എന്നെ ചവിട്ടി പുറത്താക്കുന്നതാണ്,ഇനിയൊരു വ്യവസായിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുതെന്ന് സാബു എം ജേക്കബ്
എന്നെ ചവിട്ടി പുറത്താക്കുന്നതാണ്, ഇനിയൊരു വ്യവസായിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുതെന്ന് സാബു എം ജേക്കബ്
കൊച്ചി: താൻ കേരളത്തെ ഉപേക്ഷിച്ച് പോകുന്നതല്ല തന്നെ ചവിട്ടി പുറത്താക്കുന്നതാണെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. തെലങ്കാനയിലേക്ക് പുറപ്പെടുംമുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വിട്ട് പോകുമെന്നും ഒരിക്കലും കരുതിയതല്ല. തന്നെ മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നിൽക്കാൻ പരമാവധി ശ്രമിച്ചു. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.
"ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്. ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാര്‍, പുതിയ സംരംഭകര്‍ അവരെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാല്‍ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂ. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവർ സ്വകാര്യ ജെറ്റയച്ച് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാൻ തീരുമാനിച്ചത്."

3,500 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ചുവെന്ന് താൻ പറഞ്ഞപ്പോൾ ഒരാൾ പോലും തിരിഞ്ഞ് നോക്കിയില്ലെന്നും സാബു. അത്തരത്തിലൊരു നിക്ഷേപം മുന്നോട്ട് വെച്ചട്ടില്ലെന്ന മട്ടിലായിരുന്നു പ്രതികരണം. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. ആരോട് പരാതി പറയാനാണെന്ന് ചോദിച്ച സാബു മുഖ്യമന്ത്രി ഇക്കാര്യത്തിൽ യോഗം വിളിച്ചുവെന്ന് പറഞ്ഞു, എന്നാൽ യോഗശേഷം പുറത്തുവന്ന വ്യവസായമന്ത്രി ഉദ്യോഗസ്ഥർ ചെയ്‌തതെല്ലാം ശരിയാണെന്നും കേരളം ലോകത്തെ തന്നെ ഏറ്റവും നല്ല വ്യവസായ സംസ്ഥനമാണെന്നുമാണ് പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.
കേരളം മാറുകയും ചിന്തിക്കുകയും വേണം. 53 വര്‍ഷമായിട്ട് കേരളത്തില്‍ ഒരു വ്യവസായിക ചരിത്രം സൃഷ്ടിച്ച, വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്താണെന്ന്. ഇന്ന് കേരളത്തില്‍ നിന്ന് 53 ലക്ഷം ആളുകളാണ് തൊഴില്‍ തേടി പുറം രാജ്യങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോയിരിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഒരു 25 വര്‍ഷം കഴിയുമ്പോഴേക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറും. ഒറ്റകുട്ടികള്‍ പോലും ഈ കേരളത്തില്‍ ഉണ്ടാകില്ല.
കേരളത്തിലെ നിക്ഷേപത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞതിന് പിന്നാലെ ഒൻപത് സംസ്ഥാനങ്ങളിൽ നിന്ന് തനിക്ക് വിളി വന്നെന്ന് സാബു പറഞ്ഞു. മുഖ്യമന്ത്രിമാരും വ്യവസായ മന്ത്രിമാരുമെല്ലാം വിളിച്ചു. സാബു എം ജേക്കബിന്റെ നേതൃത്വത്തിൽ ആറംഗ സംഘമാണ് തെലങ്കാന സർക്കാരിന്റെ അതിഥികളായി അങ്ങോട്ടേക്ക് പോകുന്നത്. കൂടിക്കാഴ്‌ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു ജേക്കബ് നേരത്തെ ടെലിഫോണിൽ സംസാരിച്ചിരുന്നു.
ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്












Click it and Unblock the Notifications