ വെള്ളം കയറിയ വീടുകൾ, നദിക്കരയിലെ താഴ്ന്ന പ്രദേശ്‌നങ്ങളിലും താമസിക്കുന്നവർ, അടച്ചുറപ്പില്ലാത്ത വീടുകളിലും ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവർ തുടങ്ങിയ ഏറ്റവും ദുരന്ത സാധ്യതയുള്ള ജനങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി വെക്കുകയും മുന്നറിയിപ്പുകളുടെയും മഴയുടെയും അടിസ്ഥാനത്തിൽ മുൻകൂട്ടി ആളുകളെ മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരങ്ങൾ അറിയിക്കുകയും ഏകോപനത്തോടെയുള്ള മുന്നൊരുക്ക-രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണെന്നും റവന്യൂ വകുപ്പിന് നല്‍കിയ നിർദേശത്തില്‍ പറയുന്നു.
അതേസമയം, ശനിയാഴ്ച (മെയ് 14) മുതൽ തിങ്കളാഴ്ച (മെയ് 16) വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു.
Recommended Video
വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കുക. മത്സ്യത്തൊഴിലാളികൾക്കുള്ള മൽസ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല. സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെയെത്തുമാണ് കാലാവസ്ഥ നീരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications