'കേരള സര്‍ക്കാരിന്റെ മുഖമുദ്ര സ്ത്രീ-ദളിത് വിരുദ്ധതയാണ്; ദളിതരെ സര്‍ക്കാരുകള്‍ വേട്ടയാടുകയാണ്'
തിരുവനന്തപുരം: സ്ത്രീ-ദളിത് വിരുദ്ധതയാണ് കേരള സര്‍ക്കാറിന്‍റെ മുഖമുദ്രയെന്ന് വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണഘടനാപരമായി വിദ്യാഭ്യാസം അവകാശമാക്കിയ രാജ്യമാണ് നമ്മുടേത്. ഓണ്‍ലൈന്‍ പാഠ്യപദ്ധതിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല. ജനപക്ഷ സർക്കാരല്ല ഇത്, ദേവികയുടെ ദുരന്തമരണത്തിന് ഈ സർക്കാരാണ് ഉത്തരവാദിയെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
രാജ്യത്ത് ഡിജിറ്റല്‍ യുഗത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസ്സാണ്. കമ്മ്യൂണിക്കേഷന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിത് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠനക്ലാസില്‍ 30 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമായില്ല. 2.6 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ സൗകര്യമില്ലെന്ന കണക്ക് പക്കലുണ്ടായിട്ടും സര്‍ക്കാര്‍ ഇവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയില്ല. എന്നിട്ടാണ് ധൃതിപിടിച്ച് ഓണ്‍ലൈന്‍ പഠന ക്ലാസ് തുടങ്ങിയത്. ഇത് ജൂണ്‍ ഒന്നിന് തന്നെ ക്ലാസ് തുടങ്ങിയെന്ന ഖ്യാതി കരസ്ഥമാക്കാനാണ്. മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസമന്ത്രിടേയും അതിമോഹത്തിന്റെയും ധാര്‍ഷ്ട്യത്തിന്റേയും ഇരയാണ് പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ജീവൻ നഷ്ടപ്പെട്ട പഠിക്കാന്‍ മിടുക്കിയായ ദേവിക.
തീരദേശ,ആദിവാസി,പട്ടിക ജാതി-വര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേര്‍ക്കും സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ല. നിഷ്‌ക്രിയത്തിന്റെ പ്രതീകമാണ് പട്ടികജാതി വകുപ്പും മന്ത്രിയും.പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാസംതോറും കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ലംപ്‌സംഗ്രാന്റ്,സ്‌റ്റൈപ്പന്റ്, മറ്റാനുകൂല്യങ്ങള്‍ എന്നിവ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാസങ്ങളായി മുടങ്ങി. പ്രൊഫഷണല്‍ കോളേജുകളില്‍ പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. എഞ്ചിനീയറിംഗ്, എം.ബി.ബി.എസ് ഉള്‍പ്പടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്ത പല സീറ്റുകളുംഒഴിഞ്ഞുകിടക്കുന്നു. ദളിത് കുട്ടികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നത പഠനത്തിന് സഹായം നല്‍കുന്ന കാര്യത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്.
കേരള സര്‍ക്കാരിന്റെ മുഖമുദ്ര സ്ത്രീ-ദളിത് വിരുദ്ധതയാണ്. ദളിത് വിഭാഗങ്ങളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വേട്ടയാടുകയാണ്.ഇവര്‍ക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ ഇരുസര്‍ക്കാരുകളും കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. മൂലധന ശക്തികളാണ് ഇരു സർക്കാരുകളെയും നയിക്കുന്നത്. സിപിഎമ്മിന്റെ ദളിത് ദ്രോഹത്തിന്റെ ഇരകളാണ് കൂട്ടിമാക്കൂലിലെ സഹോദരിമാരും വാളയാറിലെ രണ്ട് പെണ്‍കുട്ടികളും കണ്ണൂരിലെ ചിത്രലേഖയും തൃശ്ശൂര്‍ എങ്ങണ്ടീയൂരില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകനുമെന്നും മുല്ലപ്പള്ളി വിര്‍ശിച്ചു.