ലോക്ക് ഡൗണ്‍ കഴിഞ്ഞാലും പ്രവാസികൾക്ക് ഉടനെ നാട്ടിലെത്താനാകില്ല; മെയ് വരെ കാത്തിരിക്കണം!
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണ്‍ കാരണം നിരവധി പ്രവാസികളാണ് നാട്ടിലേക്ക് എത്താനാകാതെ ഗള്‍ഫില്‍ അടക്കം കഴിയുന്നത്. ലോക്ക് ഡൗണ്‍ ഈ മാസം അവസാനിച്ചാലും പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. മെയ് വരെ പ്രവാസികള്‍ നാട്ടിലെത്താന്‍ കാത്തിരിക്കേണ്ടി വരും എന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ലോക്ക് ഡൗണിന് ശേഷം എല്ലാവരേയും ഒരുമിച്ച് നാട്ടിലേക്ക് എത്തിച്ചാല്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രവാസി മലയാളികളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാവും മുന്‍ഗണന നല്‍കുക. വിദേശത്ത് സന്നദ്ധ സംഘടനകളുടെ കൂടി സഹകരണത്തോടെ എംബസി വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

ആവശ്യം വരികയാണ് എങ്കില്‍ പ്രവാസികള്‍ക്കുളള മരുന്ന് ഇന്ത്യയില്‍ നിന്ന് കൊണ്ടുപോകാനുളള സൗകര്യമുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഫിലിപ്പൈന്‍സ്, മാള്‍ഡോവ പോലുളള സ്ഥലങ്ങളില്‍ പ്രവാസികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ വിമാന സൗകര്യമൊരുക്കാന്‍ ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജ് അടക്കമുളളവരുടെ സിനിമാ സംഘവും മോള്‍ഡോവയിലെ വിദ്യാര്‍ത്ഥികളുടെ സംഘവും ആവശ്യപ്പെട്ടിരുന്നു. നാട്ടിലെ സ്ഥിതി മെച്ചപ്പെടുമ്പോള്‍ ഇവരെ അടക്കം വേഗത്തില്‍ തിരികെ എത്തിക്കുമെന്നും വി മുരളീധരന്‍ അറിയിച്ചു. യുഎഇയില്‍ 539000 പേരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. അതില്‍ 2000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Recommended Video
അവിടുത്തെ സര്‍ക്കാരിന്റെ സഹായത്തോടെ ക്വാറന്റീന്‍ സൗകര്യമേര്‍പ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്റെ സ്ഥാപനങ്ങളും സ്‌കൂളുകളും അടക്കമുളള ഏറ്റെടുത്ത് ക്വാറന്റൈന്‍ സൗകര്യം തയ്യാറാക്കാനാണ് ശ്രമം. പ്രവാസികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ എത്തിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. നാല് മലയാളികള്‍ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇതിനകം മരണപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications