കൊടുംചൂടിൽ വലഞ്ഞ് കേരളം; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത
തിരുവനന്തപുരം: വേനൽക്കാലം ആരംഭിച്ച് അധികനാൾ പിന്നിടുന്നതിന് മുൻപ് തന്നെ കേരളത്തിന് വെല്ലുവിളിയായി കനത്ത ചൂടും താപനിലയിലെ അനിയന്ത്രിതമായ ഉയർച്ചയും. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും സംസ്ഥാനത്ത് താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നും ചൂടിന് ശമനം ഉണ്ടാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജനങ്ങൾ കടുത്ത ജാഗ്രത പുലർത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
കൂടാതെ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനില കണക്കിലെടുത്ത് പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കൂടാതെ സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് വികിരണങ്ങളുടെ തോത് അപകടകരമായ രീതിയിൽ ഉയരുന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലെ മലപ്പുറം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരുന്നു. കൃത്യമായി മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നാണ് അധികൃതർ പറയുന്നത്.
രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നത്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ വെല്ലുവിളികൾ മുൻകൂട്ടി കണ്ട് അവയെ നേരിടാൻ സജ്ജമാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കാനാണ് നിർദ്ദേശം.
ഇപ്പോഴത്തെ പ്രത്യേകത സാഹചര്യത്തിൽ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും സൂക്ഷിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.












Click it and Unblock the Notifications