ഹണിട്രാപ്പ്; സംസാരിച്ചത് സ്ത്രീ ശബ്ദത്തിൽ: 46 ലക്ഷം തട്ടിയ സഹോദരങ്ങള്‍ അറസ്റ്റില്‍
കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് പണം തട്ടിയ സഹോദരങ്ങള്‍ കൊച്ചിയില്‍ പൊലീസ് പിടിയിൽ. 46 ലക്ഷം രൂപയാണ് 2 പേർ ചേർന്ന് തട്ടി എടുത്തത്. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവരെയാണ് മരട് പോലീസിന്റെ നേതൃത്വത്തിൽ പിടിയിലായത്.
കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനി മാനേജര്‍ക്ക് ആയിരുന്നു ഇതിലൂടെ പണം നഷ്ടമായത്. ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു ഇരുവരുടെയും തട്ടിപ്പ്. യുവതിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി. തുടർന്നാണ് പ്രതികള്‍ ഹണിട്രാപ്പ് ഒരുക്കിയത്.
ഇവർ യുവാവിനോട് സ്ത്രീ ശബ്ദത്തില്‍ സംസാരിച്ച് സൗഹൃദം സ്ഥാപിച്ചു. ഇതിന് പിന്നാലെ ആണ് പണം തട്ടി എടുത്തത്. ഇക്കാര്യം പരാതിക്കാരി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പിന് ഇരയായ വ്യക്തിയുടെ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. തന്റെ ഭര്‍ത്താവിനെ സ്ത്രീകള്‍ തുടര്‍ച്ചയായി വിളിക്കുന്നതും അവര്‍ക്ക് പണം നല്‍കുന്നതും അറിഞ്ഞായിരുന്നു ഭാര്യ പോലീസിന് സമീപിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ മരട് പോലീസ് അന്വേഷണം നടത്തി. ശേഷം, സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കുന്നത് ഹരികൃഷ്ണനും ഗിരികൃഷ്ണനും ആണെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം, കൂടുതല്‍ ആളുകള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നും എന്നാല്‍ ഇതുവരെ മറ്റുപരാതികള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
തൃശ്ശൂർ: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപയും പിഴയുമാണ് ശിക്ഷ. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
47 - കാരനായ ചാവക്കാട് സ്വദേശി സെയ്ദ് മുഹമ്മദാണ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത്. പ്രതിക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ ശരിവെച്ച ജഡ്ജ് എം പി ഷിബു ശിക്ഷ വിധിക്കുകയായിരുന്നു. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാർക്കൊപ്പം വീട്ടിൽ കളിക്കാൻ വന്ന അയൽക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
ഇതിന് പിന്നാലെ പോലീസിന്റെ അന്വേഷണത്തിൽ പ്രതി വീടിനുള്ളിലും വീടിന്റെ ടെറസിലും വച്ച് കുട്ടിയെ ലൈംഗികമായി നിരവധി തവണ പീഡിപ്പിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞു. പീഡന വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി ബാലികയെ ഭീഷണിപ്പെടുത്തി.
പീഡനത്തിന് ഇരയായ അഞ്ച് വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ വേദന അനുഭവപ്പെട്ടു. ഇതിനെ തുടർന്നാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടി ആദ്യം വിവരം പറഞ്ഞത് അമ്മയോട് ആയിരുന്നു. ഇതിന് പിന്നാലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകി. പരാതി ലഭിച്ച സാഹചര്യത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ എസ് ബിനോയ് കോടതിയിൽ ഹാജരായി. 13 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി. ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.