പിണറായി സര്‍ക്കാരിന് പങ്കില്ല, രക്തക്കറ മുഴുവന്‍ കേന്ദ്രത്തിന്റെ കൈകളില്‍; കൊവിഡ് പരിശോധന വിവാദത്തില്‍ ജലീല്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ കൊവിഡ് റാപ്പിഡ് ടെസ്റ്റിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രിയുമായ എംഎല്‍എയുമായ കെടി ജലീല്‍ രംഗത്ത്. അഷ്‌റഫ് താമരശ്ശേരി ചൂണ്ടിക്കാണിച്ച പ്രശ്‌നത്തിന്റെ രക്തത്തില്‍ പിണറായി സര്‍ക്കാരിന് യാതൊരു പങ്കുമില്ല. രക്തക്കറ മുഴുവന്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈകളിലാണ് പുരണ്ടിരിക്കുന്നതെന്ന് കെടി ജലീല്‍ പറഞ്ഞു. അഷ്‌റഫ് താമരശേരിയുടെ പോസ്റ്റ് പങ്കുവച്ച് കൊണ്ടാണ് കെടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എംജി ശ്രീകുമാറിന്റെ നിയമനം സിപിഎം പുനപ്പരിശോധിച്ചേക്കും, ബിജെപി അനുഭാവം ചര്‍ച്ചയാവുന്നു
തെളിവ് സഹിതമുള്ള അദ്ദേഹത്തിന്റെ ഈ അനുഭവം കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന വകുപ്പിന്റെയും സജീവ പരിഗണനയില്‍ കൊണ്ട് വരാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടപടികള്‍ ആരംഭിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. മോദി സര്‍ക്കാര്‍ പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും നിഷേധാത്മക നിലപാടാണ് ഇതുവരെയും സ്വീകരിച്ചിരിക്കുന്നതെന്നും കെടി ജലീല്‍ പറഞ്ഞു. കെടി ജലീല്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പാണ് ഞാനിവിടെ പങ്ക് വെക്കുന്നത്. നമ്മുടെ എയര്‍പോര്‍ട്ടുകളില്‍ നടക്കുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ വിശ്വാസ്യതയാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

എയര്‍പോര്‍ട്ട് അതോറിറ്റിയാണ് യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് നടത്താന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചതും നിരക്കുകള്‍ നിശ്ചയിച്ച് നല്‍കിയതും. 'നോക്കേണ്ടതെല്ലാം നോക്കിയാണ്'' എയര്‍പോര്‍ട്ട് അധികൃതര്‍ സ്വകാര്യ സ്ഥാപനങ്ങളെ നിശ്ചയിച്ചത്. പുറത്ത് 500 രൂപക്ക് ചെയ്യുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 2490 രൂപയായി ക്ലിപ്തപ്പെടുത്തി സ്രവ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മോദി ഭക്തരെ തന്നെ ചുമതലപ്പെടുത്താന്‍ പ്രത്യേക ജാഗ്രതയും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കാണിച്ചിട്ടുണ്ട്.

കേരള സര്‍ക്കാര്‍ പലതവണ കേന്ദ്ര ഗവ: നെയും വ്യോമയാന വകുപ്പിനെയും നിരക്ക് കുറക്കാനും ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പ് വരുത്താനും ആവശ്യപ്പെട്ട് നിവേദനം നല്‍കിയതാണ്. മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യത്തില്‍ ഇടപെട്ടതും എല്ലാവര്‍ക്കും അറിയുന്നതാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഞാനുള്‍പ്പടെ പല അംഗങ്ങളും പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ കേന്ദ്ര അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതും ആരും മറന്നു കാണില്ല. മോദി സര്‍ക്കാര്‍ പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും നിഷേധാത്മക നിലപാടാണ് ഇതുവരെയും സ്വീകരിച്ചിരിക്കുന്നത്.

അഷ്‌റഫ് താമരശ്ശേരി ചൂണ്ടിക്കാണിച്ച പ്രശ്‌നത്തിന്റെ രക്തത്തില്‍ പിണറായി സര്‍ക്കാരിന് യാതൊരു പങ്കുമില്ല. രക്തക്കറ മുഴുവന്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈകളിലാണ് പുരണ്ടിരിക്കുന്നത്. പ്രവാസി ഭാരതീയര്‍ക്കുള്ള പുരസ്‌കാരം ലഭിച്ച അഷ്‌റഫ് താമരശ്ശേരിയുടെ അനുഭവം ഇതാണെങ്കില്‍ സാധാരണ പ്രവാസികളുടെ കാര്യം പറയാതിരിക്കലല്ലേ ഭേദം. തെളിവ് സഹിതമുള്ള അദ്ദേഹത്തിന്റെ ഈ അനുഭവം കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന വകുപ്പിന്റെയും സജീവ പരിഗണനയില്‍ കൊണ്ട് വരാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടപടികള്‍ ആരംഭിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അഷ്‌റഫ് താമരശ്ശേരി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് താഴെ.

'രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (ജി 9447) തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള എയര്‍ അറേബ്യയുടെ വിമാനത്തില്‍ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പില്‍ 2490 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ റിസല്‍ട്ട് പോസിറ്റീവ്. താങ്കള്‍ക്ക് നിയമപരമായി യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോള്‍ രാത്രി 11 മണിയായി.

24 മണിക്കൂറിന് മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ ന്റെ റിസല്‍ട്ട് ആണെങ്കില്‍ നെഗറ്റീവും. ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി. ഒരു രക്ഷയുമില്ലാത്ത മറുപടി. ഗള്‍ഫില്‍ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഇവിടെത്തെ മെഷീനാണ് കുഴപ്പം, ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയും. ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും ഞാന്‍ ആലോചിക്കുകയായിരുന്നു. രണ്ട് മയ്യത്തുകളാണ് എന്റെ വരവും കാത്ത് മോര്‍ച്ചറിയില്‍ കിടക്കുന്നത്. തീരെ ഒഴിവാക്കുവാന്‍ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നത്.

ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിന്റെ കാര്യം പറഞ്ഞിട്ട് എന്ത് കാരൃം. ഒരു വഴിയും മുന്നില്‍ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സില്‍ ഒരു ആശയം കിട്ടിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം. ഉടനെ തിരുവനന്തപുരത്ത് നിന്നും ടാക്‌സിയില്‍ നേരെ നെടുമ്പാശ്ശേരിക്ക് വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോകുന്ന ഐഎക്‌സ് 413 എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടിക്കറ്റ് ഓണ്‍ലൈനിലൂടെ എടുക്കുകയും ചെയ്തു.

വെളുപ്പാന്‍ കാലം 4.45 ന് നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെയും 2490 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റ് ന് വിധേയനാവുകയും ചെയ്തു. അരമണിക്കൂര്‍ കഴിഞ്ഞ് റിസല്‍ട്ട് വന്നപ്പോള്‍ നെഗറ്റീവ്. നോക്കൂ, തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോള്‍ എന്റെ കോവിഡ് മാറിയിരിക്കുന്നു! വെറും 7 മണിക്കൂര്‍ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാന്‍ കഴിച്ചില്ലല്ലോ? പിന്നെ എന്താണ് സംഭവിച്ചത്? നമ്മുടെ നാട്ടിലെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയത് തന്നെയാണ്. അതുപോലെ അധികാരികളുടെ മനോഭാവവും. ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടൂ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്ന് ആലോചിക്കണം.

ഈ ക്യാളിറ്റിയില്ലാത്ത മെഷീനും വെച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്യുവാന്‍ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ ബന്ധപ്പെട്ടവര്‍ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളാണ് റിസല്‍ട്ട് പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ആര് തിരിച്ച് നല്‍കും. ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ, സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികള്‍ ഇത്തരം കാരൃങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കണം'.