എല്ലായിടവും നന്ദിഗ്രാം അല്ല.. മേൽപ്പാലത്തിന് കേന്ദ്രം തയ്യാറെങ്കിൽ സഹകരിക്കുമെന്ന് കോടിയേരി
കണ്ണൂര്‍: വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മ്മാണത്തിന് എതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ നടക്കുന്ന വയല്‍ക്കിളി സമരത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് ഭരണകക്ഷിയായ സിപിഎമ്മിന്റെ ശ്രമം. വയല്‍ക്കിളികളുടെ സമരം മാവോയിസ്റ്റ് പിന്തുണയോടെ ആണെന്നും വികസന വിരുദ്ധരാണ് സമരത്തിന് പിന്നിലെന്നുമാണ് സിപിഎം ആരോപണം. കീഴാറ്റൂര്‍ സമരത്തിന് സമാന്തരമായി നാടിന് കാവല്‍ എന്ന പേരില്‍ സിപിഎമ്മും സമരത്തിന് ഒരുങ്ങുകയാണ്. അതിനിടെ കീഴാറ്റൂര്‍ സമരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു നന്ദിഗ്രാം ഉണ്ടായെന്ന് കരുതി എല്ലായിടവും നന്ദിഗ്രാം ഉണ്ടാക്കാമെന്ന് കരുതേണ്ടെന്ന് കോടിയേരി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനോ ജി സുധാകരനോ അല്ല കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് കോടിയേരി പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയുടേതാണ് തീരുമാനം. ദേശീയ പാതയ്ക്ക് വേണ്ടി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്ത് നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ബൈപ്പാസിന് പകരം കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കേന്ദ്രം തയ്യാറാണ് എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
പരിസ്ഥിതി പ്രശ്‌നമെന്ന് പറഞ്ഞ് സംസ്ഥാനത്തെ വികസനത്തെ തടസ്സപ്പെടുത്തരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. കീഴാറ്റൂരില്‍ ബൈപ്പാസ് വരാതിരുന്നാല്‍ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ വികസനമില്ല എന്നായിരിക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണം. അതും പറഞ്ഞ് അവര്‍ വോട്ട് പിടിക്കുമെന്നും അതാണ് ത്രിപുരയില്‍ സംഭവിച്ചത് എന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ഉദ്ദേശിക്കുന്നത് എങ്കില്‍ ജനങ്ങളെ ഇറക്കി പ്രതിരോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. കീഴാറ്റൂര്‍ സമരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ തെറ്റിദ്ധാരണ മാറ്റി തിരിച്ച് വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വികസനത്തിന് എതിരായ ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം സമരത്തെ വഴിതിരിച്ച് വിടാനാണ് സിപിഎം ശ്രമിക്കുന്നത് എന്നാണ് വയല്‍ക്കിളികള്‍ ആരോപിക്കുന്നത്.
ശകുന്തളയ്ക്ക് ലോട്ടറിയടിച്ചിരുന്നതായി സൂചന! സംശയം കള്ളപ്പണ മാഫിയയിലേക്ക്
കേംബ്രിഡ്ജ് അനലറ്റിക്ക ഇടപാടുകാരുടെ വിവരങ്ങൾ പുറത്ത്.. ബിജെപിയും കോൺഗ്രസും ജെഡിയുവും പട്ടികയിൽ