കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ..സംഘത്തിൽ നഴ്സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയും
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. ഓട്ടോ നേരത്തേ പോലീസ് കസ്റ്റഡയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവറേയും കസ്റ്റഡിയിലെടുത്തത്.
പ്രതികൾ ഈ ഓട്ടോയിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുളമടയിലെ പെട്രോള്‍ പമ്പിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ വിശദമായി ചോദ്യം ചെയ്യും. അതിനിടെ സംഭവത്തിൽ ഉൾപ്പെട്ട സ്ത്രീകളിലൊരാൾ നഴ്സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയെന്ന് സംശയം. റിക്രൂട്ട്മെന്റ് ചതിയിൽപ്പെട്ട സ്ത്രീയാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടെന്ന് ആറു വയസുകാരി പോലീസിനോട് പറഞ്ഞിരുന്നു. കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രണ്ട് സ്ത്രീകളുടെ രേഖ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിലൊരാളാണ് നഴ്സിങ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണെന്ന് സംശയിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു പുരുഷന്റെ രേഖ ചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു.
കേസിന്റെ തുടക്കം മുതൽ നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളാണോ സംഭവത്തിന് പിന്നിലെന്ന സംശയം പോലീസിനുണ്ടായിരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണു കുട്ടിയുടെ പിതാവ്. അതുകൊണ്ട് തന്നെ സംഘടനയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ അടക്കമുള്ള വിഷയങ്ങളാണോ തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പോലീസ് കുട്ടിയുടെ പിതാവ് റെജി താമസിക്കുന്ന പത്തംതിട്ടയിലെ ഫ്ലാറ്റിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പിതാവിന്റെ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുഎൻഎയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. യു എൻ എയുടെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഘടനയ്ക്കുള്ളിലെ തർക്കങ്ങളെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം സംഭവത്തിൽ തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് റെജി പറഞ്ഞു. പത്തനംതിട്ടയിലെ താമസ സ്ഥലത്ത് നിന്ന് തന്റെ പഴയ ഫോണാണ് കൊണ്ടുപോയത്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ ഓയൂരിലെ വീട്ടിൽ സൂക്ഷിക്കാത്തത്. എല്ലാ പരിശോധനകളോടും സഹകരിക്കും. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പോലീസ് കണ്ടെത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഘടനയെ പോലീസ് ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications