കുമ്മനത്തിനെന്താ കൊമ്പുണ്ടോ? സുരക്ഷാ ക്രമീകരണങ്ങളൊന്നും പ്രശ്നമില്ല, എല്ലാ സ്ഥലത്തും കയറി പരിശോധന!
ശബരിമല: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ശബരിമല സന്ദർശനം വിവാദമാകുന്നു. അരവണ, അപ്പം പ്ളാന്റുകളിൽ കയറിയതിനെച്ചൊല്ലിയാണ് വിവാദമായത്. സുരക്ഷ ക്രമീകരണങ്ങൾ ഒന്നും തന്നെ വകവെക്കാതെയാണ് കുമ്മനം പ്ലാന്റുകളിൽ കയറിയതെന്നാണ് റിപ്പോർട്ടുകൾ. സാധാരണ പ്ലാന്റുകളിൽ മാധ്യങ്ങൾ ഉൾപ്പെടെ ആരെയും പ്രവേശിപ്പിക്കാറില്ല. ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്ര ദർശനം കഴിഞ്ഞ ശേഷമാണ്അംഗ രക്ഷകനും മൂന്ന് അനുയായികൾക്കുമൊപ്പം കുമ്മനം രാജശേഖരൻ അരവണ പ്ലാന്റിൽ കയറിയതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്. രാത്രി എട്ടരയ്ക്കാണ് കുമ്മനം പ്ലാന്റുകളിൽ കയറിയത്.
കുമ്മനത്തിന്റെ അനുയായികൾ പ്ലാന്റുിന്റെ അകത്തും പുറത്തും മൊബൈലിൽ ചിത്രം പകർത്തിയതായി സൂചനയുണ്ടെന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉന്നത അധികാരികളുടെ അനുമതിയില്ലാതെയാണ് കുമ്മനം രാജശേഖരൻ പ്ലാന്റ് സന്ദർശിച്ചത്. ശബരിമല ദർശനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് കുമ്മനം സംസ്ഥാന സർക്കാരിനെതിരെ ഉന്നയിച്ചത്. വകുപ്പുകൾ തമ്മിലുള്ള മൂപ്പിളത്തർക്കം ശബരിമല വികസനത്തിന് വിലങ്ങുതടിയാകുന്നുവെന്ന് കുമ്മനം കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രം 98 കോടി രുപയുടെ വികസന പദ്ധതികളാണ് വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി 18 മാസം മുമ്പ് കേന്ദ്രം നൽകിയ 20 കോടി രൂപ വിനിയോഗിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കുമ്മനം പറഞ്ഞു.
സുരക്ഷാഭീഷണിയെപ്പറ്റി പ്രസ്താവന ഇറക്കുന്ന വ്യക്തി
ശബരിമലയുടെ സുരക്ഷയെ പറ്റിയും സുരക്ഷാഭീഷണിയെപ്പറ്റിയും പ്രസ്താവനകളിറക്കുന്ന കുമ്മനം കടുത്ത സുരക്ഷാവീഴ്ചയാണ് വരുത്തിയതെന്നാണ് ദേശാഭിമാനി ഉന്നയിക്കുന്ന ആക്ഷേപം. സുരക്ഷാ ക്രമീകരണങ്ങളൊന്നും വകവയ്ക്കാതെ പ്ളാന്റില്‍ കയറിയത് ഗൗരവതരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്ര ദര്‍ശനം കഴിഞ്ഞശേഷമാണ് അംഗരക്ഷകനും മൂന്ന് അനുയായികള്‍ക്കുമൊപ്പം കുമ്മനം അരവണപ്ളാന്റില്‍ കയറിയത്.
ദേവസ്വംബോര്‍ഡും വനംവകുപ്പും തമ്മിലുള്ള തര്‍ക്കം
ദേവസ്വംബോര്‍ഡും വനംവകുപ്പും തമ്മിലുള്ള തര്‍ക്കങ്ങളാണ് അടിസ്ഥാന സൗകര്യ വികസനത്തിന് തടസം നില്‍ക്കുന്നത്. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായതാണ് ഇതിന് കാരണം. പ്രധാന പാതകളില്‍ ഓരോ 50 കിലോമീറ്ററലും 140 കോടി രൂപയുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് ഇടത്താവളങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്രനിര്‍ദേശം ലഭിച്ചിട്ടുണ്ട്. എട്ട് ഇടത്താവളങ്ങള്‍ കണ്ടെത്തി സര്‍വ്വേ പൂര്‍ത്തിയാക്കിയതായും അടുത്ത സീസണില്‍ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും പത്രസമ്മേളനത്തിൽ കുമ്മനം പറഞ്ഞിരുന്നു.
എരുമേലിയിൽ സുരക്ഷയില്ല
അതേസമയം ലക്ഷക്കണക്കിനു ശബരിമല തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ സുരക്ഷാ പ്രതിസന്ധി രൂക്ഷമാണെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. 550 പോലീസുകാരെയാണ് ആവശ്യപ്പെട്ടതെങ്കിലും ഡ്യൂട്ടിക്കെത്തിയത് 300ല്‍ താഴെ മാത്രം. തീര്‍ത്ഥാടകരെയും പോലീസിനേയും സഹായിക്കാന്‍ എത്തിയ എന്‍സിസി കേഡറ്റുകള്‍ തിരിച്ച് പോയി. കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയും, ജനത്തിരക്കിനിടയിലേക്ക് വാഹനമോടിച്ചും അപകടം ഉണ്ടാക്കുമെന്ന ഐ എസ് ഭീകരരുടെ ഭീഷണിയുണ്ട്. എന്നിട്ടും എരുമേലിയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ലെന്നും ആരോപണമുണ്ട്.
വെളിച്ചം പോലുമില്ല
പാര്‍ക്കിങ് മൈതാനങ്ങള്‍, നൈനാര്‍ പളളി, ക്ഷേത്രങ്ങള്‍, വിരിപ്പന്തലുകള്‍, കുളിക്കടവുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, തീര്‍ത്ഥാടകരും നാട്ടുകാരും ഉപയോഗിക്കുന്ന കുടിവെള്ള കേന്ദ്രങ്ങള്‍, സ്‌കൂള്‍ കോളേജുകള്‍ എന്നിവയെല്ലാം കൃത്യമായി പരിശോധിക്കാനോ സുരക്ഷ ഏര്‍പ്പെടുത്താനോ പോലീസ് അംഗബലം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ചില പ്രേദേശങ്ങളില്‍ വെളിച്ചം പോലുമില്ലെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.