സംസ്ഥാനം വരൾച്ചയിലേക്ക്?; രണ്ട് മാസം കാര്യമായി മഴ പെയ്തേക്കില്ല; കാലാവസ്ഥ നിരീക്ഷകർ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനം കടുത്ത വരൾച്ച നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. അടുത്ത രണ്ട് മാസങ്ങളിൽ സംസ്ഥാനത്ത് കാര്യമായി മഴ പെയ്യാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലി മീറ്റർ മഴയാണ്. എന്നാൽ 44 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.
ആഗസ്റ്റ് ഒന്ന് മുതൽ 15 വരെ 254. 6 മില്ലി മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 25. 1 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മഴ പെയ്യാൻ സാധ്യതയില്ലാത്തത് കൊണ്ട് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ട്.

മഴ ലഭിച്ചില്ലെങ്കിൽ ലോഡ്ഷെഡിങ് ഒഴിവാക്കാനായി കൂടിയ നിരക്കിൽ ബോർഡിന് വൈദ്യുതി വാങ്ങേണ്ട അവസ്ഥയുണ്ടാവും. അണക്കെട്ടുകളിൽ നിലവിൽ ശരാശരി 37% വെള്ളം മാത്രം ആണ് ഉള്ളത്. ജൂൺ - സെപ്റ്റംബർ മാസങ്ങളിലെ മഴയിലൂടെ ആണു സാധാരണ മേയ് വരെ ആവശ്യമായ വൈദ്യുതിക്ക് വെള്ളം ലഭിക്കുന്നത്.
ജൂൺ മുതൽ കഴിഞ്ഞ ദിവസം വരെ 44% കുറവാണ് ലഭിച്ചിരിക്കുന്ന മഴ. ഈ മാസം കഴിയുന്നതോടെ കുറവ് 60% ആകാനാണ് സാധ്യത. കഴിഞ്ഞ ദിവസം വരെ 155.6 സെന്റി മീറ്റർ മഴ ലഭിക്കേണ്ടതിന് പകരം ലഭിച്ചത് 87. 7 സെ മീ മാത്രം ആണ്.
അതേസമയം മുൻ വർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ മാസം പകുതി കഴിഞ്ഞിട്ടും ലഭിക്കേണ്ട മഴയുടെ 10 ശതമാനമാണ് പെയ്തത്. വരും ദിവസങ്ങളിൽ ബാക്കി 90 ശതമാനം ലഭിക്കാൻ ഇടയില്ല. സെപ്റ്റംബറിൽ സാധാരണ മഴ കുറവാണ് പെയ്യാറ്, ഇത്തവണയും മാറ്റം ഉണ്ടാവില്ല.
2016 ൽ ഉണ്ടായതിനെക്കാൾ വലിയ വരൾച്ച ഇത്തവണ സംസ്ഥാനത്ത് ഉണ്ടാവാനാണ് സാധ്യത. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 4 മാസത്തെ കാലവർഷത്തിൽ 201. 86 സെന്റി മീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ആകെ 173. 6 സെന്റി മീറ്റർ മഴയാണ് ലഭിച്ചത്.












Click it and Unblock the Notifications